ശബരിമലയിൽ പ്രവേശിച്ചാൽ സ്ത്രീകളുടെ പദവി ഉയരുമോ? സർക്കാരിനെതിരെ സുഗതകുമാരി
കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശനവുമായി നടക്കുന്ന പ്രതിഷേധങ്ങളിൽ നിലപാട് വ്യക്തമാക്കി കവയത്രിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗത കുമാരി. ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതുകൊണ്ട് ലിംഗനീതി ഉറപ്പാകില്ലെന്ന് സുഗതകുമാരി. ശബരിമലയിലേത് നിസ്സാര പ്രശ്നമല്ല, അതി കഠിനമായ പ്രശ്നമാണ്, ചർച്ചകൾ ആവശ്യമാണ്. മനോരമ ന്യൂസ് ചർച്ചയിലാണ് സുഗതകുമാരി നിലപാട് വ്യക്തമാക്കിയത്.
സമവായ ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടിയിരുന്നതെന്നും സുഗതകുമാരി പറഞ്ഞു. അതേസമയം സുഗതകുമാരിയുടെ നിലപാടിനെ ചോദ്യം ചെയ്ത് എഴുത്തുകാരി കെആർ മീരയും രംഗത്തെത്തി. ലിംഗ നീതി എന്നതുകൊണ്ട് സുഗതകുമാരി എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് കെആർ മീര ആവശ്യപ്പെട്ടു.
യുദ്ധഭൂമിയാക്കരുത്
ശബരിമല ഒരു യുദ്ധഭൂമിയാകാൻ പാടില്ല, അവിടെ ചോര വീഴരുത്. കൂടുതൽ പോലീസിനെ ശബരിമലയിലേക്ക് വിന്യസിക്കുക, നാമം ജപിച്ചുകൊണ്ടിരിക്കുന്നവരെ അറസ്റ്റ് ചെയ്യുക തുടങ്ങിയ കാര്യങ്ങളൊന്നും ശബരിമലയേപ്പോലൊരു പുണ്യസ്ഥലത്ത് ഒരിക്കലും നടക്കാൻ പാടില്ലാത്തതാണ്. സുഗതകുമാരി പറയുന്നു.
സംഘർഷങ്ങൾ അനാവശ്യം
ശബരിമലയിലെ സംഘർഷങ്ങൾ അനാവശ്യമാണ്. ശബരിമലയിൽ കയറിയതുകൊണ്ട് സ്ത്രീകളുടെ പദവി ഉയരുമോ? കേരളത്തിലെ സ്ത്രീകൾക്ക് മറ്റു പ്രശ്നങ്ങളൊന്നുമില്ലേ? മദ്യപാനികളുടെ ഭാര്യമാർ എത്രമാത്രം ദുരിതം അനുഭവിക്കുന്നു, സുപ്രീം കോടതി വിധിയുണ്ടായിട്ടും സ്ത്രീധന പ്രശ്നം പരിഹരിക്കാൻ സാധിച്ചോ? ശബരിമലയിലേക്ക് പോകുക എന്നത് മാത്രമാണ് ഇപ്പോഴത്തെ വലിയ പ്രശ്നമായി കാണിക്കുന്നത്- സുഗതകുമാരി പറയുന്നു.
അയ്യപ്പന്റെ പൂങ്കാവനം
ശബരിമല ഒരു ചെറിയ മലയാണ്. അത് ഒരു കടുവാ സംരക്ഷണ കേന്ദ്രമാണ്. നിരവധി ആനകളും , പുലികളുമുള്ള വനപ്രദേശം. അവരുടേതാണ് അത്. അയ്യപ്പന്റെ പൂങ്കാവനമാണത്. എന്തിനാണ് അവിടെ ഇനിയും നിരവധി ശൗചാലയങ്ങളും കെട്ടിടങ്ങളും നിർമിക്കുന്നത്. സമവായ ചർച്ചയിലൂടെ ഈ പ്രശ്നങ്ങൾ പരിഹരിച്ചുകൂടേയെന്നും സുഗതകുമാരി ചോദിക്കുന്നു.
ആരും പോകരുത്
പെണ്ണുങ്ങൾ മാത്രമല്ല ആണുങ്ങളും അവിടെ പോകരുതെന്നാണ് തന്റെ ആഗ്രഹം. ശബരിമലയ്ക്ക് താങ്ങാൻ കഴിയാത്തതിലും അധികം ആളുകളാണ് അങ്ങോട്ട് പോകുന്നത്. ഇനി ലക്ഷക്കണക്കിന് സ്ത്രീകളെ കൂടി അങ്ങോട്ട് കൊണ്ടുപോകാനാണോ ഉദ്ദേശം. ശബരിമലയേ ഒരു മഹാനഗരമാക്കാനാണോ നിങ്ങൾ ഉദ്ദേശിക്കുന്നതെന്ന് സുഗതകുമാരി ചോദിക്കുന്നു.
ലിംഗനീതിയുടെ പ്രശ്നമല്ല
ശബരിമലയിലെ സ്ത്രീ പ്രവേശനം ലിംഗനീതിയുടെ പ്രശ്നമാണെന്ന് തോന്നുന്നില്ല. അതിലും കഠിനമായ പ്രശ്നങ്ങൾ ഇവിടെയുണ്ട്. മദ്യത്തിന് എത്രയോ വലിയ പ്രോഹത്സാഹനമാണ് ഇവിടെ നടക്കുന്നത്. ഒരു അമ്പലത്തിൽ കയറിയാൽ സ്ത്രീകൾക്ക് ഒരു വലിയ പദവി കിട്ടുമോ? ആ കാടിനേയും അയ്യപ്പനേയും അപമാനിതയായ പമ്പയേയും വെറുതെ വിടുകയാണ് എല്ലാവരും ചെയ്യേണ്ടതെന്ന് സുഗതകുമാരി ആവശ്യപ്പെടുന്നു. കോടതിയോട് കുറച്ചുകൂടി സമയം ചോദിക്കാൻ സർക്കാരിന് സാധിക്കില്ലായിരുന്നോ എന്നും സുഗതകുമാരി ടീച്ചർ ചോദിക്കുന്നു.
വിമർശനം
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കവയത്രി സുഗതകുമാരിയുടെ നിലപാടിനെ വിമർശിച്ച് എഴുത്തുകാരി കെ ആർ മീരയും രംഗത്തെത്തി. യുവതി പ്രവേശനത്തിലൂടെ ലിംഗനീതി ഉറപ്പാകില്ലെന്ന് പറഞ്ഞ സുഗതകുമാരി ലിംഗനീതി എന്നതുകൊണ്ട് ലിംഗമുള്ളവർക്കുള്ള നീതി എന്നാണോ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണമെന്നാണ് കെ ആർ മീര ആവശ്യപ്പെടുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
കെ ആർ മീരയുടെ ഫേസ്ബുക്ക് പോസ്റ്റ്
ശബരിമലയിൽ സംഘർഷ സാധ്യതയെന്ന് റിപ്പോർട്ട്; സന്നിധാനത്തേയ്ക്ക് വനിതാ പോലീസെത്തും
കേരളത്തില്‍ മഴ ശക്തിയാര്‍ജ്ജിക്കുന്നു; ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിന് സാധ്യത, ഡാമുകള്‍ തുറന്നു