പിണറായിയെ എസ്എന്‍ഡിപിക്കാര്‍ കല്ലെറിഞ്ഞു, ദേശാഭിമാനിയ്ക്ക് ആര്‍എസ്എസ്!!!
കോട്ടയം: ശ്രീ നാരായണ ഗുരുവിനെ കുരിശില്‍ തറച്ച രീതിയിലുള്ള ഫ്‌ലോട്ട് അവതരിപ്പിച്ചതിന്റെ പേരില്‍ സിപിഎമ്മിനെതിരെ തിരിഞ്ഞിരിയ്ക്കുകയാണ് എസ്എന്‍ഡിപി. ബിജെപിയുടേയും ഹൈന്ദവ സംഘടനകളുടേയും പിന്തുണയുണ്ട് ഇക്കാര്യത്തില്‍ എസ്എന്‍ഡിപിയ്ക്ക്.
സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും ആയ പിണറായി വിജയന് നേര്‍ക്ക് കല്ലെറിയുന്നത് വരെ സംഭവങ്ങള്‍ എത്തിയിരിയ്ക്കുന്നു. എന്നാല്‍ സിപിഎം മുഖപത്രം ഇക്കാര്യത്തില്‍ കുറ്റം പറയുന്നത് എസ്എന്‍ഡിപിയെ അല്ല, ആര്‍എസ്എസ്സിനെയാണ്.
അക്രമം കോട്ടയത്ത്
തിരുനക്കര മൈതാനത്ത് ടികെ രാമകൃഷ്ണന്‍ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വര്‍ഗ്ഗീയ വിരുദ്ധ സെമിനാറിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്.
ലക്ഷ്യം പിണറായി വിജയന്‍?
വര്‍ഗ്ഗീയ വിരുദ്ധ സെമിനാര്‍ പിണായി വിജയന്‍ ഉദ്ഘാടനം ചെയ്യുമ്പോഴാണ് പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി എസ്എന്‍ഡിപി കോട്ടയം യൂണിറ്റ് യൂത്ത് മൂവിമെന്റിന്റെ പ്രകടനം വന്നത്.
പ്രകോപനം, കല്ലേറ്
പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടായിരുന്നു പ്രകടനം എത്തിയത്. ഇതിനിടെ പിണറായി വിജയന്‍ ഇരിയ്ക്കുന്ന വേദിയിലേയ്ക്ക് കല്ലുകളും വടികളും എടുത്തെറിഞ്ഞു എന്നാണി റിപ്പോര്‍ട്ട്.
ആര്‍ക്കും പരിക്കില്ല
എന്തായാലും കല്ലേറില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
സംഘര്‍ഷം തടഞ്ഞത് സിപിഎം
മുദ്രാവാക്യത്തിനൊപ്പം കല്ലേറ് കൂടി ആയതോടെ പരിപാടിയില്‍ പങ്കെടുത്ത സിപിഎം പ്രവര്‍ത്തകര്‍ പ്രകോപിതരായി. എന്നാല്‍ പിണറായി വിജയന്റേയും മറ്റ് നേതാക്കളുടേയും ഇടപെടല്‍ സംഘര്‍ഷം ഒഴിവാക്കി.
പോലീസ് രക്ഷ
സംഘര്‍ഷം മുന്‍കൂട്ടി കണ്ടിട്ടാണെന്ന് തോന്നുന്നു, സെമിനാര്‍ നടക്കുന്ന മൈതാനത്തിന് ചുറ്റും പോലീസ് ബസ്സുകള്‍ കൊണ്ട് മതില്‍ തീര്‍ത്തിരുന്നു. ഇതും സംഘര്‍ഷം ഒഴിവാകാന്‍ കാരണമായി.
പിന്നില്‍ ആര്‍എസ്എസോ?
അക്രമിത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് ദേശാഭിമാനി പറയുന്നത്. ദേശാഭിമാനി വാര്‍ത്തയില്‍ ഒരിടത്ത് പോലും എസ്എന്‍ഡിപിയെ കുറ്റപ്പെടുത്തുന്നില്ല.
സുഖിപ്പിയ്ക്കാന്‍ തന്നെ?
ശ്രീ നാരായണ ഗുരുവിന്റെ ഫ്‌ലോട്ട് സംബന്ധിച്ച വിവാദത്തില്‍ എസ്എന്‍ഡിപി സിപിഎമ്മിനെതിരെ അതിരൂക്ഷ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഈ പ്രശ്‌നം ഒന്നു തണുപ്പിയ്ക്കാനാണ് പാര്‍ട്ടി പത്രത്തിന്റെ ശ്രമം എന്നാണ് സൂചന.
വിമര്‍ശനത്തിന് കുറവില്ല
പാര്‍ട്ടി നേതാക്കള്‍ പ്രശ്‌നം രമ്യമായി പരിഹരിയ്ക്കാന്‍ ശ്രമിയ്ക്കുകയാണ്. പക്ഷേ തിരുനക്കരയിലെ പരിപാടിയില്‍ പിണറായി വിജയന്‍ അതി രൂക്ഷമായിത്തന്നെയാണ് വിമര്‍ശിച്ചത്.