കോഴിക്കോട് മലാപ്പറമ്പ് സ്കൂൾ ഭൂമി വാടകയ്ക്കു നല്‍കാന്‍ നീക്കം; അനുവദിക്കില്ലെന്ന് നാട്ടുകാര്‍
കോഴിക്കോട്: മലാപറമ്പിലെ സിവില്‍ സ്‌റ്റേഷന്‍ ഗവ. യുപി സ്‌കൂളിന്റെ സ്ഥലം വാടകയ്ക്കു നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. സ്‌കൂളിന്റെ കെട്ടിടങ്ങളും കളിസ്ഥലങ്ങളും ഉള്‍പ്പെടുന്ന 30 സെന്റ് സ്ഥലമാണ് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററിന് ലീസിന് നല്‍കാന്‍ നീക്കങ്ങള്‍ നടക്കുന്നത്. ഇത് തടയുന്നതിനായി നാട്ടുകാര്‍ വിദ്യാലയ സംരക്ഷണ സമിതി രൂപീകരിച്ചു.
സ്‌കൂള്‍ സ്ഥലം ലീസിനു നല്‍കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കലക്റ്റര്‍, സ്ഥലം എംഎല്‍എ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ബുധനാഴ്ച ചേരുന്നുണ്ട്. സ്‌കൂള്‍ സ്ഥലപരിമിതിയില്‍ ബുദ്ധിമുട്ടുമ്പോഴാണ് അധികൃതരുടെ പുതിയ നീക്കം. ലൈബ്രറി, സ്മാര്‍ട്ട് റൂം, കംപ്യട്ടര്‍ റൂം, സ്റ്റാഫ് റൂം, ശാസ്ത്രലാബ് തുടങ്ങിയവയ്ക്ക് ആവശ്യത്തിന് മുറിയില്ല. സ്‌കൂളിന്റെ പഴയ കെട്ടിടങ്ങളും സ്ഥലവും സ്‌കില്‍ ഡവലപ്‌മെന്റ് സെന്റര്‍ ഏറെക്കാലമായി ഉപയോഗിച്ചു വരുകയാണുതാനും.
2008ല്‍ കുട്ടികള്‍ കുറഞ്ഞപ്പോഴാണ് റോഡിനോടു ചേര്‍ന്ന ഭാഗം സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററിന് അനുവദിച്ചത്. എന്നാല്‍ കുട്ടികള്‍ കൂടിയിട്ടും അവര്‍ ഒഴിഞ്ഞുപോയില്ല. ഒരു യുപി സ്‌കൂളിന് 1 ഏക്കര്‍ 50 സെന്റ് വേണമെന്നാണ് ചട്ടം. നിലവില്‍ 1 ഏക്കര്‍ 38 സെന്റ് മാത്രമേ സ്‌കൂളിനുള്ളൂ. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തില്‍ 25 സെന്റോളം ഭൂമി നഷ്ടമാകുന്നുമുണ്ട്. ഇതിനിടയിലാണ് ഉള്ള ഭൂമി കൂടി മറ്റുള്ളവര്‍ക്കു നല്‍കാന്‍ നീക്കം നടക്കുന്നതെന്ന് വിദ്യാലയ സംരക്ഷണ സമിതി ആരോപിച്ചു.
മാനെജര്‍ കെട്ടിടം ഇടിച്ചു നിരത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത മലപാറമ്പ് എയുപി സ്‌കൂള്‍ ഏതാണ്ട് ഒരു കിലോ മീറ്റര്‍ മാത്രം അകലത്തിലാണ് സ്ഥിതിചെയ്യുന്നത്. സമിതി ചെയര്‍മാന്‍ കെ.സി ശോഭിത, കണ്‍വീനര്‍ എന്‍.വി ശശീന്ദ്രന്‍, പി.പി ഉമര്‍, രാജന്‍ കാനങ്ങോട്ട്, അസ്‌ലം ഉമ്മാട്ട്, എന്‍. ബാലന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.