നോക്കുകൂലി വാങ്ങി വെട്ടിലായി.. 10 ദിവസമായി പണിയില്ല.. പട്ടിണി! കാൽലക്ഷം സുധീർ കരമനയ്ക്ക് തിരികെ നൽകി
തിരുവനന്തപുരം: സംസ്ഥാനത്ത് നോക്കുകൂലി നിരോധിച്ചുവെന്നത് വെറും പ്രഖ്യാപനം മാത്രമാണെന്നത് വന്‍ ചര്‍ച്ചയായത് നടന്‍ സുധീര്‍ കരമന ഉള്‍പ്പെട്ട നോക്കുകൂലി പ്രശ്‌നത്തോടെയാണ്. സുധീര്‍ കരമനയുടെ വീടുപണിക്കായി എത്തിച്ച സാധനങ്ങളിറക്കാന്‍ മൂന്ന് ട്രേഡ് യൂണിയനുകള്‍ ചേര്‍ന്ന് കൈപ്പറ്റിയത് കാല്‍ലക്ഷം രൂപയാണ്. ഇത് ചോദ്യം ചെയ്തപ്പോള്‍ സാധനങ്ങള്‍ ഇറക്കാന്‍ സമ്മതിക്കാതെ ട്രേഡ് യൂണിയന്‍കാര്‍ തടയുകയും അസഭ്യം പറയുകയുമുണ്ടായി. എന്നാല്‍ സംഭവം വിവാദമായതോടെ പണം തിരികെ നല്‍കാനും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനും നേതൃത്വം നിര്‍ബന്ധിതരായി. നടന്‍ തന്നെയാണ് വിഷയം ഒത്തുതീര്‍പ്പായ കാര്യം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. പോസ്റ്റ് വായിക്കാം:
സുഹൃത്തുക്കളെ നോക്കുകൂലി വിഷയം അവസാനിപ്പിച്ചു. എന്റെ വീട് പണിയുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയനുകൾ 25000 രുപ നോക്ക് കൂലി വാങ്ങയത്. മാധ്യമ ചർച്ചയായിരുന്നു.ഇതിനെ തുടർന്ന്, ഹെഡ് ലോഡ് തൊഴിലാളികൾ ഖേദം പ്രകടിപ്പിക്കുകയും ഇത് ആവർത്തിക്കാതിരിക്കാൻ ട്രേഡ് യൂണിയൻ നേതൃത്വം എന്റെ വിഷയത്തിൽ ഇടപെടുകയും ചെയ്തു. കുറ്റക്കാരെ കഴിഞ്ഞ പത്ത് ദിവസമായി സസ്പെൻഡ് ചെയത് മാറ്റി നിർത്തിയതിനാൽ തങ്ങളുടെ കുടുംബം പട്ടിണിയിൽ ആന്നെന്നും അതിനാൽ പ്രശ്നം പരിഹരിക്കണമെന്ന് അവർ അപേക്ഷിക്കുകയും. 25000 രൂപ തിരികെ നൽകുകയും ചെയ്തു.
എന്റെ സുഹൃത്തും, സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയുമായ അഡ്വ. ദീപക് എസ് പി യുടെ മധ്യസ്ഥതയിൽ പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിച്ചു. കേരളത്തിന്റെ ബഹു. മുഖ്യമന്ത്രി നോക്കൂ കൂലി അവസാനിക്കുന്നതായി പ്രഖ്യാപിച്ച ഉടനെ, നിർഭാഗ്യവശാൽ നടന്ന എന്റെ വിഷയം സമൂഹമാകെ ചർച്ച ചെയ്യുന്ന നിലയിലായി.നോക്കുകൂലി കാര്യത്തിൽ കേരള സർക്കാർ കൈകൊണ്ട തീരുമാനം മാതൃകാപരമാണ്. പുതിയൊരു തൊഴിൽ സംസ്ക്കാരത്തിന്റെ തുടക്കമായി സർക്കാർ തീരുമാനത്തെ ഞാൻ കാണുന്നു. എനിക്കുണ്ടായ ദുരനുഭവം ആവർത്തിക്കരുതെന്ന ആത്മാർത്ഥമായ ആഗ്രഹം മാത്രമാണ് എനിക്കുള്ളത്. സമൂഹത്തിൽ ഏറെ നാളുകളായി ചർച്ച ചെയ്യപ്പെട്ട ഒരു തൊഴിൽ പ്രശ്നം എന്ന നിലയിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ എന്റെ കാര്യത്തിൽ വ്യത്യസ്ഥമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരുന്നു.
ആരെയും വ്യക്തിപരമായി വേദനിപ്പിക്കേണ്ടന്ന് ഞാനും ആഗ്രഹിച്ചു. അതിനാൽ എനിക്കുണ്ടായ ഈ പ്രശ്നം പെട്ടന്ന് തീർക്കാൻ എന്നാൽ കഴിയുന്ന ഇടപെടൽ ഞാൻ നടത്തുകയും ചെയ്തു. രാഷ്ട്രീയ പാർട്ടികളും ഈ വിഷയത്തിൽ ആവശ്യമായ ഇടപെടൽ നടത്തി എന്നതിൽ ഞാൻ ഏറെ സന്തോഷിക്കുന്നു. ബഹു. മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ, സിഐടിയു നേതാക്കളായ ശ്രീ വി ശിവൻകുട്ടി, ശ്രീ ജയൻബാബു, എന്റെ സുഹൃത്തു കൂടിയായ അഡ്വ. ദീപക് എസ് പി, കഴക്കൂട്ടം ലേബർ ഓഫീസിലെ ശ്രീ കൃഷ്ണകുമാർ എന്നിവരുടെ ഇടപെടൽ എനിക്ക് വളരെയേറെ ആശ്വാസം പകർന്നു. അവരുടെ സഹകരണം ഞാൻ പ്രത്യേകം സ്മരിക്കുന്നു. ഇനിയൊരു ചർച്ചക്ക് വഴിവെക്കാതെ ഈ പ്രശനം ഇവിടെ അവസാനിക്കുകയാണ്. ഇക്കാര്യത്തിൽ യഥാസമയം ഇടപെട്ട, ഒരു തിരുത്തൽ ശക്തിയായി പ്രവർത്തിച്ച മാധ്യമ പ്രവർത്തകർക്കും നന്ദി അറിയിക്കുന്നു എന്നാണ് സുധീർ കരമനയുടെ ഫേസ്ബുക്ക് കുറിപ്പ്.
ശ്രീജിത്തിനെ പോലീസ് തല്ലിക്കൊന്നതെന്ന് അമ്മ.. വലിച്ചിഴച്ച് അടിവയറ്റിൽ ചവിട്ടി.. വെള്ളം കൊടുത്തില്ല!
ആർജെ രാജേഷ് കൊലക്കേസിൽ മുഖ്യപ്രതി അലിഭായ് പിടിയിൽ.. വലയിലായത് തലസ്ഥാനത്ത് വിമാനമിറങ്ങിയ ഉടൻ