തെരുവുനായ ആക്രമണത്തിൽ വലഞ്ഞ് നാട്; അറിയാം, സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകള്‍
തെരുവ് നായ ആക്രമണം രൂക്ഷമായതോടെ സംസ്ഥാനത്ത് 170 പ്രദേശങ്ങൾ ഹോട്ട്സ്പോട്ടുകളെന്ന് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്. ഒരു മാസം 10 തവണ മൃഗങ്ങള്‍ക്ക് നായ കടിയേറ്റ സ്ഥലങ്ങളെയാണ് ഹോട്ട് സ്‌പോട്ടായി കണക്കാക്കുന്നത്. തിരുവനന്തപുരത്താണ് സംസ്ഥാനത്ത് ഏറ്റവുമധികം ഹോട്ട് സ്പോട്ടുകളുള്ളത്.
ജില്ലയിൽ മാത്രം 28 ഹോട്ട് സ്പോട്ടുകൾ ഉണ്ടെന്നാണ് കണക്കുകൾ. ആനാട് ഗ്രാമപഞ്ചായത്തില്‍ മാത്രം ജനുവരി മുതല്‍ ആഗസ്റ്റ് മാസം വരെ 260 തവണയാണ് തെരുവുനായ ആക്രമണമുണ്ടായത്. അമ്പലത്തറയില്‍ 255, ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റിയില്‍ 247 എന്നിങ്ങനെയാണ് കണക്കുകൾ.

പാലക്കാടാണ് സംസ്ഥാനത്ത് ഏറ്റവുമധികം ഹോട്ട്സ്പോട്ടുകളുള്ള രണ്ടാമത്തെ ജില്ല. പാലക്കാട് ജില്ല വെറ്റിനറി സെന്ററില്‍ 641 തെരുവുനായ ആക്രമണങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.കൊഴിഞ്ഞമ്പാറയില്‍ 247 തെരുവുനായ ആക്രമണങ്ങളും കാഞ്ഞിരപ്പുഴയില്‍ 245 തെരുവുനായ ആക്രമണങ്ങളും കൊടുവായൂരില്‍ 230 തെരുവുനായ ആക്രമണങ്ങളും ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു.
തെരുവ് നായ ആക്രമണ കേസുകളിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന കൊല്ലം ജില്ലയിൽ 19 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്. പത്തനംതിട്ടയില്‍ 8 ഹോട്ട്‌സ്‌പോട്ടുകളും ആലപ്പുഴയില്‍ 19 ഹോട്ട്‌സ്‌പോട്ടുകളും കോട്ടയത്ത് 5 ഹോട്ട്‌സ്‌പോട്ടുകളുമാണ് ഉള്ളത്.
കൊല്ലത്ത് 19 ഹോട്ട്‌സ്‌പോട്ടുകളും പത്തനംതിട്ടയില്‍ 8 ഹോട്ട്‌സ്‌പോട്ടുകളും ആലപ്പുഴയില്‍ 19 ഹോട്ട്‌സ്‌പോട്ടുകളും കോട്ടയത്ത് 5 ഹോട്ട്‌സ്‌പോട്ടുകളുമാണ് ഉള്ളത്. മൃഗസംരക്ഷണ വകുപ്പ് പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം ഇടുക്കിയില്‍ ഒരു ഹോട്ട്‌സ്‌പോട്ട് മാത്രമാണുള്ളത്. എറണാകുളത്ത് 14 ഹോട്ട്‌സ്‌പോട്ടുകളുണ്ട്. തൃശൂര്‍ 11, പാലക്കാട് 26, മലപ്പുറം 10, കോഴിക്കോട് 11, വയനാട് 7, കണ്ണൂര്‍ 8, കാസര്‍ഗോഡ് 3 എന്നിങ്ങനെയാണ് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം.
അതേസമയം സംസ്ഥാനത്ത് തെരുവുനായ ആക്രമണം തുടരുകയാണ്. നിരവധി പേർക്ക് നേരെ ഇന്ന് നായകളുടെ ആക്രമണം ഉണ്ടായി. തൃശ്ശൂരിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ യുവാവിനെ തെരുവ് നായ കടിച്ചു. വെങ്ങിണിശ്ശേരി സ്വദേശി ജിനുവിനെയാണ് തെരുവ് നായയുടെ കടിയേറ്റത്. ബോൾ എടുക്കാൻ പോയപ്പോഴാണ് സമീപത്ത് ഉണ്ടായിരുന്ന തെരുവ് നായ ജിനുവിന്‍റെ കാലില്‍ കടിച്ചത്.
ഇടുക്കിയിൽ തെരുവു നായ്ക്കളുടെ ആക്രമണത്തിൽ പാലുമായി പോയ ആളുടെ ഇരുചക്രവാഹനം അപകടത്തിൽപ്പെട്ടു. ചെറുതോണി അട്ടിക്കളം സ്വദേശി കുന്നേൽ റെജിക്കാണ് പരിക്കേറ്റത്. വളർത്തുനായയുടെ കടിയേറ്റ് തോപ്രാംകുടി സ്വദേശിയായ വീട്ടമ്മയും ഇന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സ തേടി.
കോഴിക്കോട് രണ്ടിടത്ത് തെരുവ് നായ വാഹനങ്ങള്‍ക്ക് കുറുകെ ചാടി നാല് പേര്‍ക്ക് പരിക്കേറ്റു. ഇരുചക്രവാഹനങ്ങള്‍ക്ക് കുറുകെ ചാടിയാണ് തെരുവ് നായ്ക്കള്‍ രണ്ടിടത്തും അപകടമുണ്ടാക്കിയത്.












Click it and Unblock the Notifications