ജാതിയും മതവുമില്ലാത്ത കുട്ടികളുടെ എണ്ണം തെറ്റ്! എല്ലാവർക്കും ജാതിയും മതവുമുണ്ടെന്ന് സ്കൂൾ അധികൃതർ...
കഴിഞ്ഞ അദ്ധ്യയന വർഷം 1,24,147 വിദ്യാർത്ഥികൾ ജാതിയും മതവും രേഖപ്പെടുത്താതെ സംസ്ഥാനത്തെ സ്കൂളുകളിൽ പ്രവേശനം നേടിയെന്നായിരുന്നു മന്ത്രി സി രവീന്ദ്രനാഥ് നിയമസഭയിൽ പറഞ്ഞത്.
തിരുവനന്തപുരം: ജാതിയും മതവും രേഖപ്പെടുത്താതെ ഒന്നേകാൽ ലക്ഷത്തോളം കുട്ടികൾ സ്കൂളിൽ പ്രവേശനം നേടിയെന്ന സർക്കാരിന്റെ കണക്ക് തെറ്റാണെന്ന് റിപ്പോർട്ട്. കഴിഞ്ഞദിവസം വിദ്യാഭ്യാസ മന്ത്രി നിയമസഭയെ അറിയിച്ച കണക്കുകളും യഥാർഥ കണക്കുകളും വലിയ അന്തരമുണ്ടെന്നാണ് വിവിധ സ്കൂൾ അധികൃതരുടെ പരാതി.
കഴിഞ്ഞ അദ്ധ്യയന വർഷം 1,24,147 വിദ്യാർത്ഥികൾ ജാതിയും മതവും രേഖപ്പെടുത്താതെ സംസ്ഥാനത്തെ സ്കൂളുകളിൽ പ്രവേശനം നേടിയെന്നായിരുന്നു മന്ത്രി സി രവീന്ദ്രനാഥ് നിയമസഭയിൽ പറഞ്ഞത്. എംഎൽഎ ഡികെ മുരളിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് വിദ്യാഭ്യാസ മന്ത്രി ഈ കണക്കുകൾ നിയമസഭയിൽ വ്യക്തമാക്കിയത്. എന്നാൽ സർക്കാരിന്റെ കൈവശമുള്ള കണക്കും, സ്കൂളുകളിലും കണക്കും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നാണ് ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്.
രേഖപ്പെടുത്താത്തവർ...
2017-18 അദ്ധ്യയന വർഷം സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നു മുതൽ പത്ത് വരെ ക്ലാസുകളിൽ 1,23,630 കുട്ടികളും, ഹയർ സെക്കൻഡറി ഒന്നാം വർഷം 278 കുട്ടികളും രണ്ടാം വർഷം 239 കുട്ടികളും ജാതി, മതം കോളങ്ങൾ പൂരിപ്പിക്കാതെ പ്രവേശനം നേടിയെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി. എംഎൽഎ ഡികെ മുരളിയുടെ നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിന് സ്കൂളുകൾ തിരിച്ചുള്ള കണക്കുകളും മന്ത്രി നൽകിയിരുന്നു. എന്നാൽ സർക്കാർ നൽകിയ കണക്കും സ്കൂളുകളിലെ കണക്കും തമ്മിൽ വലിയ അന്തരമുണ്ടെന്നാണ് ഇപ്പോഴത്തെ പരാതി. എറണാകുളം കളമശേരി രാജഗിരി സ്കൂൾ, അത്താണി സെന്റ് ഫ്രാൻസിസ് അസീസി, തുറക്കൽ അൽ ഹിദായ എന്നീ സ്കൂളുകളിൽ ആയിരത്തിലധികം വിദ്യാർത്ഥികൾ ജാതിയും മതവും വ്യക്തമാക്കുന്ന കോളം പൂരിപ്പിച്ചിട്ടില്ലെന്നാണ് സർക്കാരിന്റെ കണക്ക്.
വിട്ടുപോയതാകാം...
എന്നാൽ സർക്കാരിന്റെ കണക്ക് തെറ്റാണെന്നും, എല്ലാ കുട്ടികളുടെയും ജാതി, മത കോളങ്ങൾ പൂരിപ്പിച്ചിട്ടുണ്ടെന്നുമാണ് സ്കൂൾ അധികൃതരുടെ നിലപാട്. തങ്ങളുടെ കണക്കിൽ മുഴുവൻ വിദ്യാർത്ഥികളുടെയും ജാതി, മത കോളങ്ങൾ രേഖപ്പെടുത്തിയതായും വിദ്യാഭ്യാസ വകുപ്പ് അധികൃതർക്ക് വീഴ്ച സംഭവിച്ചതാകാമെന്നുമാണ് ഇവർ പറയുന്നത്. അതേസമയം, ഇക്കാര്യത്തിൽ വിദ്യാഭ്യാസ മന്ത്രി വ്യക്തമായ പ്രതികരണം നൽകിയിട്ടില്ല. എന്നാൽ ജാതി, മതം കോളം പൂരിപ്പിക്കൽ നിർബന്ധമില്ലാത്തതിനാൽ ചില സ്കൂളുകൾ ഇതു വിട്ടുപോയതാകുമെന്ന് ഡിപിഐ കെ വി മോഹൻകുമാർ പറഞ്ഞു. മാധ്യമം ദിനപ്പത്രമാണ് ഡിപിഐയുടെ പ്രതികരണമടക്കം ഉൾപ്പെടുത്തി ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ സ്കൂൾ പ്രവേശനത്തിന് ജാതിയും മതവും രേഖപ്പെടുത്തണന്ന് കർശന നിയമമില്ല. ഇക്കാരണത്താൽ പലരും സ്വഭാവികമായി ഈ കോളം പൂരിപ്പിക്കാൻ വിട്ടുപോയിട്ടുണ്ടാകാം.
പ്രതീക്ഷ...
വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നിയമസഭയിൽ നൽകിയ മറുപടിയുടെ പകർപ്പ് കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിലും പ്രചരിച്ചിരുന്നു. ഇടത് അനുഭാവികളായ നിരവധി പേരാണ് ഈ മറുപടിയുടെ പകർപ്പ് ഫേസ്ബുക്കിലും മറ്റു സോഷ്യൽ മീഡിയ വെബ്സൈറ്റുകളിലും ഷെയർ ചെയ്തിരുന്നത്. മാറുന്ന കേരളത്തിന്റെ പ്രതീക്ഷയാണ് ഒന്നേകാൽ ലക്ഷം കുട്ടികളെന്നായിരുന്നു പലരുടെയും അഭിപ്രായം. എന്നാൽ ഏറ്റവും കൂടുതൽ കുട്ടികൾ ജാതിയും മതവും രേഖപ്പെടുത്താത്ത സ്കൂളുകളുടെ പേരു വിവരങ്ങൾ പുറത്തുവന്നപ്പോൾ മിക്കവർക്കും പന്തികേട് തോന്നി. ന്യൂനപക്ഷ പദവിയോടെ പ്രവർത്തിക്കുന്ന സ്വകാര്യ അൺ എയ്ഡഡ് സ്കൂളിലായിരുന്നു ഏറ്റവും കൂടുതൽ കുട്ടികൾ ഇങ്ങനെ ചേർന്നതെന്നാണ് സർക്കാരിന്റെ കണക്ക്. ഈ സ്ഥാപനങ്ങളിൽ മിക്കവയും ക്രിസ്ത്യൻ, മുസ്ലീം മാനേജ്മെന്റുകൾക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്.
ജാതിയും മതവും വേണ്ടാത്ത ലക്ഷത്തിലധികം കുട്ടികൾ കേരളത്തിൽ! തല്ലാനും കൊല്ലാനും നടക്കുന്നവർ കാണണമിത്
മകളുടെ വിവാഹ നിശ്ചയ ദിവസം പ്രവാസിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു! നിശ്ചയം മുടങ്ങി, പോലീസിന്റെ ക്രൂരത