എംഎം ഹസന്റെ വെളിപ്പെടുത്തൽ പുതിയ തലത്തിലേക്ക്; കുറ്റസമ്മതം ഗൗരവമേറിയത്, പാർട്ടി ചർച്ച ചെയ്യണം...
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്റെ വെളിപ്പെടുത്തൽ പുതിയ തലങ്ങളിലേക്ക്. ചാരക്കേസ് വിവാദത്തിൽ കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ താഴെയിറക്കിയെന്നാണ് കെപിസിസി പ്രസിഡന്റ് വെളിപ്പെടുത്തിയത്. എംഎം ഹസന്റെ കുറ്റസമ്മതം ഗുരുകരമായ ഒന്നാണ്. ഇത് പാര്‍ട്ടി ചര്‍ച്ചചെയ്യണമെന്നും കോൺഗ്രസ് നേതാവ് ജി സുഗതൻ പറഞ്ഞു. ചാരക്കേസില്‍ കെ കരുണാകരനെ കുറ്റക്കാരനാക്കിയതില്‍ എകെ ആന്റണിയുമുണ്ടെന്നും ഡി സുഗതന്‍ ആരോപിച്ചു.
അതേസമയം ചാരക്കേസുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ പറഞ്ഞിരുന്നു. അനാവശ്യ വ്യാഖ്യാനങ്ങള്‍ നല്‍കേണ്ടതില്ലെന്നും ഗ്രൂപ്പിന് സമ്മര്‍ദമുണ്ടാക്കിയോ എന്ന് ഇപ്പോള്‍ ചര്‍ച്ചചെയ്യേണ്ടതില്ലെന്നും ഹസൻ പറഞ്ഞിരുന്നു. ചാരക്കേസില്‍ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാന്‍ മുന്നില്‍ നിന്നതില്‍ ഖേദിക്കുന്നുവെന്നായിരുന്നു ഹസന്റെ പരാമർശം.
എന്നാല്‍ കെ കരുണാകരന്റെ ഏഴാം ചരമവാര്‍ഷികത്തിലെ വെളിപ്പെടുത്തലിനോട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ കോണ്‍ഗ്രസ് നേതാക്കൾ മുഖം തിരിച്ചിരിക്കുകയാണ്. എംഎം ഹസന്റെ അഭിപ്രായത്തെക്കുറിച്ച് അദ്ദേഹത്തോടുതന്നെ ചോദിക്കണമെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. എകെ ആന്റണിയെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തുനിന്നും കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റിയതോടെയാണ് കേരളത്തിൽ കോൺഗ്രസിന്റെ തകർച്ച തുടങ്ങിയതെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം.