ഡോക്ടർ ഉന്മേഷ് കുറ്റക്കാരനല്ലെന്ന് സംസ്ഥാന സർക്കാർ! ഏഴ് വർഷത്തിന് ശേഷം ക്ലീൻചിറ്റ്...
ഉന്മേഷിനെ പ്രതിചേർത്ത കേസ് പരിഗണിച്ച തൃശൂർ വിജിലൻസ് കോടതി അദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു.
തിരുവനന്തപുരം: ഷൊർണ്ണൂരിൽ ട്രെയിൻ യാത്രയ്ക്കിടെ പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ പോസ്റ്റ്മോർട്ടം കണ്ടെത്തലിന്റെ പേരിൽ നിയമനടപടി നേരിട്ട ഡോക്ടർ ഉന്മേഷ് കുറ്റക്കാരനല്ലെന്ന് സംസ്ഥാന സർക്കാർ. ഫോറൻസിക് സർജനായ ഡോക്ടർ ഉന്മേഷ് സത്യസന്ധനാണെന്നും പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം കണ്ടെത്തലിൽ അപാകതയില്ലെന്നും വ്യക്തമാക്കി ആരോഗ്യവകുപ്പാണ് ഉന്മേഷിനെ കുറ്റവിമുക്തനാക്കി ഉത്തരവിറക്കിയത്.

പെൺകുട്ടി കൊല്ലപ്പെട്ട കേസിൽ വിചാരണ നടക്കുന്നതിനിടെ ഡോക്ടർ ഉന്മേഷ് പ്രതിഭാഗം ചേർന്ന് നിലപാട് സ്വീകരിച്ചെന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ ചൊല്ലി ഡോക്ടർ ഷേർളി വാസുവും ഉന്മേഷും തമ്മിൽ തർക്കമുണ്ടായതും വിവാദമായി. കേസിലെ പ്രതി ഗോവിന്ദച്ചാമിക്കായി ഉന്മേഷ് ഒത്തുകളിച്ചെന്ന് ആരോപണമുയർന്നതോടെ ആരോഗ്യവകുപ്പ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു. ഇതിനുപിന്നാലെ ഉന്മേഷിനെ പ്രതിയാക്കി കേസുമെടുത്തു.
തുടർന്ന് ഉന്മേഷിനെ പ്രതിചേർത്ത കേസ് പരിഗണിച്ച തൃശൂർ വിജിലൻസ് കോടതി അദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു. 2016 മേയിൽ നൽകിയ അന്വേഷണ റിപ്പോർട്ടിൽ ഉന്മേഷിന് യാതൊരുവിധ നേട്ടമുണ്ടാക്കാനായില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതിനുശേഷം രണ്ട് വർഷത്തിന് ശേഷമാണ് ഉന്മേഷിനെ കുറ്റവിമുക്തനാക്കി സംസ്ഥാന സർക്കാരും ഉത്തരവിറക്കിയിരിക്കുന്നത്.












Click it and Unblock the Notifications