'അടൂര്‍ പറയുന്നത് വലിയ കള്ളം', എന്താണ് അവിടെ അനുഭവിച്ചത് എന്ന് ഒരിക്കല്‍ പോലും ചോദിച്ചില്ലെന്ന് ജീവനക്കാർ
തിരുവനന്തപുരം: കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജി വെച്ച സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ വാദങ്ങള്‍ തളളി വിദ്യാര്‍ത്ഥികളും ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശുചീകരണ തൊഴിലാളികളും. അടൂര്‍ കളളമാണ് പറയുന്നതെന്ന് തൊഴിലാളികള്‍ ആരോപിച്ചു. രാജിവച്ച് പുറത്ത് പോയ ഡയറക്ടര്‍ ശങ്കര്‍മോഹന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് അടൂരിന്റെ രാജി. ശങ്കര്‍ മോഹന് എതിരെ ഇല്ലാക്കഥകളാണ് പ്രചരിപ്പിച്ചത് എന്നും ജോലിക്കാരെ കൊണ്ട് കുളിമുറി കഴുകിച്ചിട്ടില്ലെന്നും അടൂര്‍ പറഞ്ഞിരുന്നു. സർക്കാരിന്റെ അനുനയ ശ്രമങ്ങൾക്ക് വഴങ്ങാതെയാണ് ഉച്ചയോടെ പത്രസമ്മേളനം വിളിച്ച് അടൂർ രാജി പ്രഖ്യാപിച്ചത്.
എന്താണ് അവിടെ അനുഭവിച്ചത് എന്ന് ഒരിക്കല്‍ പോലും തങ്ങളോട് ചോദിക്കാന്‍ അടൂര്‍ സാര്‍ കൂട്ടാക്കിയിട്ടില്ലെന്ന് ജീവനക്കാര്‍ ആരോപിച്ചു. കൈ കൊണ്ട് കക്കൂസ് കഴുകിച്ചിട്ടില്ല എന്ന് അവര്‍ ഏതെങ്കിലുമൊരു ഈശ്വരനെ സാക്ഷി നിര്‍ത്തി പറയട്ടെ എന്നാഗ്രഹിക്കുന്നു. ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിക്ക് പ്രവേശനമുണ്ടായിരുന്നില്ല. അതെന്താണ് അവളെ മാത്രം കയറ്റാത്തത് എന്ന് ചോദിച്ചപ്പോള്‍ ദളിതരെ ഗേറ്റിനുളളിലേക്ക് കടത്താറില്ലെന്ന് പറഞ്ഞുവെന്നും ശുചീകരണ തൊഴിലാളികള്‍ ആരോപിച്ചു.
ദിലീപ് കുറ്റവാളിയാണെന്ന് ആരാ തീരുമാനിച്ചത്? കോടതി പറഞ്ഞോ... വീണ്ടും അടൂര്‍ ഗോപാലകൃഷ്ണന്‍
അടൂര്‍ പറയുന്നത് വലിയ കള്ളമാണെന്ന് ശുചീകരണ തൊഴിലാളികള്‍ പറഞ്ഞു. തങ്ങള്‍ അഞ്ച് പേരാണ് സ്റ്റാഫിലുളളത്. അതിലൊരാള്‍ ദളിത് പെണ്‍കുട്ടിയാണ്. ബാക്കിയുളള മൂന്ന് പേര് വിധവകളാണ്. ഒരാള്‍ നായര്‍ സമുദായത്തില്‍പ്പെട്ടയാളാണ്. ബാക്കിയുളളവര്‍ ഓബിസിയുമാണ്. ശങ്കര്‍മോഹന്റെ വീട്ടില്‍ പോയപ്പോള്‍ അനുഭവിച്ച ദുരവസ്ഥയെ കുറിച്ചാണ് തങ്ങള്‍ പറഞ്ഞത്; ശുചീകരണ തൊഴിലാളികള്‍ പറഞ്ഞു.
അടൂര്‍ ഗോപാലകൃഷ്ണന്‍ സര്‍ക്കാരിനോട് പ്രതിഷേധിക്കാനുളള കാരണങ്ങളൊന്നും കാണുന്നില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. അടൂരിന്റെ കൂടി അറിവോടെയാണ് അന്വേഷണ കമ്മീഷന്‍ അംഗങ്ങളെ നിയോഗിച്ചത്. ശങ്കര്‍ മോഹനെയോ അടൂര്‍ ഗോപാലകൃഷ്ണനെയോ മനപ്പൂര്‍വ്വം ദ്രോഹിക്കണം എന്ന മനോഭാവം ഉളളവരല്ല രണ്ട് കമ്മീഷന്‍ അംഗങ്ങളും. മുഖ്യമന്ത്രി അടക്കം ഇടപെട്ട് രൂപീകരിച്ച കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. അടൂര്‍ പറഞ്ഞ കാര്യങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ പരിശോധിക്കാം. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാര്‍ വീട്ടില്‍ പോയി പണിയെടുക്കേണ്ടതില്ല എന്നാണ് വ്യക്തിപരമായ അഭിപ്രായം എന്നും മന്ത്രി പറഞ്ഞു.