ജാതിയും മതവും വേണ്ടാത്ത ലക്ഷത്തിലധികം കുട്ടികൾ കേരളത്തിൽ! തല്ലാനും കൊല്ലാനും നടക്കുന്നവർ കാണണമിത്
തിരുവനന്തപുരം: മതം എന്നത് മനുഷ്യന് മറ്റെന്തിനേക്കാളും വലുതായി മാറിപ്പോയ കാലഘട്ടമാണിന്ന്. മതത്തിന്റെ പേരില്‍ മനുഷ്യനെ വെട്ടിക്കൊല്ലുകയും പച്ചയ്ക്ക് കത്തിക്കുകയും ചെയ്യുന്നു. ജാതി മാറി പ്രണയച്ചതിന്റെയും വിവാഹം കഴിച്ചതിന്റെയും പേരില്‍ അച്ഛന്‍ മകളെ വരെ കൊലപ്പെടുത്തുന്ന കാലം. മനുഷ്യനെ ഒരുമിപ്പിക്കാനല്ല, മറിച്ച് വിഭജിക്കാനാണ് ജാതിയും മതവും ഇന്നേറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്. എന്നാല്‍ നമ്മുടെ പുതിയ തലമുറയ്ക്ക് ജാതിയുടേയും മതത്തിന്റെ കെട്ടുപാടുകള്‍ വേണ്ടെന്ന നിലപാടാണ്. സംസ്ഥാന സര്‍ക്കാര്‍ പുറത്ത് വിട്ട കണക്ക് പ്രകാരം കേരളത്തില്‍ ജാതിയും മതവുമില്ലാത്ത കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണ്.
ഈ അധ്യയന വര്‍ഷത്തില്‍ ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ത്ഥികളാണ് സംസ്ഥാനത്തെ സ്‌കൂളുകളില്‍ ജാതിയും മതവും രേഖപ്പെടുത്താതെ പ്രവേശനം നേടിയിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം. ചോദ്യോത്തര വേളയില്‍ ഡികെ മുരളി ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് സംസ്ഥാനത്തെ സ്‌കൂളുകളിലെ മതവും ജാതിയും ഇല്ലാത്ത കുട്ടികളുടെ എണ്ണം മന്ത്രി വെളിപ്പെടുത്തിയത്.
സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്ന് മുതല്‍ പത്ത് വരെ പഠിക്കുന്ന കുട്ടികളില്‍ മതം, ജാതി എന്നിവയ്ക്കുള്ള കോളങ്ങള്‍ പൂരിപ്പിക്കാതെ പ്രവേശനം നേടിയിരിക്കുന്നത് 1,23,630 പേരാണ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഒന്നാം വര്‍ഷത്തില്‍ 278 വിദ്യാര്‍ത്ഥികളും രണ്ടാം വര്‍ഷത്തില്‍ 239 വിദ്യാര്‍ത്ഥികളും പ്രവേശനം നേടിയതായി വിദ്യാഭ്യാസ മന്ത്രി സഭയെ അറിയിച്ചു. എന്നാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ജാതി, മതം എന്നീ കോളങ്ങള്‍ പൂരിപ്പിക്കാതെ ആരും തന്നെ പ്രവേശനം നേടിയിട്ടില്ല എന്നും പ്രൊഫസര്‍ സി രവീന്ദ്രനാഥ് മറുപടി നല്‍കി. സംസ്ഥാനത്തെ 9209 സ്‌കൂളുകളിലെ ഒന്ന് മുതല്‍ പത്ത് വരെ പഠിക്കുന്ന കുട്ടികളുടെ കണക്കാണിത്. ജനനരേഖകളിലും സ്‌കൂള്‍ രേഖകളിലും നേരത്തെ ജാതിയും മതവും രേഖപ്പെടുത്തുക നിര്‍ബന്ധമായിരുന്നുവെങ്കിലും ഇപ്പോള്‍ ജാതിയില്ല, മതമില്ല എന്ന് രേഖപ്പെടുത്താനുള്ള സൗകര്യമുണ്ട്.
ചെങ്ങന്നൂരിൽ കടകംപള്ളിയും കുമ്മനവും തുറന്ന പോരിൽ.. കുമ്മനം ജീ.. തുരങ്കം വെയ്ക്കരുതെന്ന് മന്ത്രി
ലീഗ അപ്രത്യക്ഷയായിട്ട് പതിനാല് ദിവസങ്ങൾ.. കടലിനടിയിലും തെരച്ചിൽ.. ഒരു തുമ്പുമില്ലാതെ പോലീസ്!