ചെല്ലാനം തീരത്ത് തകർന്ന കടൽഭിത്തിയുടെ ബലപ്പെടുത്തൽ ജോലികൾ ആരംഭിച്ചു
പള്ളുരുത്തി: ചെല്ലാനത്ത് കടൽഭിത്തികളുടെ ബലപ്പെടുത്തൽ ജോലികൾ ആരംഭിച്ചു. ഓഖി ദുരന്ത നാളുകളിൽ ശക്തമായ തിരയടിയേറ്റ് ചെല്ലാനം മേഖലയിൽ പലയിടങ്ങളിലായി കടൽഭിത്തി തകർന്നിരുന്നു. ഈ മേഖലകളിലൂടെയാണ് കഴിഞ്ഞ ദിവസത്തെ കടൽക്ഷോഭത്തിൽ തിരമാലകൾ തീരത്തേക്ക് അടിച്ചു കയറി വീടുകളും ,റോഡും വെള്ളത്തിൽ മുങ്ങിയത്.കടൽഭിത്തി നിർമ്മിക്കുന്നതിന് നിശ്ചിത അളവുള്ള കരിങ്കല്ലുകളാണ് ഉപയോഗിക്കേണ്ടത്.
എന്നാൽ ജോലി ഏറ്റെടുത്ത കരാറുകാർ വലിയ കല്ലുകൾക്കൊപ്പം ചെറിയ കല്ലുകൾ ഇട്ടതിനെ തുടർന്ന് ശക്തമായ തിരയടിയിൽ ഈ ചെറിയ കല്ലുകൾ ഇളകിപോകുകയും കടൽഭിത്തി ഇടിയുകയുമാണ് ചെയ്തതെന്നാണ് തീരവാസികൾ ആരോപിക്കുന്നത്. ഇത്തരത്തിൽ ഇടിഞ്ഞ കടൽഭിത്തികൾ ആദ്യം ശരിയാക്കിയതിനു ശേഷമായിരിക്കും ജിയോ ടെക്സ്റ്റൈൽ റ്റ്യൂബ് ഉപയോഗിച്ചുള്ള കടൽഭിത്തി നിർമ്മാണം ജൂൺ അവസാന വാരത്തോടെ ആരംഭിക്കുക. ജില്ലാ കളക്ടർ സമരസമിതി നേതാക്കൾക്ക് നൽകിയ ഉറപ്പനുസരിച്ച് വിജയം കനാൽ, ,ചെറുതോടുകൾ ,കാനകൾ എന്നിവയുടെ ശുചീകരണവും നടക്കുന്നുണ്ട്.
തീരദേശ സുരക്ഷക്ക് കടൽഭിത്തിയും.പുലിമുട്ടുകളും നിർമ്മിക്കണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി ബീച്ച് റോഡ് വരെയുള്ള തീരവാസികൾ കഴിഞ്ഞ ദിവസം ഹർത്താലും ഉപരോധസമരവും നടത്തിയത്.ഇതേ തുടർന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സമര സമിതി നേതാക്കളുമായി നടത്തിയ ചർച്ച പ്രകാരമുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കടൽഭിത്തി ബലപെടുത്തൽ ,തോടുകളുടെ ശുചീകരണം എന്നിവ നടക്കുന്നത്.