കൊലവിളിക്ക് ശേഷം സുനിൽ പി ഇളയിടത്തിന്റെ ഓഫീസിന് നേർക്കും ആക്രമണം, ബോർഡ് തകർത്തു
കൊച്ചി: സോഷ്യല്‍ മീഡിയിലെ കൊലവിളിക്ക് പിന്നാലെ പ്രമുഖ ചിന്തകനും പ്രഭാഷകനും എഴുത്തുകാരനുമായ സുനില്‍ പി ഇളയിടത്തിന്റെ ഓഫീസിന് നേരെ ആക്രമണം. കാലടി സര്‍വ്വകലാശാലയിലെ മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസറായ സുനില്‍ പി ഇളയിടത്തിന്റെ സര്‍വ്വകലാശാലയിലെ ഓഫീസ് മുറിയാണ് ആക്രമിക്കപ്പെട്ടത്. മുറിക്ക് മുന്നില്‍ ്സ്ഥാപിച്ചിരുന്ന നെയിം ബോര്‍ഡുകള്‍ അക്രമികള്‍ തകര്‍ത്തു.
അത് കൂടാതെ വാതിലിന് മേല്‍ കാവി നിറത്തിലുളള അപായ ചിഹ്നങ്ങളും അക്രമികള്‍ വരച്ച് വെച്ചിട്ടുണ്ട്. സുനില്‍ പി ഇളയിടത്തിന്റെ ഓഫീസ് മുറിക്ക് നേരെയുണ്ടായ ആക്രമണത്തിനെതിരെ സര്‍വ്വകലാശാല രജിസ്ട്രാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സുനില്‍ പി ഇളയിടത്തിന് എതിരെയുളള ആക്രമണത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചും സംഘപരിവാര്‍ രാഷ്ട്രീയത്തെ എതിര്‍ത്തും നിരന്തരമായി പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്ന വ്യക്തിയാണ് സുനില്‍ പി ഇളയിടം. അദ്ദേഹത്തിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ തെറിവിളിയും കൊലവിളിയും നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. സുനില്‍ പി ഇളയിടം ഹിന്ദു വിരുദ്ധനാണ് എന്ന് പറഞ്ഞാണ് തെറിവിളിയും ആക്രമണവും.
സുനിൽ പി ഇളയിടത്തിനെ കല്ലെറിഞ്ഞ് കൊല്ലാൻ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ ആഹ്വാനം പ്രത്യക്ഷപ്പെട്ടിരുന്നു. സുനില്‍ പി ഇളയിടത്തിന്റെ ചിത്രത്തിനൊപ്പം ഇവനെ കണ്ടാല്‍ കല്ലെറിഞ്ഞ് കൊന്നേക്കണം എന്നാണ് അടൂര്‍ സ്വദേശിയായ ശ്രീവിഷ്ണു എന്ന സംഘപരിവാറുകാരൻ ഫേസ്ബുക്ക് പേജില്‍ കുറിപ്പിട്ടത്. കടുത്ത സംഘപരിവാര്‍ അനുകൂല പ്രചാരണ പേജായ സുദര്‍ശനത്തില്‍ വന്ന വീഡിയോ ഷെയര്‍ ചെയ്ത് കൊണ്ടാണ് കല്ലെറിഞ്ഞ് കൊല്ലാനുളള ആഹ്വാനം. 'ഞാന്‍ ഹിന്ദു സമൂഹത്തിന് എതിരെ മാത്രമേ സംസാരിക്കുകയുളളൂ'വെന്ന് കമ്മ്യൂണിസ്റ്റ് ചിന്തകന്‍ സുനില്‍ പി ഇളയിടം എന്ന കുറിപ്പോടെയാണ് അദ്ദേഹത്തിന്റെ പ്രസംഗ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications