'പത്മനാഭ സ്വാമി'യുടെ നാട്ടുകാരിക്ക് 'മുത്തപ്പൻ' തുണ...നന്ദിയോടെ കലാകാരിയും കുടുംബവും
സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന ആരിയുടെ കുടുംബത്തിന് ആയിരങ്ങൾ നൽകി ഹോട്ടലിൽ മുറി എടുക്കാൻ കഴിയുമായിരുന്നില്ല.
കണ്ണൂര്‍: തിരുവനന്തപുരത്തുകാരി ആരതിയ്ക്ക് ശ്രീപത്മനാഭനാണ് കണ്‍കണ്ട ദൈവം. എല്ലാവരെയും സമന്മാരായി കാണുന്ന പറശ്ശിനിക്കടവ് മുത്തപ്പനെ കുറിച്ച് കേട്ടറിവ് മാത്രമേ ഉള്ളൂ. എന്നാല്‍ കണ്ണൂരില്‍ കലോത്സവത്തിനെത്തിയ ആരതിക്ക് അന്തിയുറങ്ങാനും അന്നത്തിനും വഴി ഒരുക്കിയത് മുത്തപ്പനാണ്.
സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന കുടുംബമാണ് തിരുവനന്തപുരം ഭരതന്നൂര്‍ ജിഎച്എസ്സിലെ ആരതി എം എസ്സിന്‌റേത്. നൃത്തമാണ് ആരതിയ്ക്ക് എല്ലാം. കൂലിപ്പണിക്കാരായ അച്ഛനും അമ്മയ്ക്കും താങ്ങാനാവുന്നതല്ല മോഹിനായാട്ട മത്സരത്തിനായി വരുന്ന വന്‍ ചെലവ്. യാത്രയ്ക്കും മറ്റുമുള്ള പണം കെവിയുപി യ്കൂളും ഹെര്‍ക്കൂലീസ് സ്‌കൂളുകാരും നല്‍കി. അത് കൊണ്ടാണ് ആരതിയും അമ്മയും അയല്‍വാസിയും കലോത്സവ വേദിയിൽ എത്തിയത്. ചെലവ് കൂട്ടേണ്ടെന്ന് കരുത് അച്ഛന്‍ വന്നില്ല.
ആടയാഭരണങ്ങള്‍ക്ക് ഉള്ള പണം തന്നെ കഷ്ടപ്പെട്ട് സ്വരൂപിച്ചതാണ്. മേക്കപ്പ്മാന്‍ പണം നല്‍കാന്‍ ഇല്ലാത്തതിനാല്‍ അമ്മയും അയല്‍വാസിയായ ബിന്ദു ചേച്ചിയും ചേര്‍ന്നാണ് മേക്കപ്പ് ചെയ്ത് നല്‍കിയത്. മേക്കപ്പ് ചെയ്യാന്‍ അമ്മ സന്ധ്യ പ്രൊഫഷണലായ് പഠിച്ചിട്ടൊന്നുമില്ല. ആരതിയ്ക്ക് ഒപ്പം നൃത്ത ഇനങ്ങള്‍ക്ക് പോയി, കണ്ട് പഠിച്ചതാണ്.
ആരതിയും കുടുംബവും എത്തുമ്പോഴേക്കും ഹോട്ടലുകള്‍ എല്ലാം നിറഞ്ഞ് കഴിഞ്ഞിരുന്നു. ഒരു ഹോട്ടലില്‍ അന്വേഷിച്ചപ്പോള്‍ 18,000 രൂപയാണ് ദിവസം വാടക അത്രയും തുക സന്ധ്യയുടേയും ആരതിയുടെയും കയ്യില്‍ ഉണ്ടായിരുന്നില്ല. അങ്ങനെയാണ് അവര്‍ പറശ്ശിനികടവ് മുത്തപ്പന്‌റെ സന്നിധിയില്‍ എത്തുന്നത്. ആരതിയ്ക്കും കുടുംബത്തിനും തലചായ്ക്കാനൊരു ഇടവും മൂന്ന് നേരത്തെ ഭക്ഷണവും പറശ്ശിനിക്കട് ക്ഷേത്രത്തില്‍ നിന്ന് കിട്ടിയെന്ന് 'മാതൃഭൂമി' റിപ്പോർട്ട് ചെയ്യുന്നു. തിരുവനന്തപുരത്തേക്ക് തിരികെ പോകുമ്പോള്‍ ആരതി ഒരു കാര്യം പറയുന്നു, 'ഇനിയും വരും, പിയപ്പെട്ട മുത്തപ്പനെ കാണാന്‍...'