രണ്ടാമൂഴം വിവാദം; ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു, എംടിക്ക് നോട്ടീസ്
ദില്ലി: രണ്ടാംമൂഴം സിനിമാ വിവാദവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. സംവിധായകൻ ബി ശ്രീകുമാറിന്റെ ഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി. എംടി വാസുദേവൻ നായർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് നിർദ്ദേശം. രണ്ടാമൂഴം വിവാദവുമായി ബന്ധപ്പെട്ട് മധ്യസ്ഥ ചർച്ച വേണമെന്ന ആവശ്യം തള്ളിയത് ചോദ്യം ചെയ്താണ് ബി ശ്രീകുമാർ സുപ്രീംകോടതിലെത്തിയത്.
മോദി സർക്കാരിന്റെ കശ്മീർ തീരുമാനത്തെ വിമർശിച്ചു, ബ്രിട്ടീഷ് എംപി ഡെബിക്ക് പ്രവേശനം നിഷേധിച്ച് ഇന്ത്യ
രണ്ടാമൂഴം സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട് എംടിയും ബി ശ്രീകുമാറും 2014ലാണ് കരാറിൽ ഒപ്പുവയ്ക്കുന്നത്. എന്നാൽ സിനിമാ നിർമാണം അനന്തമായി നീണ്ടുപോയതിനെ തുടർന്നാണ് തിരക്കഥ തിരികെ ആവശ്യപ്പെട്ട് എംടി കോടതിയെ സമീപിക്കുന്നത്. കോഴിക്കോട് മുൻസിഫ് കോടതിയിലായിരുന്നു ആദ്യം ഹർജി നൽകിയത്. ഇതേ തുടർന്ന് മധ്യസ്ഥത വേണമെന്ന് ആവശ്യപ്പെട്ട് വിഎ ശ്രീകുമാർ അപ്പീൽ കോടതിയായ കോഴിക്കോട് ജില്ലാഫാസ്റ്റ് ട്രാക്ക് കോടതിയെ സമീപിച്ചു. ഈ ഹർജി തള്ളിയതിന് പിന്നാലെ ശ്രീകുമാർ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയും ഈ ആവശ്യം തള്ളുകയായിരുന്നു. കേസ് മുൻസിഫ് കോടതിയിൽ ഇപ്പോഴും തുടരുകയാണ്.
മധ്യസ്ഥതയ്ക്ക് തയ്യാറല്ലെന്നാണ് എംടി വാസുദേവൻ നായരുടെ നിലപാട്. തിരക്കഥ കൈമാറി 3 വർഷത്തിനകം ചിത്രീകരണം തുടങ്ങണമെന്നായിരുന്നു കരാർ. എന്നാൽ 5 വരഷമായിട്ടും ചിത്രീകരണം തുടങ്ങാത്തതിനെ തുടർന്നാണ് നിർമാണ കമ്പനിക്കും സംവിധായകനും എതിരെ എംടി കോടതിയെ സമീപിച്ചത്.