പ്രവാസികളെ ചൂഷണം ചെയ്യുന്ന വിമാനക്കമ്പനികളുടെ കൊള്ളയടി അവസാനിപ്പിക്കണം: കൊടിക്കുന്നില്‍ സുരേഷ്
ദില്ലി: പ്രവാസികളെ ചൂഷണം ചെയ്യുന്ന വിമാനക്കമ്പനികളുടെ കൊള്ളയടി അവസാനിപ്പിക്കണമെന്ന ആവശ്യം പാർലമെന്റില്‍ ഉന്നയിച്ച് കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ്. സർജ് പ്രൈസിങ് എന്ന ഓമനപ്പേരിൽ വിമാനക്കമ്പനികൾ പ്രവാസികളിൽ നിന്നും അവധിക്കാലത്തും മറ്റു അവസരങ്ങളിലും മൂന്നും നാലും ഇരട്ടി തുക ഈടാക്കുന്നത് നിയമം മൂലം നിയന്ത്രിക്കണമെന്നാണ് കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെടുന്നത്. കേരളം പോലെ അന്താരാഷ്ട്ര വ്യോമയാന മേഖലയിൽ വലിയ പ്രാധാന്യം ഉള്ള സംസ്ഥാനത്തിന് അർഹിക്കുന്ന വികസനപദ്ധതികളോ വകയിരുത്തലുകളോ ഒന്നും തന്നെ ഈ സാമ്പത്തിക വർഷത്തിലെ ബജറ്റിലും കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നൽകിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് കൊടിക്കുന്നില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
പ്രവാസികളെ ചൂഷണം ചെയ്യുന്ന വിമാനക്കമ്പനികളുടെ കൊള്ളയടി അവസാനിപ്പിക്കണമെന്നും സർജ് പ്രൈസിങ് എന്ന ഓമനപ്പേരിൽ വിമാനക്കമ്പനികൾ പ്രവാസികളിൽ നിന്നും അവധിക്കാലത്തും മറ്റു അവസരങ്ങളിലും മൂന്നും നാലും ഇരട്ടി തുക ഈടാക്കുന്നത് നിയമം മൂലം നിയന്ത്രിക്കണമെന്നും ലോക്‌സഭയിൽ വ്യോമയാന മന്ത്രാലയത്തിന്റെ ധനാഭ്യർത്ഥനയിന്മേൽ നടന്ന ചർച്ചയിൽ പങ്കെടുത്തു സംസാരിക്കവെ കേന്ദ്ര വ്യോമയാന മന്ത്രിയോടാവശ്യപ്പെട്ടു.
ഇരുപത്തിനായിരത്തിനടുത്തു മാത്രം വിമാന ടിക്കറ്റ് നിരക്കുള്ള വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള വിമാനടിക്കറ്റുകൾക്ക് ഒരു ലക്ഷം രൂപയും അതിനു മേലെയും പോലും നിരക്ക് വിമാനക്കമ്പനികൾ ഈടാക്കുന്ന സാഹചര്യമാണ് വർഷങ്ങളായി നിലവിലുള്ളത്, പ്രവാസികൾക്ക് ഓണം ആയാലും ക്രിസ്‌തുമസ് ആയാലും പെരുന്നാൾ ആയാലും നാട്ടിലേക്ക് വരാൻ കഴിയാത്ത, കുടുംബം ഒന്നിച്ചു വരാൻ തീർത്തും കഴിയാത്ത അവസ്ഥയാണ്, എന്നും പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ഈ അവസ്ഥക്ക് നിയന്ത്രണം കൊണ്ടുവരണമെങ്കിൽ ഗവണ്മെന്റ് മതിയായ നിയമ നിർമാണം നടത്തിയാൽ മാത്രമേ കഴിയു എന്നും , സർജ് പ്രൈസിങ് എന്ന നിരക്ക് നിർണയിക്കൽ സമ്പ്രദായത്തിന് തടയിടാനും അമിത നിരക്ക് ഈടാക്കാതിരിക്കാനും സാധിക്കൂ എന്നും പ്രസംഗത്തിൽ വിശദീകരിച്ചു.
ആന്റണിയേയും ദിലീപിനേയും 'എടുത്ത് പുറത്ത് കളയാന്‍' ഫിയോക്ക്: വമ്പന്‍മാർക്ക് വന്‍ തിരിച്ചടി
ഒപ്പം തന്നെ അനവധി പ്രവാസി സംഘടനകൾ ഈ ആവശ്യം വർഷങ്ങളായി ഉന്നയിക്കുന്നതെന്നും, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ തന്നെ ഏറ്റവും പ്രധാന ഭാഗം നൽകുന്ന പ്രവാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ഈ അവകാശം കേന്ദ്ര സർക്കാർ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു. കേരളം പോലെ അന്താരാഷ്ട്ര വ്യോമയാന മേഖലയിൽ വലിയ പ്രാധാന്യം ഉള്ള സംസ്ഥാനത്തിന് അർഹിക്കുന്ന വികസനപദ്ധതികളോ വകയിരുത്തലുകളോ ഒന്നും തന്നെ ഈ സാമ്പത്തിക വർഷത്തിലെ ബജറ്റിലും കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നൽകിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.
Recommended Video
ഒപ്പം തന്നെ തിരുവനന്തപുരം, കണ്ണൂർ കോഴിക്കോട് വിമാനത്താവളങ്ങൾക്ക് മതിയായ ഫണ്ട് വകയിരുത്തലുകൾ നടത്തണമെന്നും ഈ വിമാനത്താവ ളങ്ങളുടെ ഭാവിയിലെ വികസനം കൂടി കണക്കിലെടുത്തു വേണം അത്തരം വകയിരുത്തലുകൾ നടത്താൻ എന്നും കേരളത്തിലെ വിമാനത്താവളകളിൽ നിന്നും കൂടുതൽ ആഭ്യന്തര വിദേശ സർവീസുകൾ തുടങ്ങാനായി വിമാനക്കമ്പനികളെ പ്രോത്സാഹിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഒപ്പം തന്നെ വിദേശ രാജ്യങ്ങളിൽ മരണപ്പെടുന്ന പ്രവാസികളുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിനു യാതൊരു വിധ തുകയും ഈടാക്കരുതെന്നും ഇതിനാവശ്യമായ തുക കേന്ദ്ര സർക്കാർ തന്നെ വഹിക്കണമെന്നും ആവശ്യപ്പെട്ടു.
ഒപ്പം തന്നെ ഉഡാൻ പദ്ധതി പ്രകാരം കേരളത്തിലെ വിവിധ പട്ടണങ്ങളുടെ ടൂറിസം, ആഭ്യന്തര വികസന സാധ്യത എന്നിവ കണക്കിലെടുത്തു കൊണ്ട് ചെറു എയർ സ്ട്രിപ്പുകൾ നിർമിക്കുകയും, ചരക്കു ഗതാഗതത്തിന് വേണ്ടി ഉഡാൻ പദ്ധതിയിൽ വിമാന കാർഗോ പദ്ധതി കൂടി ഉൾപ്പെടുത്തണം എന്നും ആവശ്യപ്പെട്ടു. കോവിഡ് കാലത്ത് നിർത്തലാക്കിയ ആഭ്യന്തര അന്താരാഷ്ട്ര സർവീസുകൾ പൂർണമായി പുനഃസ്ഥാപിക്കുക, ഗൾഫ് മേഖലയിലേക്ക് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുക, പൈലറ്റ് ട്രെയിനിങ് കോഴ്‌സ് പഠിക്കാൻ ആഗ്രഹിക്കുന്ന പട്ടിക ജാതി പട്ടിക വർഗ വിദ്യാർത്ഥികൾക്ക് ഫീസിളവും, ലഘുവായ വായ്പകളും നൽകുക, ആഗോള നിലവാരത്തിലുള്ള വ്യോമയാന സർവകലാശാല ആരംഭിക്കുക , ഡ്രോൺ മേഖലയിൽ ഗവേഷണവും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രസംഗത്തിൽ ഉന്നയിച്ചു.