ശബരിമല യുവതീ പ്രവേശനം.. 13 ാം തീയതി സുപ്രീം കോടതിയില്‍ എന്ത് സംഭവിക്കും?
ചിത്തിര ആട്ട പൂജയ്ക്കായി നട തുറക്കുന്ന നവംബര്‍ അഞ്ചിനും ആറിനും കൂടി യുവതികള്‍ ശബരിമലയില്‍ എത്തിയില്ലേങ്കില്‍ അത് തങ്ങളെ സംബന്ധിച്ചെടുത്തോളം ആശ്വാസകരമായ കാര്യമായിരിക്കും എന്നാണ് രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെയുള്ളവര്‍ വാദിച്ചുകൊണ്ടിരുന്നത്.
പതിമൂന്നിന് സുപ്രീം കോടതി ശബരിമല യുവതീ പ്രവേശനത്തെ എതിര്‍ത്ത് കൊണ്ടുള്ള കേസുകള്‍ പരിഗണിക്കുമെന്നും അതില്‍ അനുകൂല വിധി നേടാന്‍ കഴിയുമെന്നാണ് ഇക്കൂട്ടരുടെ വാദം. എന്നാല്‍ അത്തരം വാദങ്ങളില്‍ കഴമ്പില്ലെന്നാണ് നിയമവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നുത്.
ഉത്തരവിട്ടത്
സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കും മുന്‍പ് വിധി പറഞ്ഞ സുപ്രധാനമായ കേസുകളില്‍ ഒന്നാണ് ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച കേസ്. ദീപക് മിശ്ര നയിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് കൊണ്ട് ഉത്തരവിട്ടത്. എന്നാല്‍ ഇതിന് ചോദ്യം ചെയ്ത് കൊണ്ട് നിരവധി റിവ്യൂ ഹര്‍ജികളാണ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.
പരിഗണിക്കും
ഇതോടെ ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച വിധിക്ക് എതിരായ ഹർജികൾ നവംബർ 13 ന് പരിഗണിക്കുമെന്ന് വ്യക്തമാക്കി. വൈകീട്ട് മൂന്നിനാണ് സുപ്രീം കോടതി കേസ് പരിഗണിക്കുക. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ മൂന്നംഗം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
റിട്ട് ഹര്‍ജികള്‍
അതേസമയം ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യൂ ഹര്‍ജികള്‍ അല്ല അന്ന് പരിഗണിക്കുകയെന്ന് നിയമവിദഗ്ദന്‍ കാളീശ്വരം രാജ് പറഞ്ഞതായി സമകാലികം റിപ്പോര്‍ട്ട് ചെയ്യുന്നു.അന്നേ ദിവസം ബെഞ്ച് പരിഗണിക്കുക മൂന്ന് റിട്ട് ഹര്‍ജികളായിരിക്കും.
സാധിച്ചേക്കില്ല
അതേസമയം നേരത്തേ ഭരണഘടനാ ബെഞ്ച് തിരുമാനം എടുത്ത ഒരു വിധിയില്‍ ഇടപെടാന്‍ ഈ മുന്നംഗം ബെഞ്ചിന് സാധിക്കില്ല. അതുകൊണ്ട് തന്നെ റിട്ട് പരിഗണിക്കുമ്പോള്‍ യുവതീ പ്രവേശനത്തെ തള്ളികൊണ്ടൊരു വിധി മൂന്നംഗ ബെഞ്ചിന് എടുക്കാന്‍ സാധിച്ചേക്കില്ല.
തള്ളിയേക്കും
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഒന്നുകില്‍ റിട്ട് ഹര്‍ജികള്‍ തള്ളിയേക്കാം. അതല്ലേങ്കില്‍ ഈ മൂന്ന് റിട്ട് ഹര്‍ജികളും നേരത്തേ തന്നെ സമര്‍പ്പിക്കപ്പെട്ട നാല്‍പതോളം റിവ്യൂ ഹര്‍ജികള്‍ക്കൊപ്പാം പരിഗണിക്കാന്‍ തിരുമാനിച്ചേക്കാം.
അര്‍ത്ഥമില്ല
കോടതി വിധി പുറപ്പെടുവിച്ച കാര്യത്തില്‍ റിട്ട് ഹര്‍ജികള്‍ സാധാരണ കോടതികള്‍ വീണ്ടും പരിശോധിക്കാറില്ല. അങ്ങനെയിരിക്കെ 13ാം തീയതിയില്‍ ചിലര്‍ പ്രതീക്ഷ വെയ്ക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും വാര്‍ത്തയില്‍ പറയുന്നു.
റിവ്യൂ ഹര്‍ജി
ഭരണ ഘടനാ ബെഞ്ചിന്‍റെ വിധിക്കെതിരെ റിവ്യൂ ഹര്‍ജി മാത്രമാണ് നിലവില്‍ സാധ്യത ഉള്ള ഒരു കാര്യം. അതേസമയം ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞ ഒരു കേസില്‍ പ്രഥമദൃഷ്ടാ തെറ്റുകള്‍ ഒന്നുമില്ലേങ്കില്‍ റിവ്യൂ ഹര്‍ജിയും ചിലപ്പോള്‍ തള്ളിയേക്കാം.
എന്ന് കേള്‍ക്കും
ഇപ്പോള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട റിവ്യൂ ഹര്‍ജികള്‍ പക്ഷേ എന്ന് കേള്‍ക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടില്ല. വിധി പുറപ്പെടുവിച്ച ഭരണ ഘടനാ ബെഞ്ച് തന്നെയാകും ഈ റിവ്യൂ ഹര്‍ജികളും പരിഗണക്കുക.
ഭരണഘടനാ ബെഞ്ച്
അതേസമയം നിലവില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ അംഗമായിരുന്ന ചിഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാല്‍ പകരം ഒരാളെ ബെഞ്ചിലേക്ക് നിയമിക്കേണ്ടതുണ്ട്. ഒന്നുകില്‍ പുതിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയിയോ അല്ലേങ്കില്‍ അദ്ദേഹം നിര്‍ദ്ദേശിക്കുന്ന പുതിയ ആളോ ആകും റിവ്യൂ ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചിലുണ്ടാവുക.