പിന്നാലെ ചെന്ന് തലയിൽ വെട്ടി വീഴ്ത്തി!! ഫസൽ വധം വിവരിക്കുന്ന സുബീഷിന്റെ ഫോൺ സംഭാഷണവും പുറത്ത്!!
ഫസലിനെ കൊലപ്പെടുത്തിയതിനെ കുറിച്ച് മറ്റൊരു നേതാവിന് വിവരിക്കുന്നതാണ് ഫോൺ സംഭാഷണം. താനാണ് ഫസലിനെ വെട്ടിയതെന്ന് ഫോൺ സംഭാഷണത്തിൽ സുബീഷ് വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം: തലശേരി ഫസൽ വധക്കേസിൽ ആർഎസ്എസ് നേതാവ് സുബീഷിന്റെ കുറ്റസമ്മത വീഡിയോ പുറത്തു വന്നതിനു പിന്നാലെ കൊലയെ കുറിച്ച് വിശദീകരിക്കുന്ന സുബീഷിന്റെ ഫോൺ സംഭാഷണവും പുറത്ത്. സുബീഷിനെ പോലീസ് മർദിച്ച് പറയിപ്പിച്ചതാണെന്ന ബിജെപിയുടെ വാദത്തിനിടെയാണ് പുതിയ ഫോൺ സംഭാഷണം പുറത്തു വന്നിരിക്കുന്നത്.
ഫസലിനെ കൊലപ്പെടുത്തിയതിനെ കുറിച്ച് മറ്റൊരു നേതാവിന് വിവരിക്കുന്നതാണ് ഫോൺ സംഭാഷണം. താനാണ് ഫസലിനെ വെട്ടിയതെന്ന് ഫോൺ സംഭാഷണത്തിൽ സുബീഷ് വ്യക്തമാക്കിയിട്ടുണ്ട്. എങ്ങനെയാണ് കൊലപ്പെടുത്തിയതെന്നും ആരൊക്കെ ചേർന്നാണ് കൊലപ്പെടുത്തിയതെന്നും ഫോൺ സംഭാഷണത്തിൽ വ്യക്തമായി പറയുന്നുണ്ട്.
ഒക്ടോബർ 22ന് ഫസലിനെ പിന്തുടർന്ന് ചെന്നാണ് കൊലപ്പെടുത്തിയതെന്നാണ് ഫോൺ സംഭാഷണത്തിൽ പറയുന്നത്. ബുദ്ധിമുട്ടിയാണ് കൊലപ്പെടുത്തിയതെന്നും വിവരിക്കുന്നുണ്ട്. ഫസൽ നന്നായി പ്രതിരോധിച്ചുവെന്നും പറയുന്നുണ്ട്. ഫസലിനെ തല്ക്ക് പിന്നിൽ വെട്ടിയാണ് കൊലപ്പെടുത്തിയതെന്നും മരണം ഉറപ്പിക്കാൻ ഒരിക്കൽ കൂടി പോയി വെട്ടിയെന്നും ഫോൺ സംഭാഷണത്തിൽ വ്യക്തമാക്കുന്നു.
ഫസലിന്റെ സഹോദരൻ സത്താർ സുബീഷിൻറെ കുറ്റ സമ്മത മൊഴിക്കൊപ്പമാണ് ഫോൺ സംഭാഷണവും സിബിഐ കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സുബീഷിന്‍റെ കുറ്റസമ്മത വീഡിയോ പുറത്തു വന്നത്. താനടക്കമുള്ള നാല് ആർഎസ്എസ് പ്രവർത്തകർ ചേർന്നാണ് ഫസലിനെ കൊലപ്പെടുത്തിയതെന്നാണ് കുറ്റ സമ്മത വീഡിയോയിൽ സുബീഷ് പറയുന്നത്.
അതേസമയം സുബീഷിനെ തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മർദിച്ചാണ് ഇത്തരത്തിൽ മൊഴി എടുത്തിരിക്കുന്നതെന്നാണ് ബിജെപി പറയുന്നത്.