വാക്കുപാലിച്ച പിണറായി ആദരവ് അർഹിക്കുന്നു; രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യണമെന്നും സണ്ണി എം കപിക്കാട്
കോഴിക്കോട്: ബിന്ദുവും കനകദുര്‍ഗ്ഗയും ശബരിമലയില്‍ പ്രവേശിച്ചത് കേരളത്തിലെ പ്രധാനപ്പെട്ട മുന്നേറ്റമായി വിലയിരുത്തണമെന്ന് ദളിത് ചിന്തകനായ സണ്ണി എം കപിക്കാട്. ഇരുവരും അവിടെ പ്രവേശിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വളരെ വിജയകരമായി വനിതാ മതില്‍ നടന്നതിന്റെ ഊര്‍ജവും അന്തസുമാണ് യുവതികള്‍ക്ക് അവിടെ പ്രവേശിക്കാന്‍ കഴിഞ്ഞത്. അതിന്റെ ബലത്തിലാണ് സര്‍ക്കാര്‍ അതിന് തയ്യാറായത് എന്ന് ഞാന്‍ മനസിലാക്കിയത്. ഇങ്ങനെ ഒരു തീരുമാനം നടപ്പിലാക്കാന്‍ ആര്‍ജവം കാണിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തീര്‍ച്ചയായും ആദരവ് അര്‍ഹിക്കുന്നുവെന്നും സണ്ണി വ്യക്തമാക്കുന്നു. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ..
മുഖ്യമന്ത്രിയുടെ ഇടപെടല്‍
മുഖ്യമന്ത്രിയുടെ ഇടപെടല്‍ അതില്‍ ഉണ്ട് എന്നാണ് ഞാന്‍ മനസിലാക്കിയത്. ഇനി സ്ത്രീകള്‍ വന്നാല്‍ നേരത്തെ ഉണ്ടായിരുന്ന പൊലീസ് ഇടപെടലുകള്‍ പരിഹരിച്ച് യുവതികളെ പ്രവേശിപ്പിക്കുമെന്ന അദ്ദേഹം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആ വാക്ക് അദ്ദേഹം പാലിച്ചു. അതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നു.
അഭിവാദ്യം ചെയ്യണം
സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ ധീരത കാണിച്ച ബിന്ദുവിനേയും കനക ദുര്‍ഗ്ഗയേയും കേരളത്തിലെ ജനത ഒന്നടങ്കം അഭിവാദ്യം ചെയ്യണം. സന്നിധാനത്ത് പ്രവേശിച്ചതിന്റെ പേരില്‍ സംഘപിരാവാര്‍ അവര്‍ക്കെതിരെ അക്രമങ്ങള്‍ അഴിച്ചുവിട്ടേക്കാമെന്ന് ഞാന്‍ ഭയപ്പെടുന്നതായും സണ്ണി എം കപിക്കാട് അഭിപ്രായപ്പെട്ടു.
ശുദ്ധികലശം
അത്തരത്തില്‍ വല്ല അക്രമവും ഉണ്ടായാല്‍ കേരള ജനത ഒറ്റക്കെട്ടായി നേരിടണം. സ്ത്രീകള്‍ കയറിയതോടെ ഞങ്ങള്‍ അവിടെ ശുദ്ധികലശം നടത്തുമെന്നാണ് രാഹുല്‍ ഈശര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് അയിത്താചരണമാണ്. ഇത് കേരളം അനുവദിച്ചുകൊടുക്കാന്‍ പാടില്ല. അയാളെ അടിയന്തരമായി അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്.
നിയമനടപടി സ്വീകരിക്കണം
ഇത് അയിത്തത്തിന്റെ മറ്റൊരു രൂപമാണെന്ന് സൂപ്രീംകോടതി വിധിയില്‍ തന്നെ പറയുന്നുണ്ട്. എന്നിട്ടും പരസ്യമായി ഇത്തരം കാര്യങ്ങള്‍ വിളിച്ചു പറയുന്നയാള്‍ക്കെതിരെ സാധ്യമായ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നട അടച്ചു
അതേസമയം, യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ശുദ്ധികലശം നടത്തിയതിന് ശേഷമാണ് ശബരിമല നട വീണ്ടും തുറന്നത്.യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു ശുദ്ധിക്രിയയ്ക്കുവേണ്ടി നട അടച്ചത്. ശുദ്ധിക്രിയകള്‍ പൂര്‍ത്തിയായതിനു ശേഷമാണ് വീണ്ടും നട തുറന്നത്.
ഭക്തരെ നീക്കി
ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പ്രവേശിച്ചതായി വ്യക്തമായതിനെ തുടര്‍ന്നാണ് രാവിലെ 10.30ന് നട അടച്ചത്. നടയടയ്ക്കുന്നതിനു മുന്നോടിയായി നെയ്യഭിഷേകം നിര്‍ത്തുകയും തിരുമുറ്റത്ത് നിന്ന് ഭക്തരെ നീക്കുകയും ചെയ്യുകയും ചെയ്തിരുന്നു. ശുദ്ധിക്രിയയ്ക്ക് ശേഷം 11.30ഓടെയാണ് നട തുറന്നത്. പിന്നീട് പതിവുപോലെ തീര്‍ത്ഥാടകരെ ദര്‍ശനത്തിനായി പ്രവേശിപ്പിച്ചു.
തന്ത്രിക്ക് വിമർശനം
സാധാരണ ആചാരമനുസരിച്ച് ഉച്ചയ്ക്ക് ശേഷമേ നട അടക്കാറൂള്ളൂ. തന്ത്രിയും മേല്‍ശാന്തിയും തമ്മിലുണ്ടായ കൂടിയാലോചനയ്ക്ക് ശേഷമാണ് നടയടയ്ക്കാന്‍ തീരുമാനിച്ചത്. തന്ത്രിയുടെ നിര്‍ദേശ പ്രകാരം മേല്‍ശാന്തിയാണ് നടയടച്ചത്. നടയടച്ച കാര്യം തന്ത്രി ഫോണിലൂടെ വിളിച്ചു പറഞ്ഞെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു. നടയടച്ച തന്ത്രിയുടെ തീരുമാനത്തിനെതിരെ മന്ത്രിമാരും ബോര്‍ഡ് അംഗങ്ങളും രംഗത്ത് വന്നിട്ടുണ്ട്.
ബിജെപിയും ശബരിമല കര്‍മസമിതിയും
ഇതിനിടെ, ശബരിമലയില്‍ സ്ത്രീപ്രവേശനം നടപ്പിലാക്കിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ബിജെപിയും ശബരിമല കര്‍മസമിതിയും നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമായി. പലയിടങ്ങളിലും കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്യുന്നത് തുടരുകയാണ്.
സെക്രട്ടറിയേറ്റിനു മുന്നില്‍
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ അക്രമം തെരുവ് യുദ്ധത്തിന്റെ പ്രതീതിയാണ് സൃഷ്ടിച്ചത്. ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായതോടെ പോലീസിന് കാര്യങ്ങള്‍ നിയന്ത്രിക്കാനാവാതെ വന്നു. ബിജെപി നടത്തിയ പ്രകടത്തിനിടെ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റു.
സമരപന്തലത്തിന് സമീപം
പ്രവര്‍ത്തകര്‍ തടിച്ചുകൂടിയതോടെ പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും ഉപയോഗിച്ചു. ബിജെപിയുടെ സമരപ്പന്തലിനടുത്താണ് വലിയ തോതിലുള്ള പ്രതിഷേധങ്ങളും അക്രമങ്ങളും നടന്നത്. നൂറുകണക്കിന് പ്രതിഷേധക്കാരാണ് ബിജെപി സമരപന്തലത്തിന് സമീപം നിലയുറപ്പിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിനരികെ
പ്രതിഷേധക്കാരെ നേരിടാന്‍ വലിയ പോലീസ് സന്നാഹമാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ നിലയുറപ്പിച്ചിരിക്കുന്നതെങ്കിലും പോലീസ് വലയം ഭേദിച്ച് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് ഉള്ളില്‍ കടന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് സമീപത്ത് വരെയെത്തിയ നാലു സ്ത്രീകളെ പീന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. തലസ്ഥാനത്ത് ഇതുവരെ സ്ഥിതിഗതികള്‍ ശാന്തമായിട്ടില്ല.