മോഹൻലാലിനെ വെളുപ്പിച്ചെടുക്കാൻ സർക്കാർ, ലാൽ അപേക്ഷിച്ചു, ആനക്കൊമ്പ് കേസ് സർക്കാർ പിൻവലിക്കുന്നു
Recommended Video
തിരുവനന്തപുരം: നടന് മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് മോഹന്‍ലാല്‍ നല്കിയ അപേക്ഷ പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനമെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വന്യജീവി സംരക്ഷണ നിയമ പ്രകാരം നടനെതിരെ കേസെടുത്തത്.
കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് 2016ലും 1019ലും മോഹന്‍ലാല്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. കൂടാതെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇത് കൂടി പരിഗണിച്ചാണ് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയിലെ കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കാട്ടി സര്‍ക്കാര്‍ നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
കേസ് പിന്‍വലിക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്നത് കാണിച്ച് എറണാകുളം ജില്ലാ കളക്ടര്‍ക്ക് അഡീഷണല്‍ ചീഫ് സെക്രട്ടറി കത്ത് നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്കാന് കളക്ടറോട് കത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. 2011ലാണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും 4 ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ആനക്കൊമ്പുകള്‍ അനുമതി ഇല്ലാതെ വീട്ടില്‍ സൂക്ഷിച്ചതിന് അതേ വര്‍ഷം കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
മോഹന്‍ലാല്‍ ഒന്നാം പ്രതിയായ കേസില്‍ പിഎന്‍ കൃഷ്ണകുമാര്‍, കെ കൃഷ്ണകുമാര്‍, നളിനി രാധാകൃഷ്ണന് എന്നിവരാണ് മറ്റു പ്രതികള്‍. മൂന്ന് മുതല്‍ 7 വര്‍ഷം വരെ തടവും കുറഞ്ഞത് പതിനായിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് പ്രതികള്‍ക്ക് മേലെ ചുമത്തിയത്. പെരുമ്പാവൂര്‍ കോടതി കേസ് വരുന്ന മാര്‍ച്ചില്‍ പരിഗണിക്കാനിരിക്കുകയാണ്.. അതിനിടെയാണ് മോഹന്‍ലാലിന് ക്ലീന്‍ ചിറ്റ് നല്‍കാനുളള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.