കസ്റ്റഡി മരണത്തിൽ സർക്കാരിന് വിമർശനം; എവി ജോർജ് പൊലീസുകാരെ പരിശിലീപ്പിക്കാൻ യോഗ്യനല്ല: മനുഷ്യാവകാശ കമ്മീഷൻ
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണ കേസിൽ ആരോപണ വിധേയനായ എറണാകുളം റൂറൽ എസ്പി വിഎ ജോർജിനെ പൊലീസ് അക്കാദമിയിലേക്ക് സ്ഥലം മാറ്റിയ നടപടിയെ വിമർശിച്ചു സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. ഇത്തരമൊരു കുറ്റകൃത്യത്തിൽ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥൻ പൊലീസുകാരെ പരിശിലീപ്പിക്കാൻ യോഗ്യനല്ലെന്നും മറ്റേതെങ്കിലും അപ്രധാന തസ്തികയിലേക്കാണു മാറ്റേണ്ടിയിരുന്നതെന്നും കമ്മിഷൻ ആക്റ്റിങ് ചെയർമാൻ പി മോഹനദാസ്.
കസ്റ്റഡി മരണം സംബന്ധിച്ചു റൂറൽ പൊലീസ് സമർപ്പിച്ച റിപ്പോർട്ട് പരിഗണിക്കവെയാണു കമ്മിഷന്‍റെ രൂക്ഷ വിമർശനം. നടപടി സർക്കാർ പുന:പരിശോധിക്കണമെന്നു കമ്മിഷൻ ആവശ്യപ്പെട്ടു. പൊലീസുകാരെ പരിശീലിപ്പിക്കുന്നതു പോലെയുള്ള പ്രധാനപ്പെട്ട പദവിയിലേക്കു കുറ്റാരോപിതനായ എസ്പിയെ മാറ്റിയത് ഉചിതമല്ല. ട്രാഫിക് പൊലെ മറ്റേതെങ്കിലും വകുപ്പിന്‍റെ ചുമതല ഏൽപ്പിക്കുകയായിരുന്നു വേണ്ടത്.

കസ്റ്റഡി മരണ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്ക് ഒരാഴ്ച മുമ്പു നൽകിയ കത്തിന് ഇതുവരെ മറുപടി കിട്ടിയിട്ടില്ലെന്നു കമ്മിഷൻ വ്യക്തമാക്കി. ശ്രീജിത്തിന്‍റെ ഭാര്യയ്ക്കു10 ലക്ഷം രൂപ നഷ്
ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ എന്തു നടപടിയെടുത്തെന്ന് അറിയാൻ ആഭ്യന്തര സെക്രട്ടറിയോട് വിശദീകരണം തേടും. റൂറൽ എസ്പിയ്ക്കു വേണ്ടി ഭരണ നിർവഹണ വിഭാഗം ഡിവൈഎസ്പി എൻആർ ജയരാജാണ് കമ്മിഷൻ മുമ്പാകെ ഹാജരായി റിപ്പോർട്ട് സമർപ്പിച്ചത്.
ശ്രീജിത്ത് മരിക്കുന്നതിനു മുമ്പാണ് കസ്റ്റഡി മരണത്തെ കുറിച്ചു കമ്മിഷൻ റൂറൽ എസ്പിയോട് വിശദീകരണം തേടിയത്. ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം കസ്റ്റഡി മരണം അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന വിശദീകരണമാണു റിപ്പോർട്ടിലുള്ളത്. ഇതു പരിശോധിച്ചു തുടർനടപടികൾ സ്വീകരിക്കുമെന്നു കമ്മിഷൻ വ്യക്തമാക്കി.












Click it and Unblock the Notifications