യെമനിലെ മന്തി കേരളത്തിലെ കുഴിമന്തിയായതിന് പിന്നില്‍; ആ കഥ ഇങ്ങനെയാണ്
ഈ അടുത്ത കാലത്താണ് മലയാളികളുടെ തീന്‍ മേശയിലേക്ക് മന്തിയെന്ന വിഭവം അടുത്തകാലത്താണ് വന്നത്. യെമനില്‍ ജന്മമെടുത്ത മന്തി അറേബ്യന്‍ നാടുകളിലൂടെയാണ് പ്രശസ്തമായത്. അടുത്ത് കേരളത്തില്‍ എത്തിയ മന്തിക്ക് ആരാധകര്‍ ഏറെയാണ്. മന്തിയെന്നാല്‍ അറബിയില്‍ മഞ്ഞുപോലെ എന്നാണ് അര്‍ത്ഥം. ഇപ്പോള്‍ കുഴിമന്തരിയെന്ന പേരിനെ ചൊല്ലി വിവാദം കത്തുകയാണ്. എന്നാല്‍ ഈ പേരൊന്നും മന്തിയെ ഇഷ്ടപ്പെടാതിരിക്കാന്‍ മലയാളികള്‍ക്ക് കാരണമാകില്ല. എന്നാല്‍ കേരളത്തിലേക്ക് മന്തി എങ്ങനെയാണെന്ന് എത്തിയതെന്ന് അറിയാമോ.

മലപ്പുറം മുന്നിയൂര്‍ ആലിന്‍ചുവട് സ്വദേശിയായ പുള്ളിശേരി മുഹമ്മദ് അലി എന്ന മന്ത്രിക്കാക്കയാണ് കേരളത്തില്‍ ആദ്യമായി മന്തി അവതരിപ്പിച്ചത്. മന്തി ഉണ്ടാക്കുന്നതിലെ മികവ് കണ്ട് നാട്ടുകാരാണ് അദ്ദേഹത്തെ മന്തിക്കാക്ക എന്ന് വിളിച്ച് തുടങ്ങിയത്. 16 വര്‍ഷങ്ങള്‍ക്ക് മുമ്പ് കുഴിമന്തിയെന്ന വിഭവത്തെ താനാണ് കേരളത്തിന് പരിചയപ്പെടുത്തിയതെന്ന് മുഹമ്മദലി പറയുന്നു.

മലപ്പുറത്തെ ഡെലീഷ്യ ഹോട്ടലിലാണ് ആദ്യമായി മന്തി വിഭവങ്ങള്‍ വരുന്നത്. 15 വര്‍ഷങ്ങള്‍ക്ക് മുമ്പാണിത്. അന്ന് മന്തി എന്ന പേരില്‍ മാത്രമാണ് അറിയപ്പെട്ടത്. കുഴിയില്‍ വച്ച് മാത്രമാണ് മന്തി ഉണ്ടാക്കാന്‍ സാധിക്കുക. പീന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തിലെ പല ഹോട്ടലുകളും കുഴിമന്തിയെന്ന പേരില്‍ വിഭവം ഉണ്ടാക്കി വില്‍ക്കാന്‍ ആരംഭിച്ചു. അതോടെ ആ പേര് കേരളത്തില്‍ ഹിറ്റായി.

സൗദിയിലെ മിലിറ്ററി ക്യാംപില്‍ കുക്കായി ജോലി ചെയ്യുമ്പോള്‍ ഒരു യെമന്‍ സ്വദേശിയില്‍ നിന്നാണ് മുഹമ്മദ് അലി മന്തിയുടെ രഹസ്യകൂട്ട് മനസിലാക്കിയെടുക്കുന്നത്. മന്തിയുണ്ടാക്കുന്നതില്‍ അദ്ദേഹത്തില്‍ നിന്നും മികച്ച പരിശീലനം തേടി. പിന്നീട് നാട്ടിലെത്തിയ ശേഷം ഇവിടെയുള്ളവര്‍ക്കും ഈ വിഭവത്തെ കുറിച്ച് മനസിലാക്കി കൊടുത്തു. വളരെ ശ്രദ്ധയോടെ പാചകം ചെയ്യേണ്ട ഒരു വിഭവമാണ് മന്തി. അതുണ്ടാക്കുന്ന കുഴിക്ക് പോലും വളരെ പ്രത്യേകതയുണ്ട്.

കേരളത്തിന് അകത്തും പുറത്തുമായി 180 ഹോട്ടലുകളിലാണ് മുഹമ്മദ് അലി കുഴിമന്തി ഉണ്ടാക്കാന്‍ സൗകര്യം ഒരുക്കുക്കൊടുത്തത്. കുഴി നിര്‍മ്മിക്കുന്നതിലെ മോല്‍നോട്ടം മുതല്‍ പത്ത് ദിവസം അവിടെ നിന്ന് കുഴിമന്തി തയ്യാറാക്കുന്ന വിധം വരെ പാചകക്കാര്‍ക്ക് പഠിപ്പിച്ചുകൊടുക്കും. യെമനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പ്രത്യേക ചേരുവകള്‍ ഉപയോഗിച്ചാണ് മസാല നിര്‍മ്മിക്കുന്നത്. എന്നാല്‍ ഇതിന്റെ കൂട്ട് മാത്രം മുഹമ്മദ് അലി ആര്‍ക്കും പറഞ്ഞുകൊടുത്തിട്ടില്ല.

അതേസമയം കുഴിമന്തിയെന്ന വാക്കാണ് മന്തിയെ വീണ്ടും ചര്‍ച്ചയാക്കിയിരിക്കുന്നത്. കേരളത്തിന്റെ ഏകാധിപതിയാകാന്‍ അവസരം ലഭിച്ചാല്‍ കുഴിമന്തിയെന്ന വാക്ക് നിരാേധിക്കുമെന്ന് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍ പറഞ്ഞതോടെയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.

എന്നാല്‍ വി കെ ശ്രീരാമന്റെ അഭിപ്രായത്തോടെ വിയോജിച്ച് ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. കുഴിയിലാണെങ്കിലും പുറത്താണെങ്കിലും മന്തിക്ക് ഒപ്പമെന്നാണ് മുരളി തുമ്മാരുകുടി ഫേസ്ബുക്കില്‍ കുറിച്ചത്. യെമനില്‍ നിന്നു വന്ന ഒരു ഭക്ഷണമാണ് മന്തി. മണ്ണില്‍ കുഴിയുണ്ടാക്കി മരക്കരിയില്‍ മണിക്കുറുകള്‍ എടുത്ത് വേവിച്ചാണ് മന്തി ഉണ്ടാക്കുന്നത്. അതീവ രുചികരമാണെന്ന് അദ്ദേഹം പറയുന്നു.

കുഴിയില്‍ ഉണ്ടാക്കുന്നതിനാലാണ് കേരളത്തില്‍ ഇത് കുഴിമന്തി ആയത്. ഇത്രയും വേഗത്തില്‍ മലയാളികളുടെ രുചിയെ കീഴടക്കിയ മറ്റൊരു വിഭവമില്ല. കേരളത്തില്‍ ഗ്രാമങ്ങളില്‍ പോലും ഇപ്പോള്‍ മന്തി കടകള്‍ ഉണ്ട്. യെമനില്‍ പോലും ഇപ്പോള്‍ ഇത്രയും മന്തിക്കടകള്‍ ഉണ്ടോ എന്ന് സംശയമാണെന്നും മുരളി തുമ്മാരുകുടി പറഞ്ഞു.












Click it and Unblock the Notifications