ആറ് മുതൽ എട്ട് വരെ ഇനി യുപി സ്കൂൾ; ഘടനാമാറ്റത്തിന് ഹൈക്കോടതി ഫുൾ ബെഞ്ചിന്റെ അംഗീകാരം
കൊച്ചി: സംസ്ഥാനത്തെ പ്രാഥമിക വിദ്യാഭ്യാസ രംഗത്തെ ഘടനാ മാറ്റത്തിന് ഹൈക്കോടതി ഫുൾ ബെഞ്ചിൻറെ അംഗീകാരം. ഉത്തരവ് പ്രകാരം ഇനി മുതൽ ഒന്നു മുതൽ അഞ്ച് വരെയുള്ള ക്സാസുകൾ എൽപി വിഭാഗത്തിലും ആറു മുതൽ എട്ട് വരെയുള്ള ക്ലാസ്സുകൾ യുപി വിഭാഗത്തിലുമാണ് ഉൾപ്പെടുന്നത്. പ്രാഥമിക വിദ്യാഭ്യാസം വിദ്യാർത്ഥിയുടെ അവകാശമാണെന്നും അത് ലഭ്യമാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും വ്യക്തമാക്കിയാണ് മൂന്നംഗ ഹൈക്കോടതി ബെഞ്ചിൻറെ ഉത്തരവ്.
രാഹുൽ ഗാന്ധിയുടെ പകരക്കാരനെ കണ്ടെത്താൻ കോൺഗ്രസ് പാടുപെടുന്നതിന്റെ കാരണം ഇതാണ്? മുൻകാല അനുഭവം
2009ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന് അനുസൃതമായി സംസ്ഥാനത്തെ സ്കൂളുകളിലും ഘടനാ മാറ്റം വേണമെന്നാവശ്യപ്പെട്ട് നാൽപ്പതോളം സ്കൂൾ മാനേജ്മെന്റുകളാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ വി ചിദംബരേഷ്, അലക്സാണ്ടർ തോമസ്, അശോക് മേനോൻ എന്നിവരാണ് ഉത്തരവിട്ടത്. സംസ്ഥാനത്തെ സർക്കാർ എയിഡഡ് സ്കൂളുകൾ പ്രവർത്തിക്കുന്നത് 60 വർഷം മുമ്പുള്ള കെഇആർ പ്രകാരമാണെന്ന് ഹർജിക്കാർ ആരോപിച്ചു.
വിദ്യാർത്ഥികളെ സ്താവര ജംഗമ വസ്തുവായി കാണരുത്, അതിനാൽ തന്നെ സ്കൂൾ ഘടനാമാറ്റത്തെ ഗതാഗത സൗകര്യമൊരുക്കി മറികടക്കാനും ശ്രമിക്കരുതെന്ന് കോടതി ഉത്തരവിൽ പറയുന്നു. നാലാം ക്ലാസ് പൂർത്തിയാകുന്നവർക്ക് അഞ്ചാം ക്ലാസ് മുതൽ തുടർ പഠനത്തിനായി മറ്റൊരു സ്കൂളിലേക്ക് മാറാമെന്ന വാദം വെറുതെ നിരത്തരുത്. ഇത് അടിസ്ഥാന വിദ്യാഭ്യാസം നഷ്ടമാകുന്ന സാഹചര്യം ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.
ഈ വിഷയത്തിൽ ഹൈക്കോടതിയുടെ രണ്ട് ഡിവിഷൻ ബെഞ്ചുകൾ നേരത്തെ പുറപ്പെടുവിച്ച വിധി ഫുൾബെഞ്ച് ദുർബലപ്പെടുത്തി. സൗജന്യ നിർബന്ധിത പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുന്ന കേന്ദ്ര വിദ്യാഭ്യാസ നിയമം ഉള്ളപ്പോൾ കേരളത്തിൽ മറ്റൊരു നിയമം നടപ്പിലാക്കുന്നത് ചട്ട വിരുദ്ധമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഡിവിഷനുകളെ വേർപെടുത്തുന്നത് സ്കൂളുകളെ ദോഷകരമായി ബാധിക്കുമെന്ന സർക്കാർ വാദം കോടതി തള്ളി.