തല്ക്കാലം എങ്ങുംപോവില്ല; യതീഷ് ചന്ദ്ര തൃശൂരില്‍ തുടരും, സ്ഥലംമാറ്റ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു
തൃശൂര്‍: ശബരിമലയിലെ സ്ത്രീപ്രവേശന വിധിക്കെതിരെ മണ്ഡലകാലത്ത് നിലയ്ക്കലും പമ്പയിലും നടന്ന പ്രതിഷേധ സമരങ്ങള്‍ക്കെതിരെ സ്വീകരിച്ച കര്‍ശന നടപടികളാണ് യതീഷ് ചന്ദ്രയെന്ന് ഐപിഎസുകാരനെ സോഷ്യല്‍ മീഡിയയില്‍ താരമാക്കിയത്. വലിയൊരു വിഭാഗം അദ്ദേഹത്തെ അനുകൂലിക്കുമ്പോള്‍ തന്നെ കടുത്ത എതിര്‍പ്പ് ഉന്നയിക്കുന്നവരും ഉണ്ടായിരുന്നു.
രാഹുൽ ഗാന്ധിയുടെ മുക്കത്തെ റോഡ് ഷോയിൽ വ്യാപക മോഷണമെന്ന് പരാതി
ബിജെപിക്ക് യതീഷ് ചന്ദ്രയോടുളള നീരസം നിലനില്‍ക്കെയാണ് തൃശൂരില്‍ എത്തിയ പ്രധാനമന്ത്രിയോട് അദ്ദേഹം അനാദരവ് പ്രകടിപ്പിച്ചെന്ന വിവാദവും ഉണ്ടാവുന്നത്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ സ്ഥലംമാറ്റിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ സ്ഥലംമാറ്റിയതെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഏതായാലും ആ സ്ഥലംമാറ്റ ഉത്തരവ് സര്‍ക്കാര്‍ ഇപ്പോള്‍ മരവിപ്പിച്ചിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ..
പ്രധാനമന്ത്രിയോട് അനാദരവ്
ജനുവരിയില്‍ യുവമോര്‍ച്ച് സമ്മേളനത്തിനായി തൃശൂരില്‍ എത്തിയ പ്രധാനമന്ത്രിയോട് യതീഷ് ചന്ദ്ര അനാദരവ് കാട്ടിയെന്ന പരാതിയില്‍ ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. യതീഷ്ചന്ദ്രയെ സ്ഥലംമാറ്റണമെന്ന് ബിജെപി. നേതാക്കള്‍ പരസ്യമായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് അത് അവഗണിച്ചു.
പ്രതിഷേധങ്ങള്‍
കൊമ്പന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരച്ചടങ്ങില് എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ടും യതീഷ് ചന്ദ്രയ്ക്കെതിരേ വിവിധ കോണുകളില്‍നിന്നു പ്രതിഷേധമുയര്‍ന്നിരുന്നു. രണ്ടാംതവണ പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായി ഗുരുവായൂരില്‍ എത്തിയ പ്രധാനമന്ത്രിയുടെ സുരക്ഷാക്രമീകരണങ്ങലുടെ ചുമതലയും യതീഷ് ചന്ദ്രക്കായിരുന്നു.
സ്ഥലംമാറ്റം
ഇതിന് പിന്നാലെയായിരുന്നു തൃശൂര്‍ സിറ്റി പോലീസ് കമ്മീഷ്ണറുടെ ചുമതലയുണ്ടായിരുന്നു യതീഷ് ചന്ദ്രയെ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങുന്നത്. ഇതോടെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദമാണ് യതീഷ് ചന്ദ്രയുടെ സ്ഥലംമാറ്റത്തിന് പിന്നിലെ കാരണമെന്ന അഭ്യൂഹം ശക്തമായിരുന്നു.
കേന്ദ്രനടപടി ഭയന്ന്
കേന്ദ്രനടപടിയില്‍ ഭയന്നാണ് സംസ്ഥാന സര്‍ക്കാര്‍ യതീഷ് ചന്ദ്രയെ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റിയതെന്ന പ്രചരണവും ശക്തമായിരുന്നു. ഇതിനിടെയാണ് യതീഷ് ചന്ദ്രയുടെ സ്ഥലംമാറ്റം തല്‍ക്കാലത്തേക്ക് മരവിപ്പിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ഉത്തരവ് ഇറക്കിയിരിക്കുന്നത്.
വ്യക്തിപരമായ കാരണം
വ്യക്തിപരമായ കാരണങ്ങളാള്‍ സ്ഥലംമാറ്റം തടയണമെന്ന യതീഷ് ചന്ദ്രയുടെ അപേക്ഷ കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം. കൊല്ലം കമ്മീഷ്ണറായിരുന്ന പികെ മധുവിനെയായിരുന്നു തൃശൂര്‍ കമ്മീഷ്ണറായി നിയമിച്ചിരുന്നത്. യതീഷ് ചന്ദ്രയുടെ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ചതോടെ മധുവിനെ പൊലീസ് ആസ്ഥാനത്തേക്ക് നിയമിച്ചു.
വിട്ടുവീഴ്ചകള്‍
തൃശൂരില്‍ നിന്ന് സ്ഥലംമാറ്റത്തിന് സാവകാശം വേണമെന്ന യതീഷ് ചന്ദ്രയുടെ അഭ്യര്‍ത്ഥന സര്‍ക്കാര്‍ കണക്കിലെടുക്കുകയായിരുന്നു. കുടുംബസമേതം തൃശൂരിലാണ് യതീഷ് ചന്ദ്ര താമസിക്കുന്നത്. സര്‍ക്കാര്‍ തീരുമാനപ്രകാരം സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയാല്‍ റദ്ദാക്കുന്ന പതിവില്ല. എന്നാല്‍ യതീഷ് ചന്ദ്രയുടെ കാര്യത്തില്‍ ചിലവിട്ടുവീഴ്ചകള്‍ ചെയ്യുകയായിരുന്നു സര്‍ക്കാര്‍.
തുടരുമോ
തിരുവനന്തപുരം, കൊച്ചി, ആലുവ റുറല്‍, കൊല്ലം, വടകര റൂറല്‍, കണ്ണൂര്‍ തുടങ്ങിയ നിരവധിയിടങ്ങളിലെ പൊലീസ് മേധാവിമാരെ മാറ്റിയ കൂട്ടത്തിലായിരുന്നു യതീഷ് ചന്ദ്രയുടേയും സ്ഥലംമാറ്റം. ഇതില്‍ യതീഷ് ചന്ദ്രയുടെ കാര്യത്തില്‍ മാത്രമാണ് സര്‍ക്കാര്‍ പ്രത്യേക താല്പര്യം കാണിച്ചത്. ജൂലൈ ഒന്നിന് ശേഷം മാത്രമേ തൃശൂര്‍ പൊലീസ് കമ്മീഷണറുടെ കാര്യത്തില്‍ ഇനി പുതിയ ഉത്തവ് പുറത്തിറങ്ങുകയുള്ളു. ജൂലൈ ഒന്നിന് ശേഷം അദ്ദേഹം തൃശൂര്‍ തുടരണമോ വേണ്ടയോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.