മനുഷ്യ മഹാശൃംഖലയ്ക്കിടെ ആത്മഹത്യാ ശ്രമം; വന്ദേമാതരം വിളിച്ച് യുവാവ് കയ്യിലെ ഞരമ്പ് മുറിച്ചു!
കൊല്ലം: പൗരത്വ നിയമ ഭേദഗതിക്കെതിരായ മനുഷ്യ മഹാശൃഖംലയ്ക്കിടെ യുവാവിന്റെ ആത്മഹത്യ ശ്രമം. കൊല്ലത്താണ് സംഭവം. 27-കാരനായ അജോയ് എന്നയാളാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വന്ദേമാതരം മുഴക്കി യുവാവ് കൈയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
കൈ ഞരമ്പ് മുറിച്ചുകൊണ്ട് മന്ത്രിമാര്‍ക്കൊരുക്കിയ വേദിക്ക് സമീപത്തേക്ക് ഓടിക്കയറിയ ഇയാളെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പിടിച്ചു മാറ്റുകയായിരുന്നു. യുവാവിന്റെ കൈയില്‍ കത്തിയുമുണ്ടായിരുന്നു. ഇയാളെ ഉടന്‍ തന്നെ പോലീസ് കൊല്ലം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈയിലെ മൂന്നുഞരമ്പുകള്‍ പൂര്‍ണമായി മുറിഞ്ഞതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
വിദഗ്ധ ചികിത്സയ്ക്കായി ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പൗരത്വനിയമഭേദഗതിക്കെതിരേ ലക്ഷങ്ങളെ അണിനിരത്തി ഇടതുമുന്നണി കാസര്‍കോട് മുതല്‍ കന്യാകുമാരിയിലെ കളിയിക്കാവിള വരെ തീർത്ത മനുഷ്യമഹാശൃംഖലയിൽ സിനിമാ സംസ്കാരിക പ്രവര്‍ത്തകരടക്കം നിരവധി പേരാണ് വിവിധ കേന്ദ്രങ്ങളില്‍ കണ്ണികളായത്.
വൈകീട്ട് നാലിന് കാസര്‍കോട്ടുനിന്ന് പാതയുടെ വലതുവശത്ത് തീര്‍ത്ത മനുഷ്യമഹാശൃംഖലയില്‍ 60 മുതല്‍ 70 ലക്ഷംവരെ ആളുകളെ പങ്കെടുപ്പിച്ചതായാണ് എല്‍ഡിഎഫിന്റെ അവകാശവാദം. ഇടതുമുന്നണിക്ക് പുറത്തുള്ള രാഷ്ട്രീയകക്ഷികളിലെ ജനങ്ങളുടെയും സാമുദായിക നേതാക്കളുടെയും പിന്തുണ പരിപാടിക്ക് ലഭിച്ചു. വൈകീട്ട് മൂന്നരയ്ക്ക് റിഹേഴ്സലിനുശേഷം നാലിന് മഹാശൃംഖലയില്‍ ഭരണഘടനയുടെ ആമുഖംവായിക്കുകയും ഭരണഘടനാ സംരക്ഷണപ്രതിജ്ഞയെടുക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തിരുവനന്തപുരം പാളയത്ത് പങ്കെടുത്തു.