മരണത്തിന് കീഴടങ്ങും മുൻപ് ബാലു കണ്ണ് തുറന്നു.. ഉറ്റ സുഹൃത്ത് സ്റ്റീഫൻ ദേവസ്സിയോട് പതിയെ മിണ്ടി
Recommended Video
അണയും മുന്‍പ് ചിലരങ്ങനെയാണ്.. ആളിക്കത്തും! വയലിന്‍ കയ്യിലെടുത്തപ്പോഴൊക്കെ ഓരോ വേദിയേയും തീപിടിപ്പിച്ച ബാലഭാസ്‌കറിനും അല്ലാതെങ്ങനെയാണ് പോകാനാവുക.. മരണത്തില്‍ നിന്നും തിരിച്ച് വന്നുവെന്ന പ്രതീക്ഷ നല്‍കുക, എന്നിട്ടൊരു ട്രപ്പീസ് കളിക്കാരനെപ്പോലെ മരണത്തിന്റെ കൈകളിലേക്ക് തന്നെ വീണ് കൊടുക്കുക..
തിങ്കളാഴ്ച വൈകിട്ട് സ്റ്റീഫന്‍ ദേവസ്സിയും വിധുപ്രതാപുമെല്ലാം പ്രിയപ്പെട്ട സുഹൃത്തിനെ ആശുപത്രിയിലെത്തി കണ്ടിരുന്നു. ബാലു കണ്ണ് തുറന്നു. മാത്രമല്ല സ്റ്റീഫനോട് സംസാരിക്കുകയും ചെയ്തു.
ബാലുവിനോട് സംസാരിച്ചു
ബാലഭാസ്‌കറിനെ ആശുപത്രിയില്‍ ചെന്ന് കണ്ട ശേഷം സ്റ്റീഫന്‍ ദേവസ്സി ഫേസ്ബുക്കില്‍ ലൈവ് വന്നിരുന്നു. സ്റ്റീഫന്റെ മുഖത്ത് പ്രതീക്ഷയും സന്തോഷവും നിറഞ്ഞ് നിന്നിരുന്നു. ബാലുവിനെ താന്‍ ആശുപത്രിയില്‍ ചെന്ന് കണ്ടുവെന്നും ബാലുവിനോട് സംസാരിച്ചുവെന്നുമാണ് സ്റ്റീഫന്‍ പറഞ്ഞത്.
പതിയെ മറുപടി
താന്‍ പറയുന്നതെല്ലാം ബാലു ശ്രദ്ധയോടെ കേള്‍ക്കുന്നുണ്ടായിരുന്നു. പതുക്കെ ആണെങ്കിലും ബാലു പ്രതികരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അവന്റെ മുഖത്തോട് ചെവി് ചേര്‍ത്ത് വെക്കേണ്ടതായി വന്നു പറയുന്നത് മനസ്സിലാക്കാന്‍. ചുണ്ടനക്കം നോക്കിയും മറുപടി മനസ്സിലാക്കി.
നീ തിരിച്ച് വരും
ഏറ്റവും സന്തോഷം തോന്നിയ നിമിഷമായിരുന്നു അതെന്നും സ്റ്റീഫന്‍ പറഞ്ഞു. വേഗം സുഖമായി തിരിച്ച് വരുമെന്നും ഈ ലോകം മുഴുവന്‍ നിനക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് എന്നും സ്റ്റീഫന്‍ പറഞ്ഞു. നമ്മളൊരുമിച്ച് വീണ്ടും പരിപാടി അവതരിപ്പിക്കുമെന്നും യാത്രകള്‍ ചെയ്യുമെന്നും സ്റ്റീഫന്‍ പറഞ്ഞു. എത്രയും പെട്ടെന്ന് അത് സംഭവിക്കട്ടെ എന്ന് പറഞ്ഞാണ് ലൈവ് അവസാനിക്കുന്നത്.
വിങ്ങിപ്പൊട്ടി രാജലക്ഷ്മി
എന്നാല്‍ സുഹൃത്തുക്കളുടെ സന്തോഷത്തിനും പ്രതീക്ഷയ്ക്കുമൊക്കെ മണിക്കൂറുകളുടെ ആയുസ്സ് മാത്രമാണ് ഉണ്ടായിരുന്നത്. ഇത്രയും വേദനിപ്പിച്ച ഒരു മരണം ജീവിതത്തില്‍ ഇന്നേവരെ ഉണ്ടായിട്ടില്ലെന്ന് ഗായികയായ രാജലക്ഷ്മി പറയുന്നു. വിങ്ങിപ്പൊട്ടാതെ ബാലുവിന്റെ പേര് പറയാനാകുന്നില്ല രാജലക്ഷ്മിക്ക്.
20 മിനുറ്റ് സംസാരം
സ്റ്റീഫന്‍ ദേവസ്സി ബാലുവിന്റെ മുറിയില്‍ കയറി 20 മിനുറ്റോളം സംസാരിച്ചു. നമുക്ക് വീണ്ടും സ്‌റ്റേജിലേക്ക് തിരിച്ച് വരണ്ടേ എന്ന് സ്റ്റീഫന്‍ ചോദിച്ചപ്പോള്‍ വേണം എന്ന് പതുക്കെ ബാലു മറുപടി പറഞ്ഞു. അത് കണ്ട് നിന്ന തങ്ങള്‍ക്കെല്ലാം വലിയ ആശ്വാസമായി എന്നും രാജലക്ഷ്മി പറഞ്ഞു.
മുഖത്ത് നോക്കാനായില്ല
ബാലു കിടന്നിരുന്ന മുറിക്ക് പുറത്ത് അദ്ദേഹത്തിന്റെ പാട്ടുകള്‍ മാത്രമേ പ്ലേ ചെയ്തിരുന്നുള്ളൂ. അത് എല്ലാവര്‍ക്കും ആശ്വാസമായിരുന്നു. ബാലു ചേട്ടന്റെ അച്ഛനും അമ്മയും അടക്കം അപകടം നടന്നപ്പോള്‍ തൊട്ട് മുറിക്ക് പുറത്തുണ്ട്. അവരുടെയൊന്നും മുഖത്ത് പോലും ഇന്നലെ വരെ നോക്കാന്‍ സാധിച്ചിരുന്നില്ലെന്നും രാജലക്ഷ്മി പറയുന്നു.
ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല
എന്നാല്‍ വൈകിട്ട് ബാലുവിന് ബോധം വീണതോടെ എല്ലാവരും മടങ്ങിയത് സന്തോഷത്തോടെ ആയിരുന്നു. അത് ഇങ്ങനൊരു വാര്‍ത്ത കേട്ട് കരയാന്‍ വേണ്ടിയാകും എന്നൊരിക്കലും കരുതിയില്ല. രാത്രി ഒന്നരയോടെയാണ് ഫോണ്‍ വന്നത്. പോയി എന്ന് പറഞ്ഞത്. തനിക്കിപ്പോഴും അത് വിശ്വസിക്കാനാവുന്നില്ലെന്നും രാജലക്ഷ്മി പറയുന്നു.
മനസ്സിൽ ലക്ഷ്മി മാത്രം
മനസ്സിലിപ്പോള്‍ ലക്ഷ്മി മാത്രമാണ് എന്നും രാജലക്ഷ്മി വേദനയോടെ പറയുന്നു. മോളും ബാലു ചേട്ടനും ഇല്ലാത്ത ജീവിതത്തിലേക്ക് ലക്ഷ്മി എങ്ങനെ മടങ്ങി എത്തും എന്ന് അറിയില്ല. അവരുടെ ജീവിതം കണ്ട് ദൈവത്തിന് പോലും കുശുമ്പ് തോന്നിക്കാണണം എന്നും രാജലക്ഷ്മി വിതുമ്പലോടെ കൂട്ടിച്ചേര്‍ക്കുന്നു.
''ചടങ്ങു നടത്തുമ്പോൾ മോളെ അച്ഛന്റെ നെഞ്ചത്ത് കമഴ്ത്തി കിടത്തണം''.. കണ്ണീരോടെയല്ലാതെ വായിക്കാനാവില്ല