ബിജെപിയുടെ ആ പരിപ്പും വേവില്ല, ബിജെപി നേതാക്കളെ വിറപ്പിച്ച യതീഷ് ചന്ദ്രയെ പിണറായി കൈവിട്ടേക്കില്ല
തിരുവനന്തപുരം: നിലയ്ക്കലില്‍ നടന്ന സംഭവ വികാസങ്ങളുടെ പേരില്‍ എസ്പി യതീഷ് ചന്ദ്രയെ പറപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ബിജെപി. ശബരിമല സന്ദര്‍ശനത്തിന് എത്തിയ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനെ യതീഷ് ചന്ദ്ര അപമാനിച്ചു എന്നാണ് ബിജെപി ആരോപിക്കുന്നത്. എസ്പിക്കെതിരെ കേന്ദ്ര നേതൃത്വത്തിന് അടക്കം പരാതിയും നല്‍കിക്കഴിഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ യതീഷ് ചന്ദ്രയ്ക്ക് എതിരെ നടപടിയെടുക്കണം എന്നും ബിജെപി ആവശ്യപ്പെടുന്നു. എന്നാല്‍ നിലയ്ക്കലിലെ കര്‍ശന നടപടികളിലൂടെ സോഷ്യല്‍ മീഡിയയില്‍ ഹീറോ ആയി മാറിയ യുവ ഐപിഎസ്സുകാരനെതിരെ സര്‍ക്കാര്‍ നടപടിയുണ്ടായേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
യതീഷ് ചന്ദ്രയ്ക്കെതിരെ
പ്രോട്ടോകോള്‍ മറികടന്ന് മന്ത്രിയോട് ചോദ്യങ്ങള്‍ ചോദിച്ചുവെന്നും പരിഹസിച്ചുവെന്നും കൂളിംഗ് ഗ്ലാസ് ധരിച്ചുവെന്നുമൊക്കെയാണ് ബിജെപി നേതാക്കള്‍ യതീഷ് ചന്ദ്രയ്ക്ക് മേല്‍ ആരോപിക്കുന്ന കുറ്റങ്ങള്‍. കേന്ദ്ര മന്ത്രി കറുത്തവന് ആയത് കൊണ്ട് എസ്പി അധിക്ഷേപിച്ചു എന്ന് വരെ പറഞ്ഞ് കളഞ്ഞു സംഭവസമയത്ത് മന്ത്രിക്കൊപ്പമുണ്ടായിരുന്ന ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്. തുടര്‍ന്ന് ബിജെപി നേതാക്കള്‍ എസ്പിക്കെതിരെ യുദ്ധപ്രഖ്യാപനം തന്നെ നടത്തി.
മുഖം നോക്കാതെ നടപടി
പുതുവൈപ്പിന് സമരത്തിലെ അക്രമം ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടി യതീഷ് ചന്ദ്ര ക്രിമിനല്‍ ആണെന്നും ശബരിമലയില്‍ നിയോഗിച്ചത് ഭക്തരെ അടിച്ചമര്‍ത്താനാണ് എന്നും ആരോപണം ഉയര്‍ന്നു. എന്നാല്‍ യതീഷ് ചന്ദ്ര കക്ഷി രാഷ്ട്രീയമില്ലാത്ത, മുഖം നോക്കാതെ നടപടിയെടുക്കുന്ന പോലീസ് ഓഫീസര്‍ ആണെന്ന് മറുവിഭാഗം വാദിക്കുന്നു. തനിക്ക് കിട്ടിയ ഉത്തരവ് നടപ്പിലാക്കുന്ന പോലീസ് ഉദ്യോഗസ്ഥനോട് ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങള്‍ ആവശ്യപ്പെട്ട മന്ത്രിക്ക് നേരെയും വിമര്‍ശനം ഉയരുന്നു.
മന്ത്രിയുടെ ഇടപെടൽ ശരിയല്ല
ജി സുധാകരനും തോമസ് ഐസകും അടക്കമുളളവര്‍ മന്ത്രിയുടെ പെരുമാറ്റം ശരിയായില്ല എന്ന വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. മന്ത്രിക്ക് പറയാനുളളത് മുഖ്യമന്ത്രിയോടെ അല്ലെങ്കില്‍ പോലീസ് തലവനോടൊ വേണമായിരുന്നു സംസാരിക്കാന്‍. അതല്ലാതെ ഡ്യൂട്ടിയിലുളള ജൂനിയര്‍ പോലീസ് ഓഫീസറോട് ഉത്തരവിടുന്നത് ഷോ കാണിക്കല്‍ മാത്രമാണെന്ന് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നു. ഈ വിവാദത്തില്‍ ഭൂരിപക്ഷവും എസ്പിക്കൊപ്പമാണെന്ന് വേണം വിലയിരുത്താന്‍.
കേന്ദ്ര റിപ്പോർട്ട്
കെ സുരേന്ദ്രനേയും കെപി ശശികലയേയും അടക്കം നിലയ്ക്ക് നിര്‍ത്തിയ യതീഷ് ചന്ദ്രയെ തെറിപ്പിക്കാനുളള ശ്രമമാണ് ബിജെപി നടത്തുന്നത്. ബിജെപി കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് പരാതി നല്‍കിയിട്ടുണ്ട്. എസ്പിയുടെ മന്ത്രിയോടുളള പെരുമാറ്റം സംബന്ധിച്ച് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട് എന്നാണ് സൂചന. ഈ റിപ്പോര്‍ട്ട് എസ്പിക്ക് എതിരെയാണ് എന്നും സൂചനയുണ്ട്.
പെരുമാറ്റച്ചട്ടം ലംഘിച്ചു
കേന്ദ്ര മന്ത്രിയോട് ഇടപെടുന്നതില്‍ എസ്പി പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന് റിപ്പോര്‍ട്ടിലുളളതായാണ് വിവരം. കഴിഞ്ഞ ദിവസം വൈപ്പിനിലെ പോലീസ് നടപടി ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതി യതീഷ് ചന്ദ്രയെ ശബരിമലയില്‍ നിയോഗിച്ചതിനെ ചോദ്യം ചെയ്തിരുന്നു. കോടതി നടത്തിയ ഇത്തരം പരാമര്‍ശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുളളതാണ് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം നല്കിയ റിപ്പോര്‍ട്ട് എന്നും വിവരമുണ്ട്.
എസ്പിക്കെതിരെ മന്ത്രിയും
മാത്രമല്ല മന്ത്രി പൊന്‍ രാധാകൃഷ്ണനും എസ്പിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം. പ്രോട്ടോകോള്‍ പ്രകാരം താഴെയുളള ഉദ്യോഗസ്ഥര്‍ കേന്ദ്ര മന്ത്രിയോട് പെരുമാറുന്നതിനുളള ചട്ടങ്ങള്‍ യതീഷ് ചന്ദ്ര ലംഘിച്ചു എന്നാണ് മന്ത്രിയുടെ നിലപാട്. കേന്ദ്ര മന്ത്രിയുടേത് ഔദ്യോഗിക സന്ദര്‍ശനമല്ലെങ്കില്‍ പോലും ഉദ്യോഗസ്ഥര്‍ അത് പാലിക്കണം എന്നാണ് ചട്ടം. ഇത് ലംഘിച്ചു യതീഷ് ചന്ദ്ര എന്നാണ് ആരോപണം.
സർക്കാർ കൈവിടില്ല
പൊന്‍ രാധാകൃഷ്ണന് സ്പീക്കര്‍ സുമിത്ര മഹാജന് പരാതി നല്‍കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതാദ്യമായാണ് ഒരു എസ്പി കേന്ദ്ര മന്ത്രിയോട് ഇത്തരത്തില്‍ പെരുമാറുന്നത് എന്നാണ് ആക്ഷേപം. പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലുളള പേഴ്സണല്‍ മന്ത്രാലയത്തിന് ചട്ടം ലംഘിച്ച എസ്പിക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാനത്തോട് ആവശ്യപ്പെടാം. എന്നാല്‍ എസ്പിയുടെ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും അതുകൊണ്ട് തന്നെ 15 ദിവസത്തെ ഡ്യൂട്ടി കഴിയാതെ മാറ്റേണ്ട കാര്യമില്ലെന്നുമുളള നിലപാടിലാണ് സര്‍ക്കാര്‍.
കറുപ്പുടുത്ത്, ഇരുമുടിക്കെട്ടേന്തി നടി സന്നിധാനത്ത്, നടി ഉഷ എത്തിയത് വാ കറുത്ത തുണിയാൽ മൂടിക്കെട്ടി!