പാലായിൽ ഒറ്റക്കെട്ടായി മുന്നോട്ട് പോകും; കൂവി വിളിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മുല്ലപ്പള്ളി
കോട്ടയം: യുഡിഎഫ് കൺവെൻഷൻ വേദിയിൽ പിജെ ജോസഫിന് നേരെ ജോസ് കെ മാണി വിഭാഗം കൂവി വിളിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാലാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും പിജെ ജോസഫും ജോസ് കെ മാണിയുമായും സംസാരിച്ചെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. പാർട്ടി മുഖപത്രത്തിൽ ജോസഫിനെതിരെയാ പരാമർശം ശരിയായില്ലെന്ന് ജോസ് കെ മാണി പറഞ്ഞതായും മുല്ലപ്പള്ളി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സമയത്ത് കൂടുതൽ വിവാദങ്ങളിലേക്ക് കടക്കരുതെന്നും മുല്ലപ്പള്ളി ഇരുനേതാക്കളോടും ആവശ്യപ്പെട്ടു.
ജോസഫിന് എതിരെ നടക്കുന്ന കൂവൽ പ്രതിഷേധം കാര്യമാക്കേണ്ട ആവശ്യമില്ലെന്നും എതാനും ചിലരുടെ പ്രതിഷേധം മാത്രമാണതെന്നുമായിരുന്നു ഈ വിഷയത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരത്തെ പ്രതികരിച്ചത്. അതേസമയം ജോസ് കെ മാണി വിഭാഗത്തോട് നിലപാട് കടുപ്പിക്കുകയാണ് പിജെ ജോസഫ്. ജോസ് കെ മാണി വിഭാഗവുമായി ചേർന്ന് പ്രചാരണം നടത്തില്ലെന്ന് പിജെ ജോസഫ് വ്യക്തമാക്കി.

തെറിക്കൂട്ടത്തിനൊപ്പം പ്രചാരണത്തിനില്ലെന്നാണ് പി ജെ ജോസഫ് പറഞ്ഞത്. സമാന്തര യോഗങ്ങൾ വിളിച്ച് യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും, യുഡിഎഫ് നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പൻ വ്യക്തമാക്കി. നേരായ രീതിയിലായിരുന്നെങ്കിൽ ചിഹ്നം കൊടുക്കാൻ തയ്യാറായിരുന്നു. അടിച്ചുമാറ്റാൻ ശ്രമിച്ചപ്പോഴാണ് ചിഹ്നം നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. കൺവെൻഷനിൽ കൂവി വിളിച്ചതിനെതിരെ ജോസ് വിഭാഗം നേതാക്കൾക്കെതിരെ ജോസഫ് പവിഭാഗം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
അതേസമയം പാലാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്വതന്ത്ര്യസ്ഥാനാർത്ഥി ജോസ് ടോമിന് കൈതച്ചക്ക ചിഹ്നം ലഭിച്ചു. 13 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. സ്ഥാനാർത്ഥിയേയും പാർട്ടിയേയും നോക്കിയാണ് ജനങ്ങൾ വോട്ട് ചെയ്യുന്നതെന്നും ജോസ് ടോം പ്രതികരിച്ചു. ചിഹ്നം ഏതാണെങ്കിലും തനിക്ക് വിജയം ഉറപ്പാണെന്നും ജോസ് ടോം പ്രതികരിച്ചു.












Click it and Unblock the Notifications