പാർവ്വതി മികച്ച നടി, ഇന്ദ്രൻസ് മികച്ച നടൻ.. ഒറ്റമുറി വെളിച്ചം മികച്ച ചിത്രം, ലിജോ സംവിധായകൻ
Recommended Video
തിരുവനന്തപുരം: 2017 സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ദ്രന്‍സ് മികച്ച നടനായും പാര്‍വ്വതി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ഒറ്റമുറി വെളിച്ചം ആണ് മികച്ച ചിത്രം. മികച്ച സംവിധായകനായി ലിജോ ജോസ് പല്ലിശ്ശേരി തെരഞ്ഞെടുക്കപ്പെട്ടു. ഇറാഖില്‍ തീവ്രവാദികളുടെ തടവിലാക്കപ്പെട്ട നഴ്‌സുമാരുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ ടേക് ഓഫിലെ അഭിനയത്തിനാണ് പാര്‍വ്വതി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്.
ഹാസ്യതാരമായി മാത്രം സിനിമാസ്വാദര്‍ കണ്ട് പരിചയിച്ച നടന്‍ ഇന്ദ്രന്‍സിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായ ആളൊരുക്കത്തിലെ കഥാപാത്രമാണ് നടന് ആദ്യമായി സംസ്ഥാന പുരസ്‌ക്കാരം നേടിക്കൊടുത്തത്. ഇനിയും പുറത്തിറങ്ങാത്ത ഈ മ യൗ എന്ന ചിത്രം ലിജോ ജോസ് പല്ലിശ്ശേരിയെ മികച്ച സംവിധായകനാക്കി. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകൻ രാഹുൽ റിജി നായർ ആണ്.
തലയുയർത്തി പാർവ്വതി
ഇത്തവണത്തെ അവാര്‍ഡ് ജേതാക്കളില്‍ ഭൂരിപക്ഷവും ആദ്യമായി സംസ്ഥാന പുരസ്‌ക്കാരം നേടുന്നവരാണ് എന്ന പ്രത്യേകതയുണ്ട്. സിനിമാ അഭിനയ രംഗത്ത് വര്‍ഷങ്ങളായുള്ള ഇന്ദ്രന്‍സ് അടക്കം. ടേക്ക് ഓഫിലെ അഭിനയത്തിന് ഗോവ ചലച്ചിത്ര മേളയില്‍ അടക്കം പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കിയ നടിയാണ് പാര്‍വ്വതി. ഇത്തവണ പാര്‍വ്വതിക്കൊപ്പം മത്സരിക്കാന്‍ പോന്ന അഭിനേതാക്കളൊന്നും നടിമാരുടെ പട്ടികയില്‍ ഇല്ലെന്ന് തന്നെ പറയാം.
തീയറ്ററിലെത്തും മുൻപേ
മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ട ലിജോ ജോസ് പല്ലിശ്ശേരിയുടെ ഇ മ യൗ ഇതുവരെ തിയറ്ററുകളിലെത്തിയിട്ടില്ല. റിലീസ് മാറ്റി വെച്ച ചിത്രം പുറത്ത് ഇറങ്ങും മുന്‍പാണ് പുരസ്‌ക്കാര നേട്ടം. സഞ്ജു സുരേന്ദ്രന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായ ഏദന്‍ ആണ് മികച്ച രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
അവിശ്വസനീയമാം പകർന്നാട്ടം
ഫഹദ് ഫാസിലിനും സുരാജ് വെഞ്ഞാറമ്മൂടിനുമൊപ്പം ഇത്തവണ ഏറ്റവും അധികം പറഞ്ഞ് കേട്ട പേരായിരുന്നു ഇന്ദ്രന്‍സിന്റേത്. ആളൊരുക്കം എന്ന ചിത്രത്തിലെ ഓട്ടംതുള്ളല്‍ കലാകാരനെ അവിശ്വസനീയമാം വിധം കയ്യൊതുക്കത്തില്‍ ഇന്ദ്രന്‍സ് അവതരിപ്പിച്ചു. മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടും ഇത്തവണയും ഫഹദ് ഫാസിലിനെ ഭാഗ്യം കടാക്ഷിച്ചില്ല.
അലൻസിയർ സഹനടൻ
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് അലന്‍സിയര്‍ ലോപ്പസ് മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടു. ഈ മ യൗ, ഒറ്റമുറി വെളിച്ചം എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിന് പോളി വല്‍സണ്‍ മികച്ച സഹനടിയായി. കിണറിന്റെ കഥയ്ക്ക് സംവിധായകന്‍ എം നിഷാദ് മികച്ച കഥാകൃത്തായി തെരഞ്ഞെടുക്കപ്പെട്ടു.
സജീവ് പാഴൂർ തിരക്കഥാകൃത്ത്
തൊണ്ടി മുതലും ദൃക്‌സാക്ഷിയിലൂടെ മികച്ച തിരക്കഥാകൃത്തായി സജീവ് പാഴൂര്‍ തെരഞ്ഞെടുക്കപ്പെട്ടു. ടേക്ക് ഓഫിലൂടെ രഞ്ജിത്ത് അമ്പാടി മികച്ച മേക്കപ്പ് മാനായി. അപ്പു നമ്പൂതിരിയാണ് മികച്ച ചിത്ര സംയോജകന്‍. ടേക്ക് ഓഫിലൂടെ സന്തോഷ് രാമന്‍ മികച്ച കലാസംവിധായകനായി.
മഹേഷ് നാരായണന്‍ നവാഗത സംവിധായകന്‍
ടേക്ക് ഓഫിന്റെ സംവിധായകന്‍ മഹേഷ് നാരായണന്‍ ആണ് മികച്ച നവാഗത സംവിധായകന്‍. സ്വനം മികച്ച കുട്ടികളുടെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. മാസ്്റ്റര്‍ അഭിനന്ദ്, നക്ഷത്രം എന്നിവര്‍ മികച്ച ബാലതാരങ്ങളായി. ഒറ്റമുറി വെളിച്ചത്തിലെ അഭിനയത്തിന് വിനീതാ കോശിക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു.
ഷഹബാസും സിത്താരയും
ഏദനിലെ ദൃശ്യങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച മനേഷ് നാരായണനാണ് മികച്ച ക്യാമറാമാന്‍. മികച്ച തിരക്കഥ( അഡാപ്റ്റഡ്) ഏദനിലൂടെ സഞ്ജു സുരേന്ദ്രന്‍, എസ് ഹരീഷ് എന്നിവര്‍ സ്വന്തമാക്കി. മായാനദിയിലെ മിഴിയില്‍ നിന്നും എന്ന ഗാനം ഷഹബാസ് അമനെ മികച്ച ഗായകനാക്കി. വിമാനത്തിലെ വാനം അകലെ എന്ന ഗാനം സിത്താര കൃഷ്ണകുമാറിന് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്‌ക്കാരം നേടിക്കൊടുത്തു.
എംകെ അർജുനനും ഗോപി സുന്ദറും
ക്ലിന്റിലെ ഗാനങ്ങള്‍ക്ക് വരികളെഴുതിയ പ്രഭാ വര്‍മ്മയാണ് മികച്ച ഗാനരചയിതാവ്. പഴയകാല സംഗീത സംവിധായകന്‍ എംകെ അര്‍ജുനന്‍ മികച്ച സംഗീത സംവിധായകനായി. എംകെ അര്‍ജുനന്റെ ആദ്യത്തെ സംസ്ഥാന പുരസ്‌ക്കാരമാണിത്. ടേക്ക് ഓഫിന് പശ്ചാത്തല സംഗീതം ഒരുക്കിയ ഗോപീ സുന്ദറാണ് മികച്ച പശ്ചാത്തല സംഗീതകാരന്‍.
110 സിനിമകൾ മാറ്റുരച്ചു
110 ചിത്രങ്ങള്‍ ആണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിന് പരിഗണിക്കപ്പെട്ടത്. അക്കൂട്ടത്തില്‍ 25 ചിത്രങ്ങളാണ് അന്തിമ പട്ടികയില്‍ മത്സരിച്ചത്. മികച്ച അഭിനേതാക്കള്‍ക്കുള്ള പുരസ്‌ക്കാരത്തിന് വേണ്ടി ഫഹദ് ഫാസില്‍, ബിജു മേനോന്‍, സുരാജ് വെഞ്ഞാറമ്മൂട്, മഞ്ജു വാര്യര്‍, പാര്‍വ്വതി എന്നിവരാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്.
നിർണയത്തിന് രഹസ്യനീക്കം
ടിവി ചന്ദ്രന്‍ അധ്യക്ഷനായ അവാര്‍ഡ് നിര്‍ണയ സമിതിയാണ് പുരസ്‌ക്കാര ജേതാക്കളെ തെരഞ്ഞെടുത്ത്. മന്ത്രി എകെ ബാലന്‍ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. അതീവ രഹസ്യമായാണ് പുരസ്‌ക്കാര നിര്‍ണയ നടപടികള്‍ നടത്തിയത്. അവാര്‍ഡ് ചോരുമെന്ന വിവരത്തെ തുടര്‍ന്നായിരുന്നു ഈ രഹസ്യനീക്കം.
കേരളത്തില്‍ മതംമാറ്റം പെരുകുന്നു.. സംഘികൾ പറയുന്നതല്ല സത്യം, ഒഴുക്ക് ഹിന്ദുമതത്തിലേക്ക്
ഹാദിയയെ രണ്ടാം ഭാര്യയാക്കാൻ ശ്രമിച്ചു! ഫസൽ മുസ്തഫയേയും ഭാര്യയേയും എൻഐഎ തിരയുന്നു