ബാലുവിന്റെയും ജാനിയുടേയും മരണം ഉൾക്കൊള്ളാനാവാതെ ലക്ഷ്മി, തിരിച്ച് വരവ് നോവേറിയതെന്ന് സ്റ്റീഫൻ
തിരുവനന്തപുരം: മരണത്തിന് ശേഷം എത്ര പ്രിയപ്പെട്ടവര്‍ ആണെങ്കിലും മറവിയുടെ ആഴങ്ങളിലേക്ക് മറയുക തന്നെയാണ് ചെയ്യുക. എന്നാല്‍ ബാലഭാസ്‌കര്‍ എന്ന ബാലുവിനെ മലയാളികള്‍ അത്ര പെട്ടെന്ന് വിസ്മൃതിയുടെ ആഴങ്ങളിലേക്ക് വലിച്ചെറിയില്ല. വയലിന് മലയാളിക്ക് ഒരു പര്യായമേ ഉള്ളൂ, അത് ബാലുവാണ്. എവിടെ വയലിന്‍ പാടിയാലും ബാലുവിനെ മലയാളി ഓര്‍ക്കും.
ലക്ഷ്മിയെ തനിച്ചാക്കിയാണ് പ്രിയപ്പെട്ട മകള്‍ ജാനിക്കൊപ്പം ബാലു വിടപറഞ്ഞ് പോയത്. ബാലുവും ജാനിയും ഇനിയില്ല എന്ന സത്യം ലക്ഷ്മിക്ക് മുന്നിലുണ്ട്. എങ്കിലും മരണത്തോട് പൊരുതി ലക്ഷ്മി ജീവിതം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ്. ലക്ഷ്മിയെക്കുറിച്ചുളള ഏറ്റവും പുതിയ വിവരങ്ങള്‍ സ്റ്റീഫന്‍ ദേവസ്സി ഫേസ്ബുക്ക് ലൈവില്‍ പങ്ക് വെച്ചിട്ടുണ്ട്.
തിരിച്ച് വരാൻ സമയമെടുക്കും
കാറപടകത്തിൽ പരിക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ലക്ഷ്മി. ലക്ഷ്മിയെക്കുറിച്ച് ബാലയുടെ മാനേജര്‍ തമ്പിയുമായി താൻ അല്‍പം മുന്‍പ് സംസാരിച്ചിരുന്നുവെന്ന് സ്റ്റീഫന്‍ ദേവസ്സി പറയുന്നു. ലക്ഷ്മിയുടെ ആരോഗ്യ നില മെച്ചപ്പെട്ട് കൊണ്ടിരിക്കുന്നു എന്നാണ് അദ്ദേഹം തന്നോട് പറഞ്ഞത്. സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ ലക്ഷ്മിക്ക് ചില ബുദ്ധിമുട്ടുകളുണ്ടാകും. അതിന് കുറച്ച് സമയമെടുത്തെന്നും വരാം.
അവളിലൂടെ ബാല ജീവിക്കട്ടെ
എല്ലാവരും ലക്ഷ്മിയുടെ തിരിച്ച് വരവിന് വേണ്ടി പ്രാര്‍ത്ഥിക്കണം. ലക്ഷ്മി തിരിച്ച് വന്ന് അവളിലൂടെ ബാല ജീവിക്കട്ടെ. ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ഫേസ്ബുക്ക് വഴി വിവരം അറിയിക്കുന്നത് അത് അറിയണം എന്നാഗ്രഹിക്കുന്ന സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണ്. അതില്‍ വേറെ ഒരു ഉദ്ദേശവും തനിക്കില്ലെന്നും സ്റ്റീഫന്‍ വ്യക്തമാക്കുന്നു.
സുഹൃത്തെന്ന ഉത്തരവാദിത്തം
ബാലയോട് ആ ഉത്തരവാദിത്തം ഒരു അടുത്ത സുഹൃത്ത് എന്ന നിലയ്ക്ക് തനിക്കുണ്ട്, എല്ലാവര്‍ക്കും നന്ദി എന്നാണ് സ്റ്റീഫന്‍ വീഡിയോ അവസാനിപ്പിക്കുന്നത്. മരണത്തിന് മുന്‍പ് ബാലഭാസ്‌കറിന്റെ ആരോഗ്യനില സംബന്ധിച്ചും ആരാധകര്‍ക്ക് സ്റ്റീഫന്‍ ദേവസ്സി വിവരങ്ങള്‍ കൈമാറിയിരുന്നു. ബാലു പോയതിന് ശേഷം ലക്ഷ്മിയെക്കുറിച്ചുള്ള വിവരങ്ങളും സ്റ്റീഫന്‍ ആരാധകരെ അറിയിക്കുന്നു.
വിവരങ്ങൾ അറിയിച്ച് സ്റ്റീഫൻ
ദിവസങ്ങളോളം അബോധാവസ്ഥയില്‍ കഴിഞ്ഞ ലക്ഷ്മി കണ്ണ് തുറന്നതും ജീവിതത്തിലേക്ക് തിരിച്ച് വരുന്നതും ബാലുവിന്റെയും ജാനിയുടേയും മരണവിവരം അറിയിച്ചതും അടക്കമുളള വിവരങ്ങള്‍ സ്റ്റീഫന്‍ ഫേസ്ബുക്ക് ലൈവ് വഴി പങ്കുവെച്ചിരുന്നു. മാത്രമല്ല ബാലുവിന്റെ ഏറ്റവും പ്രിയപ്പെട്ടതും പ്രശസ്തവുമായ കോംപോസിഷന്‍ സൂര്യ ആരാധകര്‍ക്ക് വേണ്ടി പിയാനോയില്‍ ഫേസ്ബുക്ക് ലൈവായി സ്റ്റീഫന്‍ അവതരിപ്പിക്കുകയുമുണ്ടായി.
കേരളത്തെ കരയിച്ച അപകടം
സെപ്റ്റംബർ 25ാം തിയ്യതി പുലർച്ചെ നാല് മണിയോടെയാണ് പള്ളിപ്പുറത്ത് വെച്ച് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ തൊഴുത് തിരിച്ച് വരുന്ന വഴിയിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ മകൾ രണ്ട് വയസ്സുകാരി തേജസ്വിനി സംഭവ ദിവസം തന്നെ മരണത്തിന് കീഴടങ്ങിയിരുന്നു. ബാലുവും ലക്ഷ്മിയും ദിവസങ്ങളോളം വെന്റിലേറ്ററിൽ കിടന്നു.
അപ്രതീക്ഷിതമായി മരണം
ബോധം തെളിഞ്ഞപ്പോഴൊന്നും മകളുടെ മരണം ഇരുവരേയും അറിയിച്ചിരുന്നില്ല. ബാലു ജീവിതത്തിലേക്ക് തിരിച്ച് വരികയാണ് എന്ന് വാർത്തകൾ വന്ന് തുടങ്ങിയതിന് പിന്നാലെയാണ് ഒക്ടോബർ രണ്ടിന് അർധരാത്രിയോടെ അപ്രതീക്ഷിതമായി മരണം സംഭവിക്കുന്നത്. ബാലുവും മകളും പോയത് പിന്നെയും ലക്ഷ്മിയിൽ നിന്ന് മറച്ച് വെച്ചു. ചികിത്സയെ ബാധിക്കും എന്നതിനാലായിരുന്നു അത്.
മരവിച്ച് ലക്ഷ്മി
പതുക്കെ പതുക്കെ ലക്ഷ്മി ജീവിതത്തിലേക്ക് തിരിച്ച് വന്നുകൊണ്ടിരിക്കുന്നു. മകളേയും ബാലുവിനേയും അന്വേഷിച്ചപ്പോൾ ആദ്യം അവർ ചികിത്സയിലാണ് എന്ന് കള്ളം പറയുകയായിരുന്നു ബന്ധുക്കൾ. എന്നാൽ പിന്നീട് ലക്ഷ്മിയുടെ അമ്മ തന്നെ അക്കാര്യം മകളെ സാവകാശത്തിൽ അറിയിച്ചു. ഉള്ള് മരവിച്ച് പോയത് പോലെ കാര്യമായ പ്രതികരണമൊന്നും ലക്ഷ്മിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നായിരുന്നു റിപ്പോർട്ടുകൾ.
ഫേസ്ബുക്ക് പോസ്റ്റ്
സ്റ്റീഫൻ ദേവസ്സിയുടെ ലൈവ് വീഡിയോ
നിരവധി സ്ത്രീകൾ പ്രലോഭിപ്പിക്കുന്ന മെസ്സേജ് മുകേഷേട്ടന് അയക്കാറുണ്ട്.. മേതിൽ ദേവികയുടെ പ്രതികരണം
ശബരിമലയിൽ മാത്രമല്ല പള്ളികളിലും കയറണം സ്ത്രീകൾ, പർദ വേണ്ട.. ഹിന്ദു മഹാസഭയ്ക്ക് വൻ തിരിച്ചടി