പരിശീലനത്തിനിടെ പരിക്കേറ്റ വോളിബോള്‍ താരം അന്‍ജിതയ്ക്ക് സഹായവുമായി സർക്കാർ, ചികിത്സാ ചിലവ് വഹിക്കും
തിരുവനന്തപുരം: പരിശീലനത്തിനിടെ പരിക്കേറ്റ് അടിയന്തര ചികിത്സയ്ക്ക് വിധേയയായ വോളിബോള്‍ താരം അന്ജിതാ എന്‍.ബിക്ക് കായിക വകുപ്പിന്റെ സഹായഹസ്തം. ചികിത്സയ്ക്ക് ചെലവായ തുക സര്‍ക്കാര്‍ നല്‍കുമെന്ന് കായിക വകുപ്പ് മന്ത്രി ഇപി ജയരാജൻ വ്യക്തമാക്കി. ഇതിനായി കായിക വികസന നിധിയില്‍ നിന്ന് 1,10,327 രൂപ അനുവദിക്കാന്‍ കായിക യുവജനകാര്യ ഡയറക്ടര്‍ക്ക് അനുമതി നല്‍കിയെന്നും ഇപി ജയരാജൻ അറിയിച്ചു.
കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലെ വിദ്യാര്‍ഥിയായിരുന്ന അന്‍ജിതയ്ക്ക് 2019 ലാണ് പരിശീലനത്തിനിടെ പരിക്കേല്‍ക്കുന്നത്. കാലിന്റെ ലിഗമെന്റിന് പരിക്കേറ്റ് കോഴിക്കോട് ബേബി മെമോറിയല്‍ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായി. കൃഷിപ്പണിക്കാരനായ പിതാവ് ബാബുവും അമ്മയും വിദ്യാര്‍ഥികളായ രണ്ട് സഹോദരങ്ങളും അടങ്ങുന്നതാണ് അന്‍ജിതയുടെ കുടുംബം.
ദേശീയ സ്കൂള്‍ ഗെയിംസിലും, ജൂനിയര്‍ വിഭാഗത്തിലും കേരളത്തെ പ്രതിനിധീകരിച്ച താരമാണ് അന്ജിത. കണ്ണൂര്‍ ഇരിട്ടി സ്വദേശിനിയാണ്. ഇപ്പോള്‍ അസംപ്ഷന്‍ കോളേജില്‍ ഒന്നാം വര്‍ഷ ബിഎ എക്ണോമിക്സ് വിദ്യാര്‍ഥിനിയായ താരം പരിക്ക് മാറി കളത്തിലിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ അന്‍ജിതയ്ക്ക് കായികമന്ത്രി ഇപി ജയരാജൻ ആശംസകള്‍ അറിയിച്ചു.
തന്ത്രം മെനഞ്ഞ് സിപിഎം; എറണാകുളത്ത് ചില അടവുമാറ്റം, ഇടതുതരംഗത്തിലും ഇളകാത്ത ജില്ല
Recommended Video
ജില്ലയില്‍ കയറാനാവില്ല; എന്നിട്ടും കമറുദ്ദീനെ മഞ്ചേശ്വരത്ത് വീണ്ടും മത്സരിപ്പിക്കണമെന്ന് അനുയായികള്‍