കണ്ടപ്പോൾ അവൻ ആദ്യമായി കരഞ്ഞു, ഞാൻ നെറ്റിയിൽ ഉമ്മ വെച്ചു.. ബാലുവിനെ ഓർത്ത് വിതുമ്പി സ്റ്റീഫൻ
Recommended Video
തിരുവനന്തപുരം: വ്യക്തിപരമായി അറിയാത്തവര്‍ക്കും, ഇതുവരെ നേരിട്ട് കണ്ടിട്ട് പോലും ഇല്ലാത്തവര്‍ക്കും വരെ വിങ്ങുന്ന വേദന സമ്മാനിച്ചിരിക്കുകയാണ് ബാലഭാസ്‌കറിന്റെ മരണം. അപ്പോള്‍ പിന്നെ എന്നും ഇടവും വലവും ഉണ്ടായിരുന്ന സുഹൃത്തുക്കളെ സംബന്ധിച്ചിടത്തോളം ജീവിത കാലം മുഴുവന്‍ പിന്തുടരുന്ന വേദനയാവും ബാലു എന്ന കാര്യത്തില്‍ സംശയമില്ല.
സംസ്‌ക്കാര ചടങ്ങിന് ശേഷം ബാലുവിന് ഏറെ പ്രിയപ്പെട്ട യൂണിവേഴ്‌സിറ്റി കോളേജ് മുറ്റത്ത് സുഹൃത്തുക്കള്‍ ഒത്തുകൂടി. ബാലുവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചു.. കണ്ണീരണിഞ്ഞു, പലര്‍ക്കും വാക്കുകള്‍ മുറിഞ്ഞു, പറയാന്‍ വന്നതത്രയും തൊണ്ടയില്‍ കുരുങ്ങി ഗദ്ഗദമായി മറഞ്ഞു. ബാലഭാസ്‌കറിന്റെ ഏറ്റവും അടുത്ത സുഹൃത്തായ സ്റ്റീഫന്‍ ദേവസ്സി ഏറ്റവും വേദനാജനകമായ കാഴ്ചയായിരുന്നു ആ അനുസ്മരണ പരിപാടിയില്‍.
14 വർഷങ്ങളുടെ ഓർമ്മ
ബാലുവിന് ഒപ്പമുള്ള നീണ്ട പതിനാല് വര്‍ഷങ്ങളുടെ ഓര്‍മ്മകളുണ്ട് സ്റ്റീഫന്‍ ദേവസ്സിക്ക്. ചുരുങ്ങിയ വാക്കുകളില്‍ പറയാനാവാത്തവ. ഓര്‍മ്മകള്‍ പെറുക്കിയെടുക്കുമ്പോള്‍ സ്റ്റീഫന്‍ പലപ്പോഴും വിതുമ്പുകയായിരുന്നു. ബാലഭാസ്‌കറും സ്‌ററീഫന്‍ ദേവസ്സിയും ചേര്‍ത്തുള്ള ഫ്യൂഷനുകള്‍ സംഗീത പ്രേമികള്‍ക്ക് ഒരു ഹരം തന്നെ ആയിരുന്നു.
ബാലുവിന് പകരക്കാരനില്ല
ബാലുവിനെ പോലെ ഒരാളെ ഇനി തനിക്ക് കിട്ടില്ലെന്ന് സ്റ്റീഫന്‍ ദേവസ്സി പറഞ്ഞു. തനിക്ക് ആദ്യമായി ഇങ്ങോട്ട് വിളിച്ച് അവസരം തന്നയാള്‍ ബാലു ആയിരുന്നു. നവംബറിലടക്കം ഇനിയും തങ്ങളൊരുമിച്ച് പരിപാടികള്‍ ഏറ്റിട്ടുള്ളതാണെന്നും സ്റ്റീഫന്‍ വേദനയോടെ പറഞ്ഞു. ബാലുവിന്റെ മ്യൂസിക് ബാന്‍ഡ് താന്‍ ഏറ്റെടുക്കുന്നതായും സ്റ്റീഫന്‍ പറഞ്ഞു.
അവന്റെ നെറ്റിയിൽ ഉമ്മ നൽകി
മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സ്റ്റീഫന്‍ ദേവസ്സി ബാലുവിനെ ആശുപത്രിയിലെത്തി കണ്ടിരുന്നു. അതേക്കുറിച്ച് സ്റ്റീഫന്‍ നേരത്തെ പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്: ഐസിയുവില്‍ വെച്ച് കണ്ടപ്പോള്‍ തന്നെ ബാലുവിന്റെ നെറ്റിയില്‍ ഒരു ഉമ്മ നല്‍കി. ബാലുവിനോട് സംസാരിച്ചത് തങ്ങള്‍ ഒരുമിച്ച് ചെയ്യാനേറ്റിരിക്കുന്ന പരിപാടികളെ കുറിച്ചായിരുന്നു.
വരാം എന്നേറ്റതാണ്..
പരിപാടികളുടെ സമയമാകുമ്പോഴേക്ക് എഴുന്നേറ്റ് വരില്ലേ എന്ന് ചോദിച്ചപ്പോള്‍ വരാം എന്ന് ബാലു പതുക്കെ മറുപടി തന്നു. താന്‍ ബാലുവിന്റെ കയ്യും കാലും തടവിക്കൊടുത്തു. അപ്പോള്‍ ബാലു കരഞ്ഞു. അവന്റെ കണ്ണീര്‍ തുടച്ച ശേഷം താന്‍ ഐസിയുവില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി.
ജീവിതം കിടക്കയിൽ തന്നെ
ഡോക്ടര്‍മാര്‍ അനുവദിച്ചതിലും എത്രയോ കൂടുതല്‍ സമയം താന്‍ ഐസിയുവില്‍ ബാലുവിനൊപ്പം ചെലവഴിച്ചു. മുന്‍പും ബാലു കണ്ണ് തുറന്നിരുന്നുവെങ്കിലും തന്നെ കണ്ടപ്പോഴാണ് ആദ്യമായി കരഞ്ഞതും ചുണ്ടനക്കിയതും എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ബാലുവിന്റെ ജീവിതം ഇതുപോലെ കിടക്കയില്‍ തന്നെ ആകാനാണ് സാധ്യത എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
തനിക്ക് വേദനിച്ചില്ല
എന്നാലത് കേട്ടപ്പോള്‍ തനിക്ക് വേദന തോന്നിയില്ല. സംഗീതത്തിന്റെ ശക്തി കൊണ്ട് അവന്‍ തിരിച്ച് വരുമെന്ന് തനിക്കുറപ്പായിരുന്നു. ആ ശക്തി താന്‍ കണ്ടിട്ടുളളതാണ്. പക്ഷേ അത് ഡോക്ടര്‍മാര്‍ക്ക് അറിയില്ലല്ലോ. വേദിയില്‍ പരിപാടി അവതരിപ്പിക്കാന്‍ കയറും മുന്‍പ് കൈകള്‍ കോര്‍ത്ത് പിടിച്ച് തങ്ങള്‍ പ്രാര്‍ത്ഥിക്കാറുണ്ട്.
ഇനി നെഞ്ചിൽ കൈ ചേർക്കുമ്പോൾ..
നീ എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം, ഞാന്‍ നിനക്ക് വേണ്ടി പ്രാര്‍ത്ഥിക്കും എ്ന്നാണ് അതേക്കുറിച്ച് ബാലു ആ്ദ്യ ദിവസം പറഞ്ഞത്. തനിക്ക് പ്രാര്‍ത്ഥിക്കാനായി കോര്‍ത്ത് പിടിക്കാനുള്ള കൈകളാണ് നഷ്ടമായിരിക്കുന്നത്. എന്നാല്‍ ഇനി നെഞ്ചില്‍ കൈ ചേര്‍ത്ത് വെച്ച് പ്രാര്‍്ത്ഥിക്കുമ്പോള്‍ അവിടെ ബാലു ഉണ്ടാകുമെന്നും തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമെന്നും ഉറപ്പാണെന്നും സ്റ്റീഫന്‍ ദേവസ്സി പറഞ്ഞു.
''ചടങ്ങു നടത്തുമ്പോൾ മോളെ അച്ഛന്റെ നെഞ്ചത്ത് കമഴ്ത്തി കിടത്തണം''.. കണ്ണീരോടെയല്ലാതെ വായിക്കാനാവില്ല