സമ്മര്‍ ബംബര്‍ ലോട്ടറിയിലെ ഒന്നാം സമ്മാനക്കാരൻ കാണാമറയത്ത്! 6 കോടിയുടെ ഉടമ
പാലക്കാട്: സംസ്ഥാന സമ്മര്‍ ബംബര്‍ ലോട്ടറി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം സ്വന്തമാക്കിയ ആള്‍ ഇപ്പോഴും കാണാമറയത്ത്. സമ്മര്‍ ബംബര്‍ ലോട്ടറി നറുക്കെടുപ്പ് നടന്ന് 15 ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒന്നാം സമ്മാനക്കാരനെ കണ്ടെത്താനായിട്ടില്ല. 6 കോടി രൂപയാണ് സമ്മര്‍ ബംബര്‍ ലോട്ടറിയുടെ സമ്മാനത്തുക.
പാലക്കാട് ജില്ലയിലെ തൂത എന്ന സ്ഥലത്ത് വിറ്റ ടിക്കറ്റിനാണ് ഇക്കുറി ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. എസ്ഇ 208304 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. ജൂണ്‍ 26ന് ആയിരുന്നു സമ്മര്‍ ബംബര്‍ നറുക്കെടുപ്പ്. തൂതയിലെ ലോട്ടറി വില്‍പ്പനക്കാരനായ സുഭാഷ് ചന്ദ്രബോസ് ആണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വില്‍പ്പന നടത്തിയത്.
എന്നാല്‍ ദിവസങ്ങള്‍ ഇത്ര പിന്നിട്ടിട്ടും ഒന്നാം സമ്മാനം നേടിയ ആ ഭാഗ്യശാലി സുഭാഷിനെ തേടി വന്നിട്ടില്ല. ആര്‍ക്കാണ് ആ ടിക്കറ്റ് വിറ്റത് എന്ന് സുഭാഷ് ഓര്‍ക്കുന്നില്ല. എന്നാല്‍ നറുക്കെടുപ്പിന് തൊട്ട് മുന്‍പുളള ദിവസങ്ങളിലാണ് ടിക്കറ്റ് വില്‍പ്പന നത്തിയത് എന്നാണ് സുഭാഷ് പറയുന്നത്. ജൂണ്‍ 24നോ 25നോ ആണ് ആ ടിക്കറ്റ് വിറ്റുപോയത്. ആ ഭാഗ്യശാലി വരുമെന്ന പ്രതീക്ഷയിലാണ് സുഭാഷ് ഇപ്പോഴും. തൂതയില്‍ സുഭാഷ് ലോട്ടറി വില്‍പ്പനയ്ക്ക് ഒപ്പം തട്ടുകടയും നടത്തുന്നുണ്ട്.
Recommended Video
സംസ്ഥാന ലോട്ടറി വകുപ്പിന്റെ ചട്ടം അനുസരിച്ച് നറുക്കെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനുളളില്‍ ടിക്കറ്റ് ഹാജരാക്കണം. സമ്മര്‍ ബംബര്‍ ലോട്ടറി എടുത്തവര്‍ എല്ലാവരും ഒന്നുകൂടി ടിക്കറ്റ് നമ്പര്‍ പരിശോധിക്കണം എന്ന് സുഭാഷ് ആവശ്യപ്പെടുന്നു. നാട്ടില്‍ തന്നെയുളള ആരോ ഒരാള്‍ തന്നെയാണ് 6 കോടി സമ്മാനടമടിച്ച ഭാഗ്യവാന്‍ എന്ന് തന്നെയാണ് സുഭാഷ് കരുതുന്നത്. കൊവിഡ് കാരണം മാറ്റി വെച്ച സമ്മര്‍ ബംബര്‍ ലോട്ടറിയുടെ നറുക്കെടുപ്പാണ് കഴിഞ്ഞ മാസം നടന്നത്.