നവംബർ മാസത്തെ പെൻഷൻ വിതരണം ബുധനാഴ്ച മുതൽ ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: നവംബർ മാസത്തെ പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കുമെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്. 46.15 ലക്ഷം പേർക്ക് സാമൂഹ്യ സുരക്ഷാ പെൻഷനും 6.32 ലക്ഷം പേർക്ക് ക്ഷേമനിധി ബോർഡുകൾ വഴിയും ഈ മാസം പെൻഷൻ ലഭിക്കും. 100 ദിന പ്രഖ്യാപനങ്ങളിൽ ഏറ്റവും ജനകീയമായത് പെൻഷൻ 100 രൂപ വർദ്ധിപ്പിച്ചതും മാസംതോറും അവ വിതരണം ചെയ്യാൻ തീരുമാനിച്ചതുമാണ് എന്ന് തോമസ് ഐസക് വ്യക്തമാക്കി.
2016ൽ ഈ സർക്കാർ അധികാരമേറ്റ സമയത്ത് ഏകദേശം 19 മാസത്തെ പെൻഷൻ കുടിശികയായിരുന്നു എന്നു മാത്രമല്ല. ഇത് എങ്ങനെ വിതരണം ചെയ്യുമെന്ന് അറിയാത്ത സ്ഥിതി. ആകെ അവതാളത്തിലായിരുന്നു സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം. ഏറെ പണിപ്പെട്ടാണ് ഇതിനുള്ള ചിട്ടയുണ്ടാക്കിയത്. ഇപ്പോൾ തീരുമാനിക്കുന്ന നിമിഷത്തിൽ കേരളത്തിൽ ക്ഷേമനിധി പെൻഷനടക്കം 53 ലക്ഷത്തിലധികം പേർക്ക് പണം എത്തിക്കാൻ കഴിയുന്ന ചിട്ടയും സൂക്ഷ്മതയുമുള്ള സംവിധാനമുണ്ട് എന്നത് ഒട്ടൊരു അഭിമാനത്തോടെ തന്നെ പറയട്ടെ എന്നും ധനമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
പാവങ്ങൾക്കുളള പെൻഷനിൽ എൽഡിഎഫിന്റെ റെക്കോർഡ് ഇതാണ്: 600 രൂപയായിരുന്ന പെൻഷൻ 1400 രൂപയായി ഉയർത്തി. യുഡിഎഫ് കാലത്ത് പെൻഷണർമാർ 34,43,000. ഈ മാസം ക്ഷേമനിധി പെൻഷനുകളടക്കം 52.47 ലക്ഷം പേർക്കാണ് പെൻഷൻ അയക്കുന്നത്. ബാങ്ക് അക്കൗണ്ടുകൾ വഴിയും വീട്ടുപടിക്കലും പെൻഷൻ എത്തിക്കാൻ കുറ്റമറ്റ സംവിധാനം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആകെ പെൻഷനായി നൽകിയത് 9311 കോടി രൂപ. ഈ മാസത്തേതടക്കം എൽഡിഎഫ് നൽകിയത് 27378 കോടി രൂപ.