സുപ്രഭാതത്തില്‍ തുടക്കത്തിലേ കല്ലുകടി; എഡിറ്റര്‍ രാജിവച്ചു?
കോഴിക്കോട്:പുതിയതായി തുടങ്ങാനിരിക്കുന്ന സുപ്രഭാതം പത്രത്തിന്റെ തുടക്കത്തിലേ കല്ലുകടി. മുഖ്യപത്രാധിപർ പത്രം പുറത്തിറങ്ങുന്നതിന് മുമ്പ് രാജി വച്ചതായി സൂചന.
ഇകെ സുന്നി വിഭാഗമാണ് പത്രത്തിന് നേതൃത്വം നല്‍കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും ബ്യൂറോ അടക്കമുള്ള സംവിധാനങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. ഓഗസ്റ്റ് ഒന്നിനാണ് പത്രം പുറത്തിറങ്ങുക.
ആകാശവാണിയില്‍ ഡയറക്ടര്‍ ആയിരുന്ന സിപി രാജശേഖരനായിരുന്നു പത്രത്തിന്റെ ചീഫ് എഡിറ്റര്‍. പത്രത്തിന് നേതൃത്വം നല്കുന്ന ഇകെ സുന്നി വിഭാഗത്തിന്റെ നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസമാണ് ഇപ്പോള്‍ എഡിറ്ററുടെ രാജിയില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മതപ്രഭാഷകനായ റഹ്മത്തുള്ള ഖാസിമിയുടെ പ്രഭാഷണ പരിപാടിയില്‍ ചീഫ് എഡിറ്ററായ സിപി രാജശേഖരന് പങ്കെടുത്തത് സംഘടനാ നേതൃത്വത്തിലെ പലര്‍ക്കും ബോധിച്ചിരുന്നില്ല. ഇക്കാര്യം ചോദ്യം ചെയ്തതാണ് ഇപ്പോഴത്തെ സാഹചര്യത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സിപി രാജശേഖരന് ഇതുവരെ ഔദ്യോഗികമായി രാജിക്കത്ത് നല്‍കിയിട്ടില്ലെന്നാണ് സുപ്രഭാതം പത്രത്തില്‍ നിന്ന് ലഭിക്കുന്ന വിവരം. എന്നാല്‍ കുറേ ദിവസമായി ഇദ്ദേഹം ഓഫീസില്‍ എത്തുന്നില്ല.
കഴിഞ്ഞ ദിവസം നടന്ന എഡിറ്റോറിയല്‍ ഡെസ്ക് ഉദ്ഘാടനത്തിനും ചീഫ് എഡിറ്റര്‍ എത്തിയിരുന്നില്ല. സമസ്ത സെക്രട്ടറി കോട്ടുമല ബാപ്പു മുസ്ലിയാര് ആയിരുന്നു ചടങ്ങ് ഉദ്ഘാടനം ചെയ്തത്. മാനേജിങ് എഡിറ്ററും എക്സിക്യൂട്ടീവ് എഡിറ്ററും ചടങ്ങില്‍ പങ്കെടുത്തിരുന്നു.