വെള്ളാപ്പള്ളിക്ക് വൻ തിരിച്ചടി; മാവേലിക്കര യൂണിയൻ ഭരണ സമിതിയിൽ സുഭാഷ് വാസുവിന് തുടരാമെന്ന് കോടതി!
ആലപ്പുഴ: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തരിച്ചടി. മാവേലിക്കര യൂണിയൻ പിരിച്ച് വിട്ട നടപടി ചോദ്യം ചെയ്ത് സുഭാഷ് വാസു നൽകിയ ഹർജി കൊല്ലം സബ് കോടതി അംഗീകരിച്ചു. സുഭാഷ് വാസുവിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കാലാവധി ഇനിയും ഒന്നര വർഷം ഉള്ളതിനാൽ അഡ്മിനിസ്ട്രേഷൻ ഭരമം നിലനിൽക്കില്ലെന്ന് കോടതി ഉത്തരവിട്ടു.
സുഭാഷ് വാസുവിനെ ബിഡിജെഎസിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് മാവേലിക്കരല യൂണിയൻ പിരിച്ചുവിട്ടത്. കഴിഞ്ഞ ഡിസംബർ 26നാണ് സുഭാഷ് വാസുവിനെ നേതൃത്വത്തിലുള്ള ഭരണ സമിതിയെ പുറത്താക്കി യൂണിയൻ ഭരണം അഡ്മിനിസ്ട്രേറ്റർക്ക് വെള്ളാപ്പള്ളി നടേശൻ കൈമാറിയത്. 28 ന് അഡ്മിനിസ്ട്രേറ്റര്‍ ചുമതല ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ കോടതി ഉത്തരവ് അനുസരിച്ച് സുഭാഷ് വാസുവിന്‍റെ നേതൃത്വത്തിൽ ഉള്ള ഭരണസമിതിക്ക് തുടരാം.

90 ദിവസത്തിനകം വെള്ളാപ്പളളിയേയും തുഷാറിനേയും ജയിലിലാക്കുമെന്ന് സുഭാഷ് വാസു വെല്ലുവിളിച്ചിരുന്നു. തുറങ്കില്‍ അടക്കപ്പെടുന്ന ആദ്യത്തെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയാകും വെള്ളാപ്പളളി നടേശന്‍. സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ഫെബ്രുവരി 6ന് വെളിപ്പെടുത്തുമെന്നും സുഭാഷ് വാസു പറഞ്ഞിരുന്നു. ചങ്ങനാശേരിയിലെ പെണ്‍കുട്ടിയുടെ മരണവും അന്വേഷിക്കും. താനാണ് ബിഡിജെഎസ് പ്രസിഡണ്ടെന്നും സുഭാഷ് വാസു അവകാശപ്പെട്ടിരുന്നു. എന്‍ഡിഎ കണ്‍വീനര്‍ സ്ഥാനത്ത് നിന്നും തുഷാര്‍ വെള്ളാപ്പളളിയെ ഒഴിവാക്കും. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കിയെന്നും കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications