മോഹൻലാലിനെതിരെ തോക്ക് ചൂണ്ടി വെട്ടിലായി അലൻസിയർ.. ഒടുക്കം വിശദീകരണം.. അത് തോക്കല്ല
Recommended Video
തിരുവനന്തപുരം: സാമൂഹ്യ വിഷയങ്ങളില്‍ വളരെ വ്യത്യസ്തമായ രീതിയില്‍ പ്രതികരിക്കുന്ന നടനാണ് അലന്‍സിയര്‍. കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര വേദിയിലും അലന്‍സിയര്‍ അത്തരത്തില്‍ പെരുമാറിയത് വലിയ വാര്‍ത്തയാവുകയും ചെയ്തു.
ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മുഖ്യാതിഥിയായി എത്തിയ മോഹന്‍ലാല്‍ പ്രസംഗിക്കവേ സ്റ്റേജിന് മുന്നില്‍ ചെന്ന് നിന്ന് വെടി വെയ്ക്കുന്ന ആംഗ്യം കാണിക്കുകയായിരുന്നു അലന്‍സിയര്‍. അലന്‍സിയറിനെതിരെ മോഹന്‍ലാല്‍ ഫാന്‍സ് പച്ചത്തെറിയുമായി രംഗത്ത് ഇറങ്ങിയിട്ടുണ്ട്. അതിനിടെ സംഭവിച്ചത് എന്താണെന്ന് വിശദീകരിച്ച് അലന്‍സിയറും രംഗപ്രവേശനം ചെയ്തിരിക്കുന്നു.
ലാലിന് നേർക്ക് തോക്ക്
ദിലീപ് വിഷയത്തിലെടുത്ത നിലപാടുകളുടെ പേരില്‍ മോഹന്‍ലാലിനെ ചടങ്ങില്‍ പങ്കെടുപ്പിക്കുന്നതിന് എതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ പ്രതിഷേധത്തിന്റെ ഭാഗമായാണ് അലന്‍സിയറുടെ തോക്ക് ചൂണ്ടല്‍ എന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ ആ ചടങ്ങില്‍ നടന്നതൊന്നുമല്ല വാര്‍ത്തയായി പുറത്ത് വന്നതെന്ന് അലന്‍സിയര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മോഹന്‍ലാലിനെതിരെ തോക്ക് ചൂണ്ടി പ്രതിഷേധിച്ചുവെന്നത് തെറ്റായ വാര്‍ത്തയാണ്.
മൂത്രമൊഴിക്കാൻ പോകുന്ന വഴി
താന്‍ മോഹന്‍ലാലിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. അല്ലാതെ പ്രതിഷേധിക്കുകയായിരുന്നില്ല. യഥാര്‍ത്ഥത്തില്‍ താന്‍ മൂത്രമൊഴിക്കാന്‍ വാഷ് റൂമിലേക്ക് പോവുകയായിരുന്നു. മോഹന്‍ലാല്‍ പ്രസംഗിക്കുന്ന സ്റ്റേജിന് മുന്നിലൂടെ പോവുമ്പോള്‍ താനങ്ങനെ കാട്ടിയെന്നേ ഉള്ളൂ. അതിത്ര വലിയ പൊല്ലാപ്പാകുമെന്ന് കരുതിയില്ലെന്നും അലന്‍സിയര്‍ പറഞ്ഞു.
പ്രതിഷേധം ഒപ്പിട്ടവരോട്
താന്‍ സ്റ്റേജില്‍ കയറാന്‍ ശ്രമിച്ചുവെന്നതും തെറ്റാണ്. വാഷ്‌റൂമില്‍ പോവുകയായിരുന്ന തന്നെ സ്‌റ്റേജില്‍ കയറാനാണെന്ന് കരുതി പിടിച്ച് മാറ്റിയെന്ന വാര്‍ത്തയും തെറ്റാണെന്നും തന്നെ ആരും പിടിച്ച് മാറ്റിയിട്ടില്ലെന്നും അലന്‍സിയര്‍ വ്യക്തമാക്കി. മോഹന്‍ലാല്‍ ആ ചടങ്ങില്‍ പങ്കെടുത്തതില്‍ തനിക്ക് സന്തോഷം മാത്രമേ ഉള്ളൂ. അദ്ദേഹത്തിനെതിരെ ഒപ്പിട്ടവരോടാണ് തന്റെ പ്രതിഷേധം.
സമൂഹത്തിന് നേരെയാണ് വെടി
മുഖ്യമന്ത്രിക്കും സാംസ്‌ക്കാരിക മന്ത്രിക്കും സമൂഹത്തിനും എതിരെയാണ് താന്‍ വെടിയുതിര്‍ത്ത് പ്രതിഷേധിച്ചത്. മോഹന്‍ലാല്‍ എന്തിനാണ് ഇങ്ങനെ പീഡിപ്പിക്കപ്പെടുന്നത്. ഒരു സംഘടനയുടെ പ്രസിഡണ്ട് ആയതിന്റെ പേരില്‍ ആ മനുഷ്യന്‍ അനുഭവിക്കേണ്ടി വരുന്ന വേദനകള്‍ എത്രയാണ്. പറ്റില്ലെങ്കില്‍ രാജി വെക്കും എന്ന് വരെ മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ടെന്ന് അലന്‍സിയര്‍ ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രി പോലും സേഫല്ല
അത്തരമൊരു ക്രിട്ടിക്കല്‍ പശ്ചാത്തലത്തിലാണ് അവാര്‍ഡ് വിതരണം നടക്കുന്നത്. താന്‍ കാണിച്ചത് വിയോജിപ്പല്ല, യോജിപ്പാണ്. മുഖ്യമന്ത്രി പോലും സേഫല്ല. ഇവിടുത്തെ സാംസ്‌ക്കാരിക നായകരൊക്കെ ഒപ്പിട്ട് കഴിഞ്ഞാല്‍ തീര്‍ന്ന് പോകും. ആ വെടി നമുക്ക് മുന്നിലേക്ക് വരുന്ന വെടിയാണ്. തന്റെ കയ്യിലൊരു തോക്കുണ്ടെങ്കില്‍ മുഖ്യമന്ത്രി മരിച്ചേനെ. അത്രയ്ക്ക് അര്‍ത്ഥശൂന്യമാണ് ആ പ്ലേ എന്നും അലന്‍സിയര്‍ പറഞ്ഞു.
മോഹന്‍ലാലിനെ വീഴ്ത്താന്‍ സാധിക്കില്ല
താനൊരു നാടകക്കാരന്‍ ആയത് കൊണ്ട് അത്തരത്തില്‍ പ്രതികരിച്ചുവെന്നേ ഉള്ളൂ. സര്‍ക്കാസ്റ്റിക്കായി കാണിച്ചത് ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയായിരുന്നു. എന്ത് തോക്ക് കൊണ്ടുവന്നാലും മോഹന്‍ലാലിനെ വീഴ്ത്താന്‍ സാധിക്കില്ല. കാരണം അദ്ദേഹം മഹാനായ ഒരു നടനാണ്. തങ്ങള്‍ ആ നടനൊപ്പമാണ്. താനൊരു വെടി വെച്ചാല്‍ വീഴുന്നതല്ല കേരളത്തിന്റെ അഭിമാനമായ ആ പ്രതിഭ.
അവര്‍ ചെയ്തത് ഇരട്ടത്താപ്പാണ്
ചടങ്ങില്‍ മുഖ്യാതിഥി വേണ്ടെന്ന് പറഞ്ഞ് ഒപ്പിട്ട് കൊടുത്തവരും വേദി പങ്കിട്ടതിന്റെ കള്ളത്തരത്തെ ചോദ്യം ചെയ്യുകയാണ് താന്‍ ചെയ്തത്. അവര്‍ ചെയ്തത് ഇരട്ടത്താപ്പാണ്. നടിയെ ആക്രമിച്ച കേസില്‍ പലര്‍ക്കും പല നിലപാടുകളും കാണും. മോഹന്‍ലാലിനെ വിലയിരുത്തേണ്ടത് അതിന്റെ പേരിലല്ല. മോഹന്‍ലാല്‍ മുഖ്യാതിഥിയായാല്‍ ഇന്ദ്രന്‍സിന്റെയും പാര്‍വ്വതിയുടേയും പ്രൗഢി കുറയുന്നത് എങ്ങനെയാണ്.
എന്തിനാണ് ഇത്തരം അല്‍പ്പത്തരങ്ങള്‍
എന്തിനാണ് ഇത്തരം അല്‍പ്പത്തരങ്ങള്‍ ചിന്തിക്കുന്നതെന്നും അലന്‍സിയര്‍ ചോദിക്കുന്നു. ഒരു സുഹൃത്ത് കേസില്‍ അകപ്പെട്ടാല്‍ അയാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമെന്ന് പറയുന്നതില്‍ എന്താണ് തെറ്റ്. കോടതി പ്രഖ്യാപിക്കുന്നത് വരെ ഒരാളും കുറ്റക്കാരനാകുന്നില്ല. കുറ്റാരോപിതന്‍ മാത്രമാണ്. അമ്മ എന്ന സംഘടനയ്ക്ക് ആരെയും ശിക്ഷിക്കാന്‍ അധികാരമില്ല. ദിലീപിനെ തിരിച്ചെടുത്ത തെറ്റ് തിരുത്തുക കൂടി ചെയ്തിട്ടുണ്ട് അമ്മ.
മോഹൻലാലിനെ വിളിച്ചു
താന്‍ കാണിച്ചത് മോഹന്‍ലാലിനും ചിരിക്കാത്ത മുഖ്യമന്ത്രിക്കും വരെ മനസ്സിലായെന്നും അലന്‍സിയര്‍ പറഞ്ഞു. രാവിലെ മോഹന്‍ലാലിനെ വിളിച്ച് ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. അദ്ദേഹം കാര്യങ്ങള്‍ കേട്ട് മനസ്സിലാക്കി. താന്‍ അദ്ദേഹത്തിന് എതിരെ വ്യാജ ഒപ്പ് ഇട്ടിട്ടില്ല, അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ റീത്ത് വെച്ചിട്ടില്ല എന്നും ഇപ്പോഴത്തെ വാര്‍ത്തകള്‍ വിഷമമുണ്ടാക്കുന്നതാണ് എന്നും അലന്‍സിയര്‍ പറഞ്ഞു.
മുണ്ടഴിച്ച് കാണിച്ചില്ലല്ലോ
മോഹൻലാലിനെതിരെ തോക്ക് ചൂണ്ടി പ്രതിഷേധിച്ചു എന്ന് വാർത്ത വന്നതോടെ ആരാധകർ ഒന്നടങ്കം അലൻസിയറിന് എതിരെ തിരിഞ്ഞിരിക്കുകയാണ്. താൻ മലയാള സിനിമയ്ക്കു എന്ത് തേങ്ങാ ആണെടോ പൊതിച്ചു കൊടുത്ത് ? മോഹൻലാലിനെ പോലൊരു സീനിയർ ആര്ടിസിറ്റിന്റെ നേരെ നിന്ന് വിരൽചൂണ്ടാൻ തനിക്ക് എന്ത് യോഗ്യത ഉണ്ടെന്നു ചിന്തിച്ചിട്ടുണ്ടോ .. നാണം കെട്ട .. മനോരോഗി എന്ന തരത്തിലുള്ള കമന്റുകളാണ് അലൻസിയറുടെ പേജിൽ നിറയെ. മുണ്ടഴിച്ച് കാണിച്ചില്ലല്ലോ ഭാഗ്യമെന്നും ചിലർ പരിഹസിക്കുന്നു.