അമ്പരപ്പിച്ച് സുരേഷ് ഗോപി, ചുമ്മാ സര്‍ക്കാരിനെ കുറ്റം പറയാതെ, 'മുഖ്യമന്ത്രി മറുപടി പറയേണ്ട'
തിരുവനന്തപുരം: പാലാ ബിഷപ്പ് നടത്തിയ നാര്‍ക്കോട്ടിക് ജിഹാദ് ആരോപണം കത്തിക്കൊണ്ടിരിക്കെ സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ച് ബിജെപി എംപി സുരേഷ് ഗോപി. സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ചുമ്മാ അവരെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
പാലാ ബിഷപ്പിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി സംസ്ഥാന നേതൃത്വം പിണറായി സര്‍ക്കാരിനെ കടന്നാക്രമിക്കുന്നതിനിടെയാണ് പാര്‍ട്ടി എംപി സര്‍ക്കാരിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞ ദിവസം സുരേഷ് ഗോപി പാലാ ബിഷപ്പിനെ ചെന്ന് കണ്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. താന്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ എംപി എന്ന നിലയ്ക്ക് അവരുടെ ആവലാതികള്‍ കേള്‍ക്കാന്‍ വിളിക്കുകയാണെങ്കില്‍ ചെല്ലാമെന്ന് പറഞ്ഞിരുന്നു. അത് പ്രകാരം വിളിച്ചത് കൊണ്ടാണ് ബിഷപ്പിനെ കാണാന്‍ പോയതെന്ന് സുരേഷ് ഗോപി പറഞ്ഞു. അല്ലാതെ കാണാന്‍ അനുവാദം ചോദിച്ച് പോയതല്ല. പറയേണ്ട കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അത് അറിയിക്കേണ്ടവരെ അറിയിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
കായലിലും അടുക്കളയിലും, വൈറലായി രഞ്ജിനി ഹരിദാസിന്റെ പുതിയ ചിത്രങ്ങൾ
അക്കാര്യത്തില്‍ സത്വര നടപടികളുണ്ടാകും. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്നോ വിളിക്കണ്ട എന്നോ തനിക്കില്ല. ആ രാഷ്ട്രീയത്തില്‍ താനില്ലെന്നും എംപി വ്യക്തമാക്കി. അതൊക്കെ അവര്‍ ചെയ്‌തോട്ടെ. സര്‍ക്കാര്‍ ഇടപെടേണ്ട സമയം കഴിഞ്ഞില്ലേ എന്നുളള ചോദ്യത്തിന് സര്‍ക്കാരിന് നല്ല ബുദ്ധിയുണ്ട് എന്നാണ് സുരേഷ് ഗോപി മറുപടി നല്‍കിയത്. അവര്‍ ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ട്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കാര്യങ്ങള്‍ നന്നായി മനസ്സിലായിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
ചുമ്മാ സര്‍ക്കാരിനെ കുറ്റം പറയാതെ എന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. അവര്‍ എന്തെങ്കിലും ചെയ്യട്ടെ. ചെയ്യുന്നതില്‍ കുറ്റങ്ങളുണ്ടെങ്കില്‍ അത് പറയാനും സുരേഷ് ഗോപി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ചെയ്യുന്നത് രാജ്യ താല്‍പര്യത്തിന് എതിരാണ് എന്ന് വന്നാല്‍ കുറ്റം പറഞ്ഞോളൂ. രാജ്യതാല്‍പര്യമാണ് പ്രധാനം. രാജ്യത്തെ പൗരന്മാരുടെ താല്‍പര്യം. അതില്‍ വിവിധ വിഭാഗങ്ങള്‍ വരും. അവരുടെ താല്‍പര്യങ്ങളും സംരക്ഷണവും മാത്രമാണ് ഇവിടെ വിഷയമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
സര്‍ക്കാര്‍ കാര്യങ്ങള്‍ മനസ്സിലാക്കി ഇടപെടുന്നുണ്ട്. അവരുടെ ജില്ലാ നേതാക്കളൊക്കെ കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ടാകും. മുഖ്യമന്ത്രി എല്ലാ വിഷയങ്ങള്‍ക്കും വന്ന് മറുപടി പറഞ്ഞ് കൊണ്ടിരിക്കേണ്ടതില്ല. മുഖ്യമന്ത്രി രാഷ്ട്രീയക്കാരനല്ല. ഒരു പദവിയില്‍ ഇരിക്കുന്ന ഭരണകര്‍ത്താവാണ്. അദ്ദേഹം വഹിക്കുന്ന പദവിയുടെ മാന്യത നിലനിര്‍ത്തിക്കൊണ്ട് മാത്രമേ പ്രവര്‍ത്തിക്കാനാവൂ. അദ്ദേഹം പറയണമെന്നില്ല, ചെയ്താല്‍ മതിയെന്നും സുരേഷ് ഗോപി എംപി അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി ചെയ്യുന്ന കാര്യങ്ങളില്‍ രാജ്യദ്രോഹപരമായ എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കില്‍ വിമര്‍ശിക്കാമെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. ബിഷപ്പിന്റെ പരാമര്‍ശത്തെ മുതലെടുക്കുന്നു എന്നുളളത് തോന്നല്‍ മാത്രമാണ്. ഒരു വിഷയത്തില്‍ ചര്‍ച്ച നടക്കുന്നത് മുതലെടുപ്പാണോ എന്നും സുരേഷ് ഗോപി ചോദിച്ചു. പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശം സംസ്ഥാനത്ത് വലിയ തോതിലാണ് വര്‍ഗീയ ധ്രുവീകരണത്തിലേക്ക് കാര്യങ്ങളെത്തിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിക്കണം എന്നുളള ആവശ്യം പല കോണുകളില്‍ നിന്നും ശക്തമാണ്.
എന്നാല്‍ സര്‍വ്വകക്ഷി യോഗം വിളിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മയക്കുമരുന്ന് നല്‍കി മതം മാറ്റുന്ന നാര്‍ക്കോട്ടിക് ജിഹാദ് കേരളത്തിലുളളതായാണ് പാലാ ബിഷപ്പ് പ്രസംഗിച്ചത്. ഇത് വിവാദമായതോടെ പാലാ ബിഷപ്പ് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം എന്നുളള ആവശ്യം ശക്തമാണ്. പാലാ ബിഷപ്പിനെ പിന്തുണച്ച് ബിജെപി രംഗത്തുണ്ട്. അതിനിടെ കഴിഞ്ഞ ദിവസം മന്ത്രി വിഎന്‍ വാസവനും പാലാ ബിഷപ്പിനെ സന്ദര്‍ശിച്ചിരുന്നു.
Recommended Video