പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകൾ ഈ മാസം അവസാനം നടത്തും, തിയ്യതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ പത്താം ക്ലാസ്, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളുടെ തിയ്യതികള്‍ നിശ്ചയിച്ചു. മെയ് 21നും 29നും ഇടയിലായി ബാക്കിയുളള പരീക്ഷകള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പൂര്‍ത്തിയായ പരീക്ഷകളുടെ മൂല്യനിര്‍ണയം മെയ് 13ന് ആരംഭിക്കും. എസ്എസ്എല്‍സിയില്‍ ഇനി മൂന്ന് പരീക്ഷകളാണ് നടക്കാനുളളത്. പ്ലസ് ടുവില്‍ നാല് പരീക്ഷകള്‍ നടത്താന്‍ ബാക്കിയുണ്ട്.
പ്രൈമറി, അപ്പര്‍ പ്രൈമറി തലങ്ങളിലെ 81609 അധ്യാപകര്‍ക്ക് പരിശീലനം ഓണ്‍ലൈനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ആരംഭിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ പരിശീലനം പൂര്‍ത്തിയാക്കും. ഇതിന് പുറമേ പ്രത്യേക അവധിക്കാല പരിശീലനം വിക്ടേഴ്‌സ് ചാനല്‍ വഴി നടത്തും. സമഗ്ര പോര്‍ട്ടലില്‍ ലോഗിന്‍ വഴി ഇതിനാവശ്യമായ ഡിജിറ്റല്‍ സാമഗ്രികള്‍ ലഭ്യമാക്കും.
പ്രൈമറി, അപ്പര്‍ പ്രൈമറി അധ്യാപകര്‍ക്ക് മെയ് 14 മുതല്‍ പരിശീലനം ആരംഭിക്കും. സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് ആളുകള്‍ക്കിടയില്‍ ആശങ്കയുണ്ട്. തുറക്കാന്‍ വൈകുന്ന സാഹചര്യം ഉണ്ടായാല്‍ പോലും ജൂണ്‍ 1 മുതല്‍ കുട്ടികള്‍ക്കായി പ്രത്യേക പഠന പരിപാടി വിക്ടേഴ്‌സ് ചാനല്‍ വഴി സംപ്രേഷണം ചെയ്യും. വിക്ടേഴ്‌സ് ചാനല്‍ തങ്ങളുടെ ശൃംഖലയില്‍ ഉണ്ടെന്ന് പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാര്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വെബിലും മൊബൈലിലും ക്ലാസ്സുകള്‍ ലഭ്യമാക്കും. ഇത്തരത്തിലുളള സൗകര്യങ്ങളില്ലാത്ത കുട്ടികള്‍ക്ക് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. ഹൈടെക് പദ്ധതിയുടെ ഭാഗമായി വിന്യസിച്ചിരിക്കുന്ന ലക്ഷക്കണക്കിന് ഉപകരണങ്ങളുടെ പരിപാലനം സ്‌കൂളുകള്‍ ഉറപ്പ് വരുത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് അവശേഷിക്കുന്ന സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ നടത്തേണ്ടതില്ലെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വടക്ക്-കിഴക്കന്‍ ദില്ലിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഇനി പരീക്ഷ നടത്തുക. പൗരത്വ നിയമവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളും തുടര്‍ന്ന് ദില്ലിയിലുണ്ടായ കലാപവും കാരണം പരീക്ഷകള്‍ നടത്താന്‍ സാധിച്ചിരുന്നില്ല. വടക്ക്-കിഴക്കന്‍ ദില്ലിയില്‍ ആറ് പരീക്ഷകളാണ് നടക്കാനുളളത്. അതേസമയം ജെഇഇ മെയിന്‍,, നീറ്റ് പരീക്ഷകളുടെ തിയ്യതികള്‍ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 18 മുതല്‍ 23 വരെയാണ് ജെഇഇ പരീക്ഷ നടത്തുക. നീറ്റ് പരീക്ഷ ജൂലൈ 26നും നടത്തുമെന്ന് മന്ത്രി രമേഷ് പൊക്രിയാല്‍ നിഷാങ്ക് അറിയിച്ചു.