ഒടുവില്‍ രഹ്ന ഫാത്തിമയുടെ വിലക്കിന് സുപ്രീം കോടതിയുടെ സ്റ്റേ; 'ഗോമാതാ ഫ്രൈ' വിവാദത്തിന് അവസാനം?
ദില്ലി/കൊച്ചി: ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്കെതിരെ ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു. സാമൂഹ്യ മാധ്യമങ്ങളില്‍ അഭിപ്രായം പ്രകടിപ്പിക്കുന്നതിനായിരുന്നു കേരള ഹൈക്കോടതി രഹ്ന ഫാത്തിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
ഏറെ വിവാദമായ വിധികളില്‍ ഒന്നായിരുന്നു അത്. യൂട്യൂബ് ചാനലില്‍ ബീഫ് ഫ്രൈ തയ്യാറാക്കുന്ന വീഡിയോയില്‍ 'ഗോമാതാ ഫ്രൈ' എന്ന് പരാമര്ശിച്ചതിനെതിരെ നല്കിയ പരാതിയില്‍ ആയിരുന്നു ഹൈക്കോടതിയുടെ നടപടി. വിശദാംശങ്ങള്‍ നോക്കാം...
സുപ്രീം കോടതിയുടെ സ്റ്റേ
ജസ്റ്റിസ് റോഹിന്‍ടണ്‍ നരിമാന് അധ്യക്ഷനായ ബഞ്ച് ആണ് കേരള ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്തിട്ടുള്ളത്. സാമൂഹ്യ മാധ്യമങ്ങളില്‍ മാത്രമല്ല, മറ്റ് മാധ്യമങ്ങളിലും അഭിപ്രായം പറയുന്നതിന് കേരള ഹൈക്കോടതി രഹ്ന ഫാത്തിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനം
അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തിയതിനെതിരെ ആയിരുന്നു രഹ്ന ഫാത്തിമ സുപ്രീം കോടതിയെ സമീപിച്ചത്. ഭരണഘടന ഉറപ്പ് നല്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ വിലക്കിയ നടപടി ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹര്‍ജി.
പോലീസ് കേസും
യൂട്യൂബ് ചാനലില്‍ പാചക വീഡിയോയില്‍ 'ഗോമാതാ ഫ്രൈ' എന്ന് ഉപയോഗിച്ച സംഭവത്തില്‍ ഐപിസി 153, 295 എ വകുപ്പുകള്‍ പ്രകാരം പോലീസും കേസ് എടുത്തിരുന്നു. പരമാര്‍ശം മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്നായിരുന്നു ഹൈക്കോടതി പരാമര്‍ശം. ഈ രണ്ട് സംഭവങ്ങള്‍ക്കെതിരെ കൂടി ആയിരുന്നു രഹ്നയുെ ഹര്‍ജി.
ഹൈക്കോടതി പറഞ്ഞത്
മനപ്പൂര്‍വ്വം മതസ്പര്‍ദ്ധയുണ്ടാക്കാനാണ് രഹ്ന ശ്രമിച്ചത് എന്നും അതുകൊണ്ട് ജാമ്യം റദ്ദാക്കണം എന്നും ആയിരുന്നു ഹൈക്കോടതിയില്‍ രഹ്നയ്ക്കെതിരെയുള്ള ഹര്‍ജി. വേണമെങ്കില്‍ ജാമ്യം തന്നെ റദ്ദാക്കാനുള്ള വകുപ്പുണ്ടെങ്കിലും ഒരു അവസരം കൂടി നല്കുന്നു എന്നാണ് അന്ന് ജസ്റ്റിസ് സുനില്‍ തോമസ് പറഞ്ഞത്.
മറ്റുള്ളവരുടെ അവകാശങ്ങള്‍
രണ്ട് കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടും ജോലി നഷ്ടപ്പെട്ടിട്ടും രഹ്നയുടെ സ്വഭാവത്തില്‍ മാറ്റം വന്നിട്ടില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇനിയെങ്കിലും മറ്റുള്ളവരുടെ അവകാശങ്ങള്‍ മാനിക്കുമെന്ന് കരുതുന്നു എന്ന് പറഞ്ഞാണ് സാമൂഹ്യ മാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും അഭിപ്രായ പ്രകടനം നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.
ശബരിമല കേസ്
ശബരിമലയില്‍ മത വികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു എന്ന കേസില്‍ രഹ്ന ഫാത്തിമയെ പോലീസ് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ബിജെപി നേതാവായ ബി രാധാകൃഷ്ണ മേനോന് ആയിരുന്നു അന്ന് പരാതിക്കാരന്. ഹൈക്കോടതി ഉത്തരവിന് സ്റ്റേ ഏര്‍പ്പെടുത്തിയ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനും ബി രാധാകൃഷ്ണ മേനോനും നോട്ടീസ് അയച്ചിട്ടുണ്ട്.
തുടരെ തുടരെ വിവാദങ്ങള്‍
ശബരിമല വിവാദത്തിന്റെ തുടക്കത്തില്‍ കറുപ്പുടുത്തുളള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതായിരുന്നു ആദ്യത്തെ അറസ്റ്റിന് വഴിവച്ചത്. പിന്നീട് സുപ്രീം കോടതി വിധിയുടെ പിന്‍ബലത്തില്‍ രഹ്ന ഫാത്തിമ ശബരിമല പ്രവേശനത്തിന് ശ്രമിച്ചതും വലിയ വിവാദത്തിന് വഴിവച്ചിരുന്നു.
പോക്സോ കേസ്
അതിന് ശേഷം സ്വന്തം ശരീരത്തില്‍ കുട്ടികളെ കൊണ്ട് ബോഡി പെയിന്റിങ് നടത്തിച്ച് അതിന്റെ വീഡിയോ പ്രചരിപ്പിച്ചു എന്ന സംഭവത്തിലും രഹ്ന ഫാത്തിമയ്ക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്തായിരുന്നു കേസ്.
ജോലി നഷ്ടപ്പെട്ടു
ശബരിമല വിവാദത്തെ തുടര്‍ന്ന് ബിഎസ്എന്‍എല്‍ രഹ്ന ഫാത്തിമയ്ക്കെതിരെ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിനൊടുവില്‍ കുറ്റക്കാരിയെന്ന് കണ്ട് സര്‍വ്വീസില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. അടുത്തിടെ രഹ്ന ഫാത്തിമയും ജീവിത പങ്കാളിയായ മനോജ് കെ ശ്രീധറും വേര്‍പിരിയുകയും ചെയ്തു.
മറ്റ് വിലക്കുകള്‍
ഹൈക്കോടതി വിധി സ്റ്റേ ചെയ്തതോടെ രഹ്ന ഫാത്തിമയ്ക്ക് ഇനി സാമൂഹ്യ മാധ്യമങ്ങളിലൂടേയും മറ്റ് മാധ്യമങ്ങളിലൂടേയും അഭിപ്രായ പ്രകടനം നടത്താം. എന്നാല്‍ മറ്റ് ജാമ്യ വ്യവസ്ഥകള്‍ പാലിക്കണം. കര്‍ശന വ്യവസ്ഥകളാണ് ജാമ്യം നല്‍കുന്നതിനായി ഏര്‍പ്പെടുത്തിയിരുന്നത്.
ഒരിഞ്ച് പിന്നോട്ടില്ല, സമരം കടുപ്പിച്ച് കർഷകർ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
സുരേന്ദ്രനെതിരെ ശോഭ സുരേന്ദ്രന്റെ ഒളിയമ്പുകള്‍; നേരിട്ട അനീതികള്‍ പറയാതെ പറഞ്ഞ് മനോരമ അഭിമുഖം
Recommended Video