കഞ്ചാവ് എത്തിക്കുക തമിഴ്നാടിൽ നിന്ന്, ട്രെയിൻ വഴി... 'കഞ്ചാവ് റാണി' തൃശൂരിൽ പിടിയിൽ!
കുന്നംകുളം: പ്രൊഷണൽ കോളേജുകളിൽ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ കഞ്ചാവ് മൊത്ത വിതരണം നടത്തുന്ന 'സ്റ്റഫ് ക്വീൻ' എന്ന അപരനായമത്തിൽ അറിയപ്പെടുന്ന കുന്നംകുളം പെരുമ്പിലാവ് ആൽത്തറ മണിയിൽ കുളംവീട്ടിൽ ശ്രീദേവി പോലീസ് പിടിയിൽ. തിരുവനന്തപുരം സ്വദേശിയായ ഭർത്താവും മക്കളുമുൾപ്പെടെ പെരുമ്പിലാവിൽ താമസിക്കുന്ന യുവതി തമിഴ്നാട്ടിൽ നിന്നാണ് കഞ്ചാവ് കേരളത്തിലേക്ക് വിതരണത്തിനായി എത്തിക്കുന്നത്.
നിരവധി തവണ യുവതി തീവണ്ടി മാർഗം വൻ തോതിൽ കഞ്ചാവ് കടത്തിയിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവിരങ്ങൾ. കുന്നംകുളം മേഖലയിൽ കഞ്ചാവ് ഉപയോഗം വ്യാപകമായ സാഹചര്യത്തിൽ കഴിഞ്ഞ മാസങ്ങളിൽ തൃശൂർ സിറ്റി ക്രൈംബ്രാഞ്ച് എഎസ്ഐ രാഗേഷിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡ് യുവതിയെ നിരീക്ഷിച്ചു വരികയായിരുന്നു.

കഞ്ചാവ് കടത്ത് ട്രെയിൻ മാർഗം
കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ കാട്പാടിയെന് സ്ഥലത്ത് നിന്ന് യുവതി കഞ്ചാവുമായി ട്രെയിൻമാർഗം തൃശൂരിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് കുന്നംകുളം പോലീസും ക്രൈംബ്രാഞ്ചും ചേർന്ന് യുവതിക്കായി വല വിരിച്ചത്. പുലർച്ചെ 3.30നാണ് യുവകി തൃശൂർ റെയിൽവെ സ്റ്റേഷനിൽ എത്തിയത്. അവിടെ നിന്ന് ബസ് മാർഗം കുന്നംകുളം സ്റ്റാന്റിലെത്തി.

രണ്ട് കിലോ വീതം മൂന്ന് പ്ലാസ്റ്റിക് ബാഗ്
കുന്നംകുളം ബസ് സ്റ്റാന്റിൽവെച്ചാണ് യുവതിയെ പിന്തുടർന്ന പോലീസ് കഞ്ചാവ് സഹിതം പിടികൂടിയത്. ഇവരിൽ നിന്ന് പൊതു വിപണിയിൽ ആറ് ലക്ഷം രൂപ വിലവരുന്ന ആറ് കിലോ കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു. രണ്ട് കിലോ വീതം മൂന്ന് പ്ലാസ്റ്റിക് കവറുകളിലാക്കി സെല്ലോടോപ്പ് ഉപയോഗിച്ച് ഭദ്രമായി ചുറ്റിയ ശേഷം വലിയ ബാഗിൽ നിറച്ചാണ് കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ചിരുന്നത്.

മൂന്ന് വർഷം കടത്തി
ട്രെയിനുകളിൽ പ്രത്യേകിച്ച് സ്ത്രീകളുടെ ബാഗുകൾ പരിശോധന കുറവായതുകൊണ്ടാണ് ട്രെയിൻ മാർഗം കഞ്ചാവ് കൊണ്ടു വരാൻ കാരണമമെന്ന് പോലീസ് പറയുന്നു. കഞ്ചാവ് ചെറിയ പൊതികളിലാക്കി യുവതി ഏജന്റുമാർ മുഖേനയാണ് തൃശൂരിൽ വിതരണം നടത്തിയിരുന്നത്. മൂന്ന് വർഷം തുടർച്ചയായി സ്റ്റഫ് ക്വീൻ എന്നറിയപ്പെടുന്ന ശ്രീദേവി തമിഴ്നാടിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.

കേരളത്തിൽ വൻ തുകയ്ക്ക് വിൽക്കും
ഒരു തവണ കഞ്ചാവ് കൊണ്ടു വന്ന് വിൽക്കുമ്പോള് ആയിരങ്ങളാണ് ലാഭമായി കൈയ്യിൽ വരിക. തമിഴ്നാട്ടിൽ നിന്ന് കുറഞ്ഞ വിലക്കാണ് കഞ്ചാവ് ലഭിക്കുന്നത്. ഇത് കേരളത്തിലെത്തിച്ച് വൻ തുകയ്ക്കാണ് വിൽപ്പന നടത്തുന്നത്. അധികം കായികാധ്വാനമില്ലാതെ പണം സമ്പാദിക്കാനുള്ള എളുപ്പമാർഗമാണിത്. ഇതാണ് യുവതിയെ ഈ മേഖലയിൽ എത്തിച്ചതെന്ന് എസ്ഐ കെജി സുരേഷ് പറയുന്നു.












Click it and Unblock the Notifications