നടിയെ ആക്രമിച്ച കേസ്: സർക്കാരിന് തിരിച്ചടി, വിചാരണ നീട്ടണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി
ദില്ലി: നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. കേസിന്റെ വിചാരണ നീട്ടണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി അനുവദിച്ചില്ല. വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി അനുവദിക്കണം എന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഫെബ്രുവരി 16ന് മുന്‍പ് വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് നേരത്തെ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. സമയം നീട്ടി നല്‍കണം എങ്കില്‍ വിചാരണ കോടതി ജഡ്ജി സുപ്രീം കോടതിയെ സമീപിക്കണമെന്നും അപ്പോള്‍ അക്കാര്യം പരിഗണിക്കാമെന്നും ജസ്റ്റിസ് എഎന്‍ ഖാല്‍വില്‍ക്കറിന്റെ അധ്യക്ഷതയിലുളള ബെഞ്ച് വ്യക്തമാക്കി.
''എല്ലാവരും കൂടി ദൃശ്യങ്ങൾ കണ്ട ശേഷം ദിലീപ് ടാബ് കാവ്യയ്ക്ക് കൊടുത്തു'', ആരോപണവുമായി ബാലചന്ദ്ര കുമാർ
സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകനായ ജയ്ദീപ് ഗുപ്ത ആണ് സുപ്രീം കോടതിയില്‍ ഹാജരായത്. ദിലീപിന് വേണ്ടി മുകുള്‍ റോത്തഗി ഹാജരായി. നടിയെ ആക്രമിച്ച കേസില്‍ പുതിയ തെളിവുകള്‍ ഉണ്ടെന്നും ഇത് അവഗണിക്കാന്‍ സാധിക്കാത്തത് ആണെന്നും അതിനാല്‍ അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യമുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു. വിചാരണ കോടതിയില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടണം എന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ അപേക്ഷയും സുപ്രീം കോടതി തള്ളി.
വിചാരണ നീട്ടുന്നത് സംബന്ധിച്ച് നീതിയുക്തമായ തീരുമാനം വിചാരണ കോടതിക്ക് സ്വീകരിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിചാരണ നീട്ടുന്നതില്‍ ദിലീപിന്റെ അഭിഭാഷകനായ മുകുള്‍ റോത്തഗിയോട് കോടതി അഭിപ്രായം ആരാഞ്ഞു. വിചാരണ നീട്ടാനുളള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുകയാണെന്ന് റോത്തഗി ആരോപിച്ചു. മാധ്യമ വിചാരണയ്ക്കുളള കളമൊരുക്കുകയാണ് എന്നും വിചാരണ നീട്ടണമെന്ന് ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശം ഇല്ലെന്നും റോത്തഗി വാദിച്ചു.
കേസിലെ ജഡ്ജിയെ മാറ്റാനാണ് ആദ്യം ശ്രമം നടന്നത്. അത് നടക്കാതെ വന്നപ്പോള്‍ പ്രോസിക്യൂട്ടര്‍ രാജി വെച്ചു. കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി നല്‍കിയത് നാല് തവണയാണ്. 202 സാക്ഷികളെ വിസ്താരം നടത്തി കഴിഞ്ഞപ്പോള്‍ അഞ്ച് വര്‍ഷത്തിന് ശേഷം പുതിയ സാക്ഷി വന്നിരിക്കുകയാണ് എന്നും റോത്തഗി കുറ്റപ്പെടുത്തി. വിചാരണ നീട്ടണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തിന് എതിരെ ദിലീപ് കഴിഞ്ഞ ദിവസം എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. വിചാരണ കോടതി ജഡ്ജിയെ മാറ്റുന്നതിന് വേണ്ടിയാണ് വിചാരണ നീട്ടാനുളള നീക്കം എന്ന് ദിലീപ് ആരോപിച്ചു. തുടരന്വേഷണം ആവശ്യമില്ലെന്നും ബാലചന്ദ്ര കുമാര്‍ കെട്ടിയിറക്കിയ സാക്ഷിയാണ് എന്നുമാണ് ദിലീപിന്റെ വാദം.
Recommended Video