ബിജെപി ടിക്കറ്റിൽ മത്സരിക്കാമോയെന്ന് മോദി മോഹൻലാലിനോട് ചോദിച്ചാൽ? ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
കൊച്ചി: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മോഹൻലാൽ തിരുവനന്തപുരത്ത് നിന്ന് മത്സരിക്കുമോ എന്നതാണിപ്പോൾ കേരളം ചർച്ച ചെയ്യുന്ന ഏറ്റവും ചൂടുള്ള വിഷയം. ബിജെപി ടിക്കറ്റിൽ മോഹൻലാൽ മത്സരിക്കുമോ എന്ന കാര്യത്തിൽ ഔദ്യോഗികമായി ഒരു സ്ഥിരീകരണവും ആർഎസ്എസ് നേതൃത്വത്തിൽ നിന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.
പൊതുവേ സംഘപരിവാർ വിരുദ്ധ മനസ്സുള്ള കേരളം തങ്ങളുടെ പ്രിയതാരം കാവിയുടുക്കുമോ എന്ന ആകാംഷയിലാണ്. വാർത്തയ്ക്ക് സ്ഥിരീകരണം വന്നില്ലെങ്കിലും മോഹൻലാലിന് പൊങ്കാലയ്ക്ക് ഒരു കുറവുമില്ല. മോഹൻലാലിനെ ട്രോളിക്കൊണ്ട് മാധ്യമപ്രവർത്തകയായ സുനിത ദേവദാസ് രംഗത്ത് വന്നിട്ടുണ്ട്. ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വായിക്കാം:
ഏട്ടൻ ചാണകത്തിൽ ചവിട്ടുമോ
ഏട്ടൻ ചാണകത്തിൽ ചവിട്ടുമോ ഇല്ലയോ എന്നതാണല്ലോ ചർച്ച. uncertainity കണ്ടു പിടിച്ച ആളാണ് ഞങ്ങളുടെ ഏട്ടൻ. സംശയമുണ്ടെങ്കിൽ മാധ്യമങ്ങൾ അദ്ദേഹത്തോട് മത്സരിക്കുമോ എന്ന് ചോദിച്ചു നോക്കട്ടെ. ഏട്ടൻ പറയും " ജീവിതം തന്നെ ഒരു മത്സരമാണല്ലോ.അല്ലെ, അങ്ങനല്ലേ , നിങ്ങൾക്ക് എന്ത് തോന്നുന്നു " എന്ന്. മോഡി അദ്ദേഹത്തോട് തെരെഞ്ഞെടുപ്പിൽ ബി ജെപി ടിക്കറ്റിൽ മത്സരിക്കാമോ എന്ന് ചോദിച്ചാൽ ഏട്ടൻ എന്ത് പറയും?
അങ്ങനല്ലെ .. അല്ലെ
"അതിപ്പോ കേരളം, ഇന്ത്യ, തിരുവനന്തപുരം ഒക്കെ ഒരു സങ്കൽപ്പമല്ലേ ? നമ്മൾ നമ്മളായിരിക്കുക എന്നതല്ലേ പ്രധാനം? അല്ലെ ? അതിപ്പോ അമ്മയുടെ പ്രസിഡന്റായാലും ഇന്ത്യൻ പ്രധാനമന്ത്രി ആയാലും നമ്മൾ നമ്മളുടെ ചുമതലകൾ നിറവേറ്റുക. അങ്ങനല്ലെ .. അല്ലെ " മമ്മൂട്ടിയെ കുറിച്ചായിരുന്നു ഈ ചർച്ച എങ്കിൽ വാർത്ത വന്നു മിനിട്ടുകൾക്കകം ഇക്ക പറഞ്ഞേനെ..
മമ്മൂക്കയുടെ ഉത്തരം
" ന്ത് ? മത്സരിക്കാനോ? ഞാനോ? ഞാനിപ്പോ സിനിമയിൽ ഒക്കെ അഭിനയിച്ചു കഞ്ഞി കുടിച്ചു പോകുന്നതിൽ നിനക്കൊക്കെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? മത്സരിക്കാൻ ! ഞാൻ ! ബി ജെ പി ടിക്കറ്റിൽ " എന്നൊക്കെ . അതുകൊണ്ട് uncertainity കണ്ടു പിടിച്ച നമ്മുടെ ഏട്ടൻ മനുഷ്യർക്ക് മനസ്സിലാവുന്ന ഒന്നും പറയുമെന്ന് നിങ്ങളാരും സ്വപ്നം കാണരുത്. അദ്ദേഹം കമ്മ്യൂണിസ്റുകാർക്കൊപ്പം നിൽക്കുകയും ബി ജെ പിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന ആളാണ്.
ഭേദം ആത്മഹത്യ
വേണമെങ്കിൽ കോൺഗ്രസ്സുകാർക്ക് വേണ്ടി വെള്ളം കോരുകയും ലീഗുകാർക്ക് വേണ്ടി കുടമിട്ടുടക്കുകയും കൂടി ചെയ്യും. അതിനാൽ ഏട്ടൻ ചാണകത്തിൽ ചവിട്ടില്ല. ചാണകത്തിൽ ചവിട്ടുന്നതിൽ ഭേദം ആത്മഹത്യയാണെന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി ഏട്ടനുണ്ട്. അതിലുപരി അദ്ദേഹത്തിന് ആത്മഹത്യാ വാസന ഉള്ളതായി ആരും ഇതുവരെ പറഞ്ഞു കേട്ടിട്ട്മില്ല.
എല്ലാം ഇങ്ങനെ ഒഴുകി പോകുകയല്ലേ
കുറച്ചു ദിവസം നമ്മളെയൊക്കെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയിട്ട് ഏട്ടൻ പറയും.. " അത് എല്ലാം ഇങ്ങനെ ഒഴുകി പോകുകയല്ലേ ? ജീവിതം അങ്ങനെയല്ലേ. ഇപ്പോ നമ്മൾ പ്രളയം കണ്ടില്ലേ , ഇതിൽ നിന്നൊക്കെ നമുക്ക് ഒരുപാട് പഠിക്കാനുണ്ട്. മത്സരമല്ല ജീവിതം. ജീവിക്കാൻ വേണ്ടി നമ്മൾ പലതിനോടും മത്സരിച്ചു കൊണ്ടിരിക്കയല്ലേ ? അല്ലെ ? അങ്ങനല്ലേ ?
മനുഷ്യന് ചാണകമിടില്ല
ചാണകം വളരെ പോഷകഗുണമുള്ള വളമാണ്. അത് ചെടിക്കിട്ടാൽ ചെടി പുഷ്പിക്കും. എന്ന് വച്ച് മനുഷ്യന് നമ്മൾ ചാണകം ഇടുമോ പുഷ്പിക്കാൻ ? ഇല്ലല്ലോ ? അത് കൊണ്ട് ചാണകം വളരെ സൂക്ഷിച്ചുപയോഗിക്കണം . അതിൽ നിന്നും ഉണ്ടാക്കുന്ന ഭസ്മമാണ് എന്റെ 'അമ്മ എന്നും നെറ്റിയിൽ തൊടുന്നത്. അതിനു ഒരു പ്രത്യേക കുളിര്മയാണ്. ഞാൻ എന്റെ വീട്ടിൽ കോഴിക്കാട്ടമാണ് വളമായി ഉപയോഗിക്കുന്നത്. ഒക്കെ ഒരു സങ്കൽപ്പമല്ലേ ?
ചാണകം നന്നാവും.. കോഴിക്കാട്ടവും
എല്ലാം നമ്മുടെ ചിന്തകൾക്കനുസരിച്ചാണ്. നാം നന്നായാൽ ചിന്തകൾ നന്നാവും. ചാണകം നന്നാവും. കോഴിക്കാട്ടവും നന്നാവും. അങ്ങനല്ലേ നമ്മളൊക്കെ വളരുക ? ഈ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുണ്ടാവണം എന്ന് വാശി പിടിക്കരുത്. കാരണം ചില ചോദ്യത്തിന്റെ ഉത്തരം കേട്ടാൽ നമ്മൾ ചാണകത്തിൽ ചവിട്ടിയ പോലെ ആവും . അങ്ങനല്ലേ .... അല്ലെ .... എന്താ ഒന്നും പറയാത്തത് ?"
ഏട്ടനത് പറയില്ല മക്കളേ
എന്നും ചോദിച്ചു ചിരിച്ചു അങ്ങെഴുന്നേറ്റ് പോകും . കേരളത്തിൽ ഇന്ന് പ്രശസ്തരായ മനുഷ്യരിൽ ഏട്ടൻ മാത്രമേയുള്ളു uncertainity യുടെ കുത്തകക്കാരൻ. മറ്റേത് മനുഷ്യനാണെകിലും യെസ് എന്നോ നോ എന്നോ ഉത്തരം പറഞ്ഞു വിഷയം അവസാനിപ്പിച്ചേനെ. ഏട്ടൻ പറയില്ല മക്കളെ. ആരും കാത്തിരിക്കേണ്ട.
ആന്റണി പെരുമ്പാവൂർ മതിയോ
എന്നാലും ഏട്ടൻ ചാണകത്തിൽ ചവിട്ടില്ല . നമ്മൾ നിർബന്ധിച്ചാൽ ആന്റണി പെരുമ്പാവൂർ ചവിട്ടും. അത് മതിയോ സംഘികളെ ? തൽക്കാലം പുള്ളിയെ വച്ച് അഡ്ജസ്റ് ചെയ്യൂ എന്നാണ് സുനിത ദേവദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ മോഹൻലാലിനെതിരായ പരിഹാസം.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
സുനിത ദേവദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്