വിഴിഞ്ഞം തുറമുഖ നിർമാണം; തടസങ്ങൾ നീക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
കൊച്ചി:വിഴിഞ്ഞം തുറമുഖത്തേക്കുള്ള പ്രധാന റോഡിൽ സമരക്കാർ ഉണ്ടാക്കിയ തടസം ഒഴിവാക്കാൻ ഹൈക്കോടതി നിർദേശം. അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പ്രധാനം റോഡിലെ തടസം നീക്കിയിട്ടില്ലന്നും, സമരപ്പന്തൽ പൊളിക്കാതെ മുന്നോട്ടു പോകാൻ കഴിയില്ലന്നും അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു.
വാഹനങ്ങൾ പോകുന്നതിനുള്ള തടസം ഒഴിവാക്കാൻ പോലീസ് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് അനു ശിവരാമൻ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ നിർദേശിച്ചു. അതേസമയം വാഹനങ്ങൾ തടഞ്ഞിട്ടില്ലന്നാണ് സർക്കാർ നിലപാട്. വാഹനങ്ങൾ തടയാത്ത പക്ഷം കോടതിയലക്ഷ്യ ഹർജി നിലനിൽക്കില്ലന്നും സർക്കാർ കോടതിയെ അറിയിച്ചു.

ഹർജികൾ കോടതി അടുത്ത മാസം ഏഴിലേക്ക് മാറ്റി.നിർമ്മാണത്തിന് സഹായം ലഭിക്കില്ലന്നും പോലീസ് സുരക്ഷയൊരുക്കുന്നില്ലന്നും ചൂണ്ടിക്കാണിച്ചാണ് അദാനി ഗ്രൂപ്പ് ഹൈക്കോടതിയേ സമീപിച്ചത്.സംരക്ഷണം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചെങ്കിലും നടപടികളൊന്നും ഉണ്ടായില്ലന്നും കമ്പനി കോടതിയെ അറിയിച്ചിരുന്നു.
തുടർന്ന് പദ്ധതി നടപ്പാക്കാൻ മതിയായ സുരക്ഷയൊരുക്കണമെന്നും, നിർമ്മാണം തടസപ്പെടുത്താൻ പ്രതിഷേധക്കാർക്ക് അവകാശമില്ലന്നും നേരത്തെ കോടതി ഉത്തരരവിട്ടു. വിഷയത്തിൽ സർക്കാരിന്റെ വിശദീകരണവും കോടതി തേടിയിരുന്നു. പൊലീസ് സുരക്ഷയൊരുക്കാൻ സർക്കാറിന് കഴിയില്ലെങ്കിൽ കേന്ദ്ര സേനയെ വിളിക്കണമെന്നും നിർദ്ദേശം നൽകിയിരുന്നു.
അതേസമയം സമരം സംസ്ഥാന വ്യാപകമാക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 ന് കൊച്ചി തുറമുഖം ഉപരോധിക്കാൻ സമരസമിതി തീരുമാനം. തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് ശക്തമായ സമരപരിപാടികളും സംസ്ഥാനതല ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ നടത്തും. എല്ലാ ജില്ലകളിലും ഐക്യദാർഢ്യ സമരം വ്യാപിപ്പിക്കും.പ്രശ്ന പരിഹാരത്തിനായി ഇടപെടുമെന്നും, കൃത്യമായ നിലപാടുകളിലെത്തണമെന്നു മന്ത്രിസഭാ ഉപസമിതിയോടു നിർദേശിക്കാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉറപ്പു നൽകിയിരുന്നു. മുന്നോട്ടു വച്ച ഏഴ് ആവശ്യങ്ങളും അംഗീകരിക്കാതെ സമരത്തിൽ നിന്നു പിൻമാറില്ലെന്നും കൂടുതൽ ശക്തമാക്കാനുമാണ് സമരസമിതി തീരുമാനം.












Click it and Unblock the Notifications