'വൈറസ് നശിക്കാൻ കയ്യടിയിലൂടെ മന്ത്രം', മോഹൻലാലിനെതിരെ കേസെടുത്തെന്ന്, നിഷേധിച്ച് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: കൊവിഡ് 19മായി ബന്ധപ്പെട്ട 'കയ്യടി മന്ത്രം' വിവാദത്തില്‍ കുടുങ്ങിയിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. ജനതാ കര്‍ഫ്യൂവിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ കയ്യടിക്കുമ്പോള്‍ അത് മന്ത്രമായി മാറുമെന്നും അത് വൈറസിനെ നശിപ്പിക്കും എന്നുമായിരുന്നു മോഹന്‍ലാലിന്റെ വാദം.
സോഷ്യല്‍ മീഡിയ ലാലിനെ തലങ്ങും വിലങ്ങും ട്രോളി. കയ്യടിക്കുന്നത് കൊണ്ട് കൊറോണ വൈറസ് ചാകില്ല എന്ന് വിശദീകരിച്ച് കേന്ദ്ര സർക്കാരും രംഗത്തെത്തി. കൊവിഡ് ഭീതി പടരുന്നതിനിടെ അശാസ്ത്രീയ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് നടനെതിരെ കേസെടുക്കണം എന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ഒടുവില്‍ മോഹന്‍ലാലിനെതിരെ കേസെടുത്തതായി റിപ്പോർട്ട്. എന്നാൽ കേസെടുത്തിട്ടില്ല എന്നാണ് മനുഷ്യാവകാശ കമ്മീഷൻ പറയുന്നത്.
മനുഷ്യാവകാശ കമ്മീഷൻ
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനാണ് മോഹന്‍ലാലിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ദിനു വെയില്‍ ആണ് കൊവിഡുമായി ബന്ധപ്പെട്ട മോഹന്‍ലാലിന്റെ പരാമര്‍ശത്തിന് എതിരെ പരാതി നല്‍കിയത്. തന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മോഹന്‍ലാലിന് എതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട് എന്ന വിവരം ദിനു തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്.
പരാതിക്കാരൻ ദിനു
എന്നാൽ കേസെടുത്തിട്ടില്ലെന്നും പരാതിക്ക് നമ്പറിടുക മാത്രമാണ് ചെയ്തത് എന്നും മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി. സാമൂഹ്യപ്രവർത്തകനും വിദ്യാർത്ഥിയുമാണ് ദിനു വെയിൽ. ദിനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: നടൻ മോഹൻലാലിനെതിരെ ഞാൻ സമർപ്പിച്ച പരാതിയിൽ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു.Case no. 2377/11/9/2020. "സ്റ്റാർഡം" എന്നത് സമൂഹം കൽപ്പിച്ചു തരുന്ന താരപ്രഭയാണെന്നും, അതിൽ സാമൂഹിക ഉത്തരവാദിത്തത്തോടെയുള്ള പെരുമാറ്റമാണാവശ്യമെന്ന് ഏത് താരതമ്പുരാനും ഓർക്കേണ്ടതായുണ്ട്.
അതത്ര നിഷ്കളങ്കവുമല്ല
ചിലരെ സുഖിപ്പിക്കാൻ വേണ്ടി മാത്രം ബ്ലോഗിൽ പേനയുന്തുന്ന ഒരാൾക്ക് മാത്രമേ കൈയ്യടിയുടെ മന്ത്രോചാരണം കാരണം വൈറസ് നശിക്കുമെന്ന് തള്ളാനാവും. അതത്ര നിഷ്കളങ്കവുമല്ല. ഈ മഹാ ദുരന്ത കാലത്ത് അശാസ്ത്രീയമായ പ്രചരണങ്ങൾ നടത്തുന്ന എല്ലാവർക്കുമെതിരെ പരാതികൾ നൽകാൻ ശ്രമിക്കുക എന്നതാണ് വീടുകളിൽ സെൽഫ് കോറന്റയിനിൽ ഇരുന്ന് ചെയ്യാനാവുന്ന ഒരു സാമൂഹിക ഉത്തരവാദിത്തം''.
തെറിവിളിച്ച് ഫാൻസ്
ദിനുവിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് തെറിവിളികളുമായി രംഗത്ത് വന്നിരിക്കുന്നത്. മോഹൻലാൽ നിരന്തരം കൊവിഡ് ബോധവത്ക്കരണം നടത്തുന്നുണ്ടെന്നും അതൊന്നും കാണാതെ ചെറിയൊരു പിഴവിനെ വലുതാക്കി കാണിക്കുന്നു എന്നുമാണ് ലാൽ ഫാൻസ് അടക്കമുളളവരുടെ ആരോപണം. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂവിനെ കുറിച്ച് മനോരമ ന്യൂസ് ചാനലില്‍ പ്രതികരിക്കവേയാണ് മോഹന്‍ലാല്‍ വിവാദ പ്രസ്താവന നടത്തിയത്.
ചെന്നൈയിലെ വീട്ടിൽ
കൊവിഡിനെ തുരത്താന്‍ പൊരുതുന്ന എല്ലാ ആരോഗ്യപ്രവര്‍ത്തകരേയും അഭിനന്ദിക്കാന്‍ ജനതാ കര്‍ഫ്യൂവിനിടെ വൈകിട്ട് 5 മണിക്ക് കയ്യടിക്കണം എന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെയാണ്: ''ചെന്നൈയിലെ വീട്ടിലാണ് താനിപ്പോള്‍ ഉളളത്. ഒരാഴ്ച മുന്‍പ് വന്നിട്ട് പിന്നെ തിരിച്ച് പോകാന്‍ സാധിച്ചില്ല. അമ്മ എറണാകുളത്താണുളളത്.
ജോലിക്കാരെ വിടും
'എറണാകുളത്തെ വീട്ടിലേക്ക് ഗസ്റ്റുകളെ ഒന്നും പ്രവേശിപ്പിക്കുന്നില്ല. ആരും വരരുത് എന്നറിയിച്ചിട്ടുണ്ട്. അമ്മയ്ക്ക് വയ്യാതെ ഇരിക്കുന്നതിനാല്‍ അധിക മുന്‍കരുതലെടുക്കുകയാണ്. മദ്രാസിലെ വീട്ടിലായാലും തങ്ങള്‍ പുറത്ത് പോകാതെ ഇരിക്കുകയാണ്. സാധനങ്ങള്‍ വാങ്ങിക്കാന്‍ വീട്ടില്‍ നില്‍ക്കുന്നവരെ വിടും. നമ്മള്‍ അധിക കരുതല്‍ എടുക്കുക തന്നെ വേണം'.
ഒരു വലിയ മന്ത്രം പോലെ
''ഇന്ന് 9 മണി വരെ വീട്ടില്‍ നില്‍ക്കുകയും 5 മണിക്ക് എല്ലാവരും കയ്യടിക്കുകയും ചെയ്യുന്ന ഒരു വലിയ പ്രോസസാണ്. ആ ശബ്ദം എന്ന് പറയുന്നത് ഒരു വലിയ മന്ത്രം പോലെയാണ്. ഒരുപാട് ബാക്ടീരിയയും വൈറസുമൊക്കെ നശിച്ച് പോകാന്‍ സാധ്യതയുണ്ട്. അങ്ങനെ നശിച്ച് പോകട്ടെ'' എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. പ്രമുഖരടക്കം നിരവധി പേര്‍ ലാലിനെ വിമര്‍ശിച്ച് രംഗത്ത് വന്നു.
അതൊരു പ്രാർത്ഥന ആയിത്തീരുന്നു
പിന്നാലെ ചെറിയ തിരുത്തുമായി മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റുമെത്തി. അതിങ്ങനെ: '' ഒരു നിമിഷവും വിശ്രമമില്ലാതെ നമുക്കായി സ്വന്തം ആരോഗ്യത്തെ പോലും തൃണവൽഗണിച്ച് പ്രവർത്തിക്കുന്ന ആരോഗ്യ സേവകർക്ക് നന്ദി പറയാനാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നമ്മളോട് ആവശ്യപ്പെട്ടത് . നന്ദി ഒരു വലിയ ഔഷധമാണ്, നന്ദിയുള്ളവരായിരിക്കുക എന്നത് വലിയ പുണ്യവും. കൈയ്യടിച്ച് നമ്മൾ എല്ലാവരും ചേർന്ന് ആ പ്രവർത്തി ചെയ്യുമ്പോൾ, അതൊരു പ്രാർത്ഥന പോലെ ആയിത്തീരുന്നു.
ഒരുമിച്ച് ഒരുമയോടെ നാം മുന്നോട്ട്
നമ്മെ എല്ലാവരെയും ഒരുപോലെ ബാധിച്ചിരിക്കുന്ന സർവ്വ അണുക്കളും ആ പ്രാർത്ഥനയുടെ ശക്തിയിൽ നശിച്ചു തുടങ്ങട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം... ഈ നിമിഷം പ്രത്യാശ അല്ലാതെ എന്തുണ്ട് നമുക്ക് ബാക്കിയായി.... ജീവന് ഭീഷണിയായ കൊറോണ വൈറസിനെ ഫലപ്രദമായി നേരിടാനുള്ള മരുന്ന് എത്രയും വേഗം കണ്ടുപിടിക്കാൻ ശാസ്ത്രത്തിനു സാധിക്കട്ടെ. പൂർണ്ണ മനസ്സോടെ നമ്മുടെ വീടും പരിസരവും ശുചിയാക്കി വെക്കാൻ ഉള്ള മുഖ്യമന്ത്രിയുടെ ആഹ്വാനവും, നമ്മെ കാക്കുന്ന ആരോഗ്യ സേവകരോട് നന്ദി പറയാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനവും നമുക്ക് രണ്ട് കൈയ്യും നീട്ടി സ്വീകരിക്കാം. ഒരുമിച്ച് ഒരുമയോടെ നാം മുന്നോട്ട്''.