വേനൽ മഴ ശക്തമാകും, കനത്ത വേനലിൽ ആശ്വാസം പത്തനംതിട്ട ജില്ലയ്ക്ക്...
സംസ്ഥാനത്ത് വരുന്ന ദിവസങ്ങളിൽ വേനൽ മഴ ശക്തി പ്രാപിക്കും എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ വേനൽ മഴ തുടരാൻ സാധ്യത ഉണ്ടെന്നാണ് അറിയിപ്പ്. മലയോര മേഖലകളിൽ ആണ് കൂടുതൽ മഴക്ക് സാധ്യത. സംസ്ഥാനത്ത് മാർച്ച് 1 മുതൽ 31 വരെ ഏറ്റവും കൂടുതൽ വേനൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. ജില്ലയിൽ ഈ കാലയളവിൽ 82% അധിക മഴ ലഭിച്ചു.
125 മി.മീ മഴയാണ് ജില്ലയിൽ ആകെ ലഭിച്ചത്. ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച് മണ്ണീറയിലാണ് 461 മി.മീ. തവളപ്പാറ, കുമ്മണ്ണൂർ, കരിപ്പാൻ തോട്, പെരുന്തേനരുവി, ളാഹ മേഖലകളിലും 250 മി.മീ അധികം മഴ ലഭിച്ചു. അടൂർ, തിരുവല്ല താലൂക്കുകളിലും മല്ലപ്പള്ളി, കോഴഞ്ചേരി താലൂക്കിലെ ചില മേഖലകളിലും സാധാരണയിലും കുറഞ്ഞ മഴയാണ് ലഭിച്ചത്.അതേസമയം, സംസ്ഥാനത്തെ ചൂട് കൂടിയും കുറഞ്ഞും തുടരുകയാണ്. പാലക്കാടാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. 37.4 ഡിഗ്രി സെൽഷ്യസ്. ആലപ്പുഴയിൽ 37 ഉം കോട്ടയത്ത് 36 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തിയതായാണ് വിവരം. വേനൽ മഴയ്ക്ക് സാധ്യതയുണ്ട്.

അതേസമയം, സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥ വകുപ്പ്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ട്. മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കനത്തച്ചൂടിൽ ആശ്വാസമയി പല ജില്ലകളിലും വേനൽമഴ പെയ്തിരുന്നു. തിങ്കളാഴ്ച വരെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടടമഴയ്ക്ക് സാധ്യതയുള്ളതായി റിപ്പോർട്ട്.
അതുപോലെ ഇടിമിന്നിലിനെ സൂക്ഷിക്കാൻ നിർദ്ദേശമുണ്ട്. ഇടിമിന്നൽ ദൃശ്യമല്ല എന്നതിനാൽ മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുതെന്നും അധികൃതർ അറിയിച്ചു. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നൽ ഏൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ഇടിമിന്നലിൻറെ ഘട്ടങ്ങളിൽ ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കേണ്ടതുണ്ട്. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കണം.












Click it and Unblock the Notifications