ബാലു എന്നോട് ഐ ലവ് യൂ എന്ന് പറഞ്ഞു.. ഞാൻ കരഞ്ഞ് കൊണ്ട് ഐസിയു വിട്ടിറങ്ങി.. തകർന്ന് സ്റ്റീഫൻ
തിരുവനന്തപുരം: സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ബാലു മകള്‍ ജാനിക്കൊപ്പം ഈ ലോകത്തോട് യാത്ര പറഞ്ഞ് പോയത് വിങ്ങുന്ന ഓര്‍മ്മകള്‍ ബാക്കിയാക്കിയാണ്. പ്രിയപ്പെട്ടവര്‍ക്കും ബാലഭാസ്‌കറിനെ അറിയാത്തവര്‍ക്കും പോലും വേദന മാത്രം നല്‍കിയ ഒരു വിടപറച്ചില്‍. ബാലുവിന്റെയും മകളുടേയും ഓര്‍മ്മകള്‍ പേറി ജീവിക്കാന്‍ വിധി ലക്ഷ്മിയെ ബാക്കിയാക്കിയിരിക്കുന്നു.
ബാലുവിനെക്കുറിച്ച് പറയുമ്പോഴൊക്കെ സുഹൃത്തുക്കള്‍ക്ക് കണ്ണീര്‍ അടക്കാനാകുന്നില്ല. പ്രത്യേകിച്ച് ബാലുവിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ സ്റ്റീഫന്‍ ദേവസ്സിക്ക്. കഴിഞ്ഞ ദിവസം സ്റ്റീഫന്‍ ഫേസ്ബുക്ക് ലൈവില്‍ വന്നപ്പോള്‍ എല്ലാവര്‍ക്കും അറിയേണ്ടത് ലക്ഷ്മിയെ കുറിച്ചായിരുന്നു. ഒപ്പം ബാലുവിന്റെ അവസാന നിമിഷങ്ങളെക്കുറിച്ചു. ക്ഷീണവും സങ്കടവും തളം കെട്ടി നില്‍ക്കുന്ന മുഖത്തോടെയുള്ള സ്റ്റീഫന്റെ ലൈവ് വീഡിയോ വേദനാജനകമാണ്. സ്റ്റീഫന്റെ വാക്കുകള്‍ ഇങ്ങനെയാണ്:
ലക്ഷ്മി തിരിച്ച് വരുന്നു
ലക്ഷ്മി ജീവിതത്തിലേക്ക് തിരിച്ച് വരികയാണ്. കഴിഞ്ഞ ദിവസം രാത്രി ലക്ഷ്മിയെ ചികിത്സിക്കുന്ന ഡോക്ടറുമായി ഫോണില്‍ സംസാരിച്ചിരുന്നു. ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ട് എന്നാണ് ഡോക്ടര്‍ പറയുന്നത്. ശരീരത്തിന്റെ പലഭാഗങ്ങളിലും മുറിവുകള്‍ ഉണ്ടെങ്കില്‍ അവയെല്ലാം വേഗത്തില്‍ ഭേദമായിക്കൊണ്ടിരിക്കുകയാണ്.
ഇനി അവൾ മാത്രം ബാക്കി
തിങ്കളാഴ്ചയോടെ വെന്റിലേറ്ററില്‍ നിന്നും ലക്ഷ്മിയെ മാറ്റാന്‍ സാധിക്കും എന്നാണ് കരുതുന്നത്. ചിലപ്പോള്‍ കുറച്ച് ദിവസങ്ങള്‍ കൂടി ഐസിയുവില്‍ തുടരേണ്ടതായി വന്നേക്കാം. ബാലുവിന്റെയും ജാനിയുടേയും മരണവാര്‍ത്ത ഇതുവരെ ലക്ഷ്മിയെ അറിയിച്ചിട്ടില്ല. ബാലുവിന്റെ കുടുംബത്തില്‍ ഇനി അവള്‍ മാത്രമേ ബാക്കിയുള്ളൂ.
ആ വിവരം എങ്ങനെ പറയും
ഐസിയുവില്‍ നിന്നും മാറ്റേണ്ടി വരുമ്പോള്‍ ബാലുവിന്റെയും മകളുടേയും മരണം അവളെ അറിയിക്കേണ്ടതായി വരും. എങ്ങനെ ഇക്കാര്യം ലക്ഷ്മിയെ അറിയിക്കും എന്നറിയാതെ വിഷമിക്കുകയാണ് ബാലുവിന്റെയും ലക്ഷ്മിയുടേയും വീട്ടുകാര്‍. എല്ലാം അറിയുമ്പോള്‍ അത് നേരിടാനുള്ള കരുത്ത് ലക്ഷ്മിക്കും കുടുംബത്തിനും നല്‍കാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണം.
ലക്ഷ്മിയിലൂടെ ബാലു സംസാരിക്കും
ആ കുടുംബം ഇന്ന് കടന്ന് പോയിക്കൊണ്ടിരിക്കുന്നത് വലിയൊരു ദുരന്തത്തിലൂടെയാണ്. ഒരുപക്ഷേ ദൈവത്തിന് മറ്റെന്തെങ്കിലും പദ്ധതിയുണ്ടാവാം. അതുകൊണ്ടാവാം ലക്ഷ്മിയെ മാത്രം ബാക്കി വെച്ചത്. ബാലു ലക്ഷ്മിയിലൂടെ നമ്മളോട് സംസാരിക്കുമെന്ന് കരുതുന്നു. ബാലുവിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ക്ക് ശേഷം ശിവമണിക്കൊപ്പം ആശുപത്രിയില്‍ ചെന്ന് ലക്ഷ്മിയെ കണ്ടിരുന്നു.
വീട്ടിൽ പോയില്ല, പിയാനോ തൊട്ടില്ല
അതിന് ശേഷം കൊച്ചിയിലേക്ക് വന്നു. ആ ട്രോമയില്‍ നിന്ന് പുറത്ത് കടന്ന് കൊണ്ടിരിക്കുകയാണ്. ഒരു ബ്രേക്ക് വേണം എന്ന് തോന്നിയത് കൊണ്ട് രണ്ട് ദിവസമായി കൊച്ചിയില്‍ തന്നെ നില്‍ക്കുന്നു. ഇതുവരെ വീട്ടിലേക്ക് പോയിട്ടില്ല. പിയാനോ തൊട്ടിട്ടില്ല. ഇനി എല്ലാം തുടങ്ങേണ്ടതുണ്ട്. ബാന്‍ഡ് അംഗങ്ങളെ നാളെ കാണണം.
ബാലുവിന്റെ പാട്ടുമായി വരും
അതിന് ശേഷം വീണ്ടും പ്രാക്ടീസ് ചെയ്യണം. ബാലുവിന്റെ ചില കംപോസിഷന്‍സും ഞങ്ങള്‍ ഒരുമിച്ച് ചെയ്ത പാട്ടുകളുമൊക്കെ വീണ്ടും നിങ്ങളുടെ മുന്നില്‍ വരും. ബാലുവിന്റെ മൃതദേഹം കലാഭവനില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ എന്നോട് കീബോര്‍ഡ് വായിക്കാന്‍ ആവശ്യപ്പെട്ടത് സുരേഷ് ഗോപിച്ചേട്ടനാണ്. ബാലുവിന്റെ ബാന്‍ഡ് അംഗങ്ങളോടൊപ്പം അവന്റെ കോംപോസിഷന്‍സ് വായിച്ചു.
അന്ന് വല്ലാത്ത എനർജി
ആ ദിവസം ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു ഞാന്‍. മാനസികമായി തകര്‍ന്നത് കൂടാതെ ഭക്ഷണം ഒന്നും കഴിക്കാത്തത് കൊണ്ടുള്ള ക്ഷീണവും ഉണ്ടായിരുന്നു. എന്നിട്ടും സുരേഷേട്ടന്‍ വായിക്കാന്‍ പറഞ്ഞപ്പോള്‍ അത് ചെയ്തു. സൂര്യ ഫെസ്‌ററിന് വേണ്ടി ബാലു ചെയ്ത കോംപോസിഷന്‍ വായിച്ചാണ് ആ സംഗീതാര്‍ച്ചന അവസാനിപ്പിച്ചത്. വല്ലാത്തൊരു എനര്‍ജിയുണ്ടായിരുന്നു അത് വായിക്കുമ്പോള്‍ എനിക്ക്.
അവരെല്ലാം കൂടെ നിന്നു
വേദന അടക്കിപ്പിടിച്ച് സുരേഷേട്ടന്‍ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. ഒരു കലാകാരന് നല്‍കാവുന്ന ഏറ്റവും വലിയ അഞ്ജലി ആണ് അതെന്ന് സുരേഷേട്ടന് അറിയാമായിരുന്നു. അതുപോലെ ബിനീഷ് കോടിയേരി, അശോകേട്ടന്‍ അവരെല്ലാവരുമാണ് ഞങ്ങള്‍ തകര്‍ന്ന് പോയപ്പോള്‍ കാര്യങ്ങളെല്ലാം മുന്നോട്ട് കൊണ്ടുപോയത്. ബാലുവിന്റെ ഓര്‍മ്മയ്ക്കായി നല്ലത് എന്തെങ്കിലും ചെയ്യണം എന്നാഗ്രഹമുണ്ട്.
സന്തോഷത്തോടെ അവൻ പോയി
പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുമായി അക്കാര്യം സംസാരിച്ചിട്ടുണ്ട്. ഉടനെ ഒരു തീരുമാനമുണ്ടാകും എന്നാണ് പ്രതീക്ഷ. ബാലുവിന് ലഭിച്ചത് ഒരു നല്ല യാത്രയയപ്പാണ്. ആ ദുരന്തം സ്വന്തം കുടുംബത്തില്‍ എന്ന പോലെയാണ് എല്ലാവരും കണ്ടത്. എല്ലാവരും ആ കുടുംബത്തിനൊപ്പം നിന്നു. അതാണ് അവന് നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനം. സന്തോഷത്തോടെയാവും അവന്‍ പോയിട്ടുണ്ടാവുക എന്നെനിക്ക് ഉറപ്പുണ്ട്.
ജാനിയെ അത്രയും സ്നേഹമായിരുന്നു
അവന്‍ പോയതില്‍ വിഷമം ഉണ്ടെങ്കിലും അവനെ സന്തോഷത്തോടെ തന്നെ യാത്രയാക്കണം നമ്മള്‍. വേദനകളില്ലാത്ത ഒരു ലോകത്താണ് അവനിപ്പോള്‍. അവന് അത്രയും സ്നേഹമായിരുന്നു ജാനിയെ. മകള്‍ക്കൊപ്പം അവന്‍ പോയതാണെന്ന് നമുക്ക് കരുതാം. അവന്റെ സംഗീതം ലോകത്ത് എല്ലായിടത്തും എത്തിട്ട് അതിലൂടെ അവനെ എല്ലാവര്‍ക്കും ഓര്‍ക്കാം. മരണത്തിന്റെ തലേന്ന് അവനെ പോയിക്കണ്ടിരുന്നു.
അവൻ ശാന്തനായിരുന്നു
നാല്‍പ്പത്തിയഞ്ച് മിനുറ്റോളം അവനോട് സംസാരിച്ചു. നവംബറിലെ സംഗീത പരിപാടി ഗംഭീരമാക്കണമെന്നും എല്ലാം ശരിയാകുമെന്നും അവനോട് പറഞ്ഞു. അവന്‍ എല്ലാത്തിനും പതുക്കെ മൂളിക്കൊണ്ട് പ്രതികരിച്ചു. സംസാരിക്കാന്‍ അവന് ബുദ്ധിമുട്ടുണ്ടായിരുന്നു. അവസാന മണിക്കൂറുകളില്‍ ബാലു വളരെ ശാന്തനായിരുന്നു. ജ്യൂസോ കോഫിയോ മറ്റോ വേണോ എന്ന് ഡോക്ടര്‍ ചോദിച്ചു.
പെട്ടെന്നാണ് എല്ലാം അവസാനിച്ചത്
അവന്‍ വേണ്ട എന്ന് പറഞ്ഞു. സ്റ്റീഫനെ കണ്ടത് സന്തോഷമായില്ലേ എന്ന് ഡോക്ടര്‍ ചോദിച്ചപ്പോള്‍ അവന്‍ ചിരിച്ചു. കുറച്ച് കഴിഞ്ഞ് ഡോക്ടര്‍ വീട്ടിലേക്ക് പോയി. രണ്ട് നഴ്‌സുമാരാണ് അവസാന നിമിഷങ്ങളില്‍ ബാലുവിനെ ശുശ്രൂഷിച്ചത്. മരണത്തിന് മുന്‍പുള്ള നിമിഷങ്ങളിലും ബാലുവിന് ബോധമുണ്ടായിരുന്നു. എന്നാല്‍ പെട്ടെന്നാണ് രക്തസമ്മര്‍ദ്ദം താഴ്ന്നതും ഹൃദയാഘാതമുണ്ടായതും എല്ലാം അവസാനിച്ചതും.
Recommended Video
ഐ ലവ് യൂ എന്ന് പറഞ്ഞു
അവനെ കണ്ട് തിരിച്ച് വരുന്നതിന് മുന്‍പ് അവന്‍ എന്നോട് താങ്ക്യൂ എന്ന് പറഞ്ഞു. ഞാന്‍ അവനോട് ഐ ലവ് യൂ എന്ന് പറഞ്ഞു. അവന്റെ കയ്യില്‍ പിടിച്ചു. അവന്‍ തിരിച്ച് എന്നോടും ഐ ലവ് യൂ എന്ന് പറഞ്ഞു. അവന്റെ കണ്ണുകള്‍ നിറയുണ്ടായിരുന്നു. ഞാനത് തുടച്ച്, അവന്റെ നെറ്റിയില്‍ ഉമ്മ വെച്ച് പുറത്തിറങ്ങി. ഞാനപ്പോള്‍ കരയുകയായിരുന്നു. ആ നിമിഷങ്ങള്‍ മരണം വരെ മറക്കാനാവില്ല. എന്നും ഹൃദയത്തിലുണ്ടാവും അതൊക്കെ. കൂടുതലൊന്നും അതേക്കുറിച്ച് പറയാനില്ല. പിന്നെയും തകര്‍ന്ന് പോകും..
ഫേസ്ബുക്ക് ലൈവ്
സ്റ്റീഫൻ ദേവസ്സിയുടെ ഫേസ്ബുക്ക് ലൈവ്