വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി, പോലീസ് നിരീക്ഷണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്റ്റ്, കേരള പകർച്ചവ്യാധി ഓർഡിനൻസ് എന്നിവ ഉൾപ്പെടെയുളള നിയമങ്ങളുടെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ വരുന്ന വ്യാജവാർത്തകൾ നിരന്തര നിരീക്ഷണത്തിലൂടെ കണ്ടെത്തുന്നതിന് പോലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ, സോഷ്യൽ മീഡിയ സെൽ എന്നിവയ്ക്ക് നിർദ്ദേശം നൽകി.
നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന് പോലീസ് നിരീക്ഷണം ശക്തിപ്പെടുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമലംഘകരെ കണ്ടെത്തുന്നതിന് ഡ്രോൺ നിരീക്ഷണം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാൻ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുളളിൽ മാസ്‌ക് ധരിക്കാത്ത 20,214 പേർക്കെതിരെയാണ് സംസ്ഥാനത്ത് കേസ് രജിസ്റ്റർ ചെയ്തത്. ഇന്നലെ ഇത് 15,011 ആയിരുന്നു.

സാമൂഹിക അകലം പാലിക്കാത്തതിന് 8,132 കേസുകളും രജിസ്റ്റർ ചെയ്തു. ഇന്നലെ ഇത് 5,862 ആയിരുന്നു. 55,63,600 രൂപയാണ് ഒരു ദിവസം കൊണ്ട് പിഴയായി ഈടാക്കിയത്. സ്വന്തം ജാഗ്രതക്കുറവ് കാരണം ഏറ്റവും പ്രിയപ്പെട്ട ഒരാളും നഷ്ടപ്പെടുന്നില്ല എന്നു നമ്മൾ ഓരോരുത്തരും ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ ആളുകൾ കോവിഡ് ബ്രിഗേഡിന്റെ ഭാഗമാകാൻ സന്നദ്ധമാകണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും, ആരോഗ്യമേഖലയിലെ പ്രവർത്തകരുടെ എണ്ണത്തിന്റെ പരിമിതി വലിയ പ്രശ്‌നമായി മുൻപിലുണ്ട്. ഡോക്ടർമാർ, നഴ്‌സുമാർ എല്ലാം ഉൾപ്പെടെ 13625 പേരെ കോവിഡ് ബ്രിഗേഡിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഇതും പര്യാപ്തമല്ലാത്ത സാഹചര്യമാണ് ഉരുത്തിരിയുന്നത്. കൂടുതൽ ആളുകൾ സന്നദ്ധരായി മുന്നോട്ടു വന്ന് കോവിഡ് ബ്രിഗേഡ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. നാടിനു സേവനം അനിവാര്യമായ ഘട്ടമാണിത്. ചരിത്രപരമായ ഈ ദൗത്യം ഏറ്റെടുക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications