ശബരിമല വിമാനത്താവളം ഒരു മറ മാത്രം!! സർക്കാർ തീരുമാനത്തിൽ ദുരൂഹത!! എല്ലാം വിചിത്രമെന്ന് സുധീരൻ!!
ഹാരിസൺ പ്ലാന്റേഷന്റേതാണെന്ന നിലയിൽ പുതിയ വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കാനുള്ള മന്ത്രിസഭാ തീരുമാനം ദുരൂഹമാണെന്നാണ് സുധീരൻ പറയുന്നത്.
ചെറുവളളി എസ്റ്റേറ്റ് ഭൂമി ശബരിമല വിമാനത്താവളത്തിനായി തിരഞ്ഞെടുത്ത മന്ത്രിസഭ യോഗ തീരുമാനത്തിനെതിരെ കോൺഗ്രസ് നേതാവ് വിഎം സുധീരൻ രംഗത്ത്. ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് തീരുമാനത്തിനെതിരെ സുധീരൻ രംഗത്തെത്തിയിരിക്കുന്നത്. മന്ത്രിസഭയോഗ തീരുമാനം ദുരൂഹമാണെന്ന് സുധീരൻ പറയുന്നു.
ഹാരിസൺ പ്ലാന്റേഷനും അവരിൽ നിന്നും അനധികൃതമായി ഭൂമി നേടിയെടുത്തവർക്കും നിയമപരമായി അവരുടെ കൈവശമുള്ള ഭൂമിയിൽ യാതൊരു അവകാശവുമില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ രാജമാണിക്യം ഐഎഎസ് കൃത്യമായ ഉത്തരവിലൂടെ ഏറ്റെടുത്ത സർക്കാർ ഭൂമിയാണിതെന്ന് സുധീരൻ പറയുന്നു.
എന്നാൽ ഹാരിസൺ പ്ലാന്റേഷന്റേതാണെന്ന നിലയിൽ പുതിയ വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കാനുള്ള മന്ത്രിസഭാ തീരുമാനം ദുരൂഹമാണെന്നാണ് സുധീരൻ പറയുന്നത്. ഹാരിസണ് ഒരു തരത്തിലും അവകാശമില്ലാത്ത സർക്കാർ ഭൂമി അവരുടേതാണെന്ന രീതിയിൽ സർക്കാർ വിശേഷിപ്പിച്ചത് വളരെ വിചിത്രമായിരിക്കുന്നുവെന്ന് സുധീരൻ വ്യക്തമാക്കുന്നു.
ഈ മന്ത്രിസഭാ തീരുമാനത്തോടെ ആ ഭൂമിയുമായി ബന്ധപ്പെട്ട് സർക്കാരിന് അനുകൂലമായി നേരത്തെയുണ്ടായ ഹൈക്കോടതി വിധിയും മറ്റു കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് സർക്കാർ തന്നെ ഹൈക്കോടതിയിൽ ഫയൽ ചെയ്ത നിലവിലുള്ള കേസുകളും അഫിഡവിറ്റുകളും അട്ടിമറിക്കപ്പെടുമെന്നും സുധീരൻ പറയുന്നു.
ടാറ്റ, ഹാരിസൺ തുടങ്ങിയ വൻകിട കൈയ്യേറ്റക്കാർ അനധികൃതമായി കൈവശം വച്ചിരിക്കുന്ന സർക്കാർ ഭൂമി അവരുടെ അവകാശവാദം അംഗീകരിച്ച് അവർക്ക് തന്നെ ക്രമപ്പെടുത്തിക്കൊടുക്കാനുള്ള ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണ് പുതിയ വിമാനത്താവളത്തിന്റെ മറയിലുള്ള ഈ മന്ത്രിസഭാ തീരുമാനമെന്നാണ് സുധീരൻ ആരോപിക്കുന്നത്.
രാജമാണിക്യം റിപ്പോർട്ട് തള്ളണമെന്ന നിയമവകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ ഉന്നം ഈ തീരുമാനത്തോടെ കൂടുതൽ വ്യക്തമായിരിക്കുകയാണെന്നും സുധീരൻ പറയുന്നു. ഒരു കാലത്ത് പാവങ്ങൾക്കൊപ്പം എന്ന് അവകശപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ ഹാരിസൺ, ടാറ്റ തുടങ്ങിയ വൻകിടക്കാരുടെ താൽപര്യ സംരക്ഷണമാണ് ലക്ഷ്യമിടുന്നതെന്ന് സുധീരൻ പറയുന്നു. പുതിയ വിമാനത്താവളം കേവലമൊരു മറ മാത്രമാണെന്നും അദ്ദേഹം ആരോപിക്കുന്നു.