മോഹന്‍ലാല്‍ ഉത്തരവാദിത്തം കാണിക്കണം, ഫാന്‍സിനെ നിലയ്ക്ക് നിര്‍ത്തണം; പ്രതീക്ഷകള്‍ അസ്ഥാനത്തായെന്ന്
തിരുവനന്തപുരം: ദിലീപ് വിഷയത്തില്‍ ഡബ്ല്യുസിസി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത് എഎംഎംഎ അധ്യക്ഷന്‍ കൂടിയായ മോഹന്‍ലാലിന് നേര്‍ക്കായിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ നടിമാര്‍ എന്ന് വിളിച്ച് തങ്ങളെ അധിക്ഷേപിച്ചു എന്നാണ് രേവതി ആഞ്ഞടിച്ചത്. അതിന് ശേഷവും മോഹന്‍ലാലിന്റെ നിലപാടുകള്‍ രൂക്ഷമായി വിമര്‍ശിക്കപ്പെട്ടു.
ദിലീപിനെ പുറത്താക്കുക തന്നെ വേണം.. നിലപാട് കടുപ്പിച്ച് ഡബ്ല്യൂസിസി, അമ്മയുടെ വിശദീകരണം തളളി
ഈ വിഷയത്തില്‍ ഡബ്ല്യുസിസിയ്ക്ക് പൂര്‍ണ പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന വനിത കമ്മീഷന്. മോഹന്ലാലിനെതിര െവനിത കമ്മീഷന് അധ്യക്ഷയും രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
മോഹൻലാലിന് പ്രതിരോധം തീർത്ത് 'അമ്മ'.. ഡബ്ല്യൂസിസിയുടെ ആരോപണങ്ങൾക്ക് മറുപടി,
ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പേജില്‍ ഫാന്‍സ് നടത്തുന്ന തെറിവിളികളെ കുറിച്ചും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇക്കാര്യത്തെ കുറിച്ചും വനിത കമ്മീഷന് അധ്യക്ഷ പ്രതികരിച്ചു.
മോഹന്‍ലാല്‍ നിരാശനാക്കി
താരസംഘടനയുടെ തലപ്പത്ത് മോഹന്‍ലാല്‍ എത്തിയത് ഏറെ പ്രതീക്ഷയുണ്ടാക്കിയ കാര്യമായിരുന്നു എന്നാണ് വനിത കമ്മീഷന് അധ്യക്ഷ എംസി ജോസഫൈന് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം തീര്‍ത്തും നിരാശനാക്കിയിരിക്കുകയാണ് എന്നും എംസി ജോസഫൈന് പറഞ്ഞു.
ഉത്തരവാദിത്തം കാണിക്കണം
മോഹന്ലാലിലുണ്ടായിരുന്ന പ്രതീക്ഷ അസ്ഥാനത്തായി പോയി. താരസംഘടനയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ മോഹന്‍ലാല്‍ കുറത്ത് കൂടി ഉത്തരവാദിത്തം കാണിക്കണം എന്നും എംസി ജോസഫൈന് പറഞ്ഞു.
മോഹന്‍ലാലിന്റെ വിമര്‍ശിച്ചതിന്റെ പേരില്‍ ഡബ്ല്യുസിസിയ്ക്കെതിരെ ഇപ്പോള്‍ ആരാധകരുടെ വക സൈബര്‍ ആക്രമണം നടക്കുകയാണ്.
ആരാധകരെ നിലയ്ക്ക് നിര്‍ത്തണം
തന്റെ ആരാധകരെ മോഹന്‍ലാല്‍ നിലയ്ക്ക് നിര്‍ത്തണം എന്നും എംസി ജോസഫൈാന് ആവശ്യപ്പെട്ടു. നടിമാരെ അവഹേളിക്കുന്നത് അവസാനിപ്പിക്കണം എന്ന് മോഹന്‍ലാല്‍ ഉള്ളപ്പെടെയുള്ളവര് പറയണം എന്നും എംസി ജോസഫൈന് ആവശ്യപ്പെട്ടിട്ടുണ്ട്.
പച്ചത്തെറിവിളി
ഡബ്ല്യുസിസിയുടെ വാര്‍ത്താ സമ്മേളനം തുടങ്ങിയത് തന്നെ മോഹന്‍ലാലിനെതിരെ വിമര്‍ശനം ഉന്നയിച്ചുകൊണ്ടായിരുന്നു. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. അതിന്റെ പേരില്‍ ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പേജില്‍ ആരാധകര്‍ തെറിവിളികളുമായി എത്തുകയായിരുന്നു.
ആദ്യമായല്ല
ഫാന്‍സിന്റെ തെറിവിളിയും അശ്ലീല പ്രയോഗങ്ങളും കേരളത്തില്‍ ആദ്യമായിട്ടില്ല. മുമ്പ് മമ്മൂട്ടിയുടെ കഥാപാത്രത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ നടി പാര്‍വ്വതിയ്ക്കെതിരേയും വലിയ തോതില്‍ ഉള്ള സൈബര്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. ഒടുവില്‍ അത് പോലീസ് കേസ് ആയി മാറുകയും ചെയ്തു.
'അമ്മ'യ്ക്ക് മാറ്റമില്ല
ഇത്രയും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടും താരസംഘടനയുടെ നിലപാടുകളില്‍ വലിയ മാറ്റം ഒന്നും ഉണ്ടായിട്ടില്ല. ദിലീപ് നിരപരാധിയാണോ അല്ലയോ എന്നതില്‍ നിലപാട് എടുക്കാന്‍ ആവില്ലെന്നാണ് സംഘടനയുടെ പക്ഷം. എന്നാല്‍ നടിയ്ക്ക് നീതി ലഭിക്കണം എന്നതാണ് തങ്ങളുടെ നിലപാട് എന്ന് എഎംഎംഎ പറയുന്നു.
കോടതി വിധിയ്ക്കുന്നത് വരെ
നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി വിധിയ്ക്കുന്നത് വരെ ദിലീപിനെ കുറ്റക്കാരന്‍ ആയി കാണാന്‍ ആവില്ലെന്നതാണ് താരസംഘടനയുടെ നിലപാട്. ദിലീപിനെ പുറത്താക്കാന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചതില്‍ നിയമസാധുത ഉണ്ടായിരുന്നില്ലെന്നും അതിന്റെ അടിസ്ഥാനത്തിലാണ് അക്കാര്യ ജനറല്‍ ബോഡി ചര്‍ച്ച ചെയ്തത് എന്നും താരസംഘടന വ്യക്തമാക്കുന്നുണ്ട്.
മോഹന്‍ലാലിന്റെ തലയില്‍ വയ്ക്കരുത്
എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഏകകണ്ഠമായ തീരുമാനങ്ങള്‍ നടപ്പിലാക്കുകയാണ് മോഹന്‍ലാല്‍ ചെയ്തത്. അതുകൊണ്ട് തന്നെ അത് മോഹന്‍ലാലിന്റെ മാത്രം തലയില്‍ കെട്ടിവയ്ക്കരുത് എന്നും എഎംഎംഎ പുറത്തിറക്കിയ ഔദ്യോഗിക പത്രക്കിറിപ്പില് പറയുന്നുണ്ട്.
ജോസഫൈനും വിമര്‍ശനം
ഇതിനിടയില്‍ വനിത കമ്മീഷന് അധ്യക്ഷ എംസി ജോസഫൈന് എതിരേയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. താരസംഘടനയിലെ അംഗം കൂടിയായ എംഎല്‍എ മുകേഷിന്റെ കാര്യത്തില്‍ എന്തുകൊണ്ടാണ് വനിത കമ്മീഷന് അധ്യക്ഷ ഇത്തരം ഒരു നിലപാട് സ്വീകരിക്കാത്തത് എന്നാണ് ചോദ്യം.