സ്ത്രീ ശാക്തീകരണം: സംസ്ഥാന ജെൻഡർ പാർക്കും യുഎൻ വിമനും ധാരണാപത്രം ഒപ്പുവച്ചു
തിരുവനന്തപുരം: സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്കായി സംസ്ഥാന ജെൻഡർ പാർക്കും യു. എൻ. വിമനും ധാരണാപത്രം ഒപ്പുവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ യു. എൻ വിമൻ ഡെപ്യൂട്ടി റെപ്രസെന്റേറ്റീവ് നിഷിത സത്യവും ജെൻഡർ പാർക്ക് സി. ഇ. ഒ പി. ടി. എം സുനീഷുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ. കെ. ശൈലജ ടീച്ചറും സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ലിംഗസമത്വ പ്രവർത്തനങ്ങളിൽ തെക്കേ ഇന്ത്യയിലെ ഹബ് ആയി ജെൻഡർ പാർക്ക് ഉയർന്നു വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ വനിതകൾ വിദ്യാസമ്പന്നരാണ്. പീര്യോഡിക് ലേബർ ഫോഴ്‌സ് സർവേ പ്രകാരം 2017-18 ൽ തൊഴിലാളികളിൽ 16.4 ശതമാനമായിരുന്നു വനിതാ പ്രാതിനിധ്യം. 2018-19 ൽ തൊഴിൽ പ്രാതിനിധ്യം 20.4 ശതമാനമായി വർധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ലിംഗപരമായ പ്രതിബന്ധങ്ങളെ തകർത്ത സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി കെ. കെ. ശൈലജ ടീച്ചർ പറഞ്ഞു. ആയിരത്തോളം സ്ത്രീകളാണ് കോവിഡ് 19നെ നേരിടുന്നതിന് മുന്നണിപ്പോരാളികളായത്. കോഴിക്കോട് ജെൻഡർ പാർക്ക് കാമ്പസിൽ നിരവധി പദ്ധതികൾക്കാണ് ഉടൻ തുടക്കമാവുന്നത്. സ്ത്രീകൾക്കായുള്ള ആദ്യത്തെ ആഗോള ട്രേഡ് സെന്റർ ഉടൻ യാഥാർത്ഥ്യമാകുമെന്ന് മന്ത്രി പറഞ്ഞു.
ലിംഗനീതി നടപ്പാക്കുന്നതിനു വേണ്ടിയുള്ള നയരൂപീകരണം, ഗവേഷണം, വിദ്യാഭ്യാസം, സാമൂഹ്യ ഇടപെടല്‍ തുടങ്ങിയവ നടത്തുന്ന ജെന്‍ഡര്‍ പാര്‍ക്കിന് ഈ സഹകരണം ഊര്‍ജ്ജം പകരും. ഈ മേഖലയില്‍ ഏറെക്കാലമായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് യുഎന്‍ വിമന്റെ പങ്കാളിത്തം. ലിംഗനീതിക്കു വേണ്ടി സംസ്ഥാനത്ത് നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒരുമിപ്പിക്കുന്ന പ്രസ്ഥാനമാണ് ജെന്‍ഡര്‍ പാര്‍ക്ക് എന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ജെന്‍ഡര്‍ ലൈബ്രറി, മ്യൂസിയം, സുസ്ഥിര സംരംഭങ്ങള്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സഹായകമായ പരിശീലന കേന്ദ്രം തുടങ്ങിയ പദ്ധതികള്‍ ജെന്‍ഡര്‍ പാര്‍ക്കിനുണ്ട്. ഇന്ത്യയിലാകെയും ശ്രീലങ്ക, മാലി, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളിലെയും യുഎന്‍ വിമന്‍ ഓഫീസുകളിലേയ്ക്ക് ജെന്‍ഡര്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ച് പാര്‍ക്കിനെ ആഗോളതലത്തില്‍ ഒരു'സൗത്ത് ഏഷ്യന്‍ ഹബ്ബ്' ആക്കിമാറ്റാനാണ് യുഎന്‍ വിമന്‍ ലക്ഷ്യമിടുന്നത്. സ്ത്രീ സുരക്ഷയിൽ കേരളം മാതൃകയാണെന്ന് യു. എൻ വിമൻ പ്രതിനിധി നിഷിത സത്യം പറഞ്ഞു. കോവിഡിനെ നേരിടുന്നതിൽ സംസ്ഥാനം നടത്തിയ മികച്ച പ്രവർത്തനങ്ങളെയും അവർ അഭിനന്ദിച്ചു.